പത്തനംതിട്ട: കനാലിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ 2 സ്‌കൂള്‍ കുട്ടികളുടെ മൃതദേഹം കണ്ടെടുത്തു. കിടങ്ങന്നൂര്‍ വില്ലേജ് ഓഫിസിന് സമീപമുള്ള കനാലില്‍ കാണാതായ മെഴുവേലി സൂര്യേന്ദുവില്‍ രാജുവിന്‍റെ മകന്‍ അഭിരാജ് (15), ഉള്ളന്നൂര്‍ കാരിത്തോട്ട മഞ്ജുവിലാസത്തില്‍ അനന്തുനാഥ് (15) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് രാവിലെ നടത്തിയ തെരച്ചിലിൽ കണ്ടെത്തിയത്.
ഇന്നലെ വൈകിട്ട് അഞ്ചിനാണ് കുട്ടികളെ കാണാതായത്. കിടങ്ങന്നൂര്‍ നാക്കാലിക്കല്‍ എസ്‌വിജിവിഎച്ച്‌എസ്‌എസിലെ വിദ്യാര്‍ഥികളാണ് മരിച്ച കുട്ടികൾ. സുഹൃത്തിന്‍റെ വീട്ടില്‍ പോയപ്പോഴാണ് സംഭവം. മുടിവെട്ടിയ ശേഷം കനാലില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. വില്ലേജ് ഓഫിസിന് സമീപമുള്ള പമ്പ ജലസേചന പദ്ധതിയുടെ കനാലില്‍ മൂന്നു പേർ കുളിക്കാനിറങ്ങുന്ന സിസിടിവി ദൃശ്യങ്ങളും തൊട്ടടുത്ത വീട്ടിൽ നിന്നും ലഭിച്ചിരുന്നു.
രണ്ടു പേര്‍ ഒഴുക്കില്‍പ്പെട്ടത് കണ്ട് ഭയന്നു പോയ മൂന്നാമന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും ഇവരെ കാണാതെ വന്നതോടെ നടത്തിയ തെരച്ചിലില്‍ കനാലിന്‍റെ കരയില്‍ നിന്ന് കുട്ടികളുടെ വസ്ത്രങ്ങളും ചെരുപ്പുകളും കിട്ടി. വിവരമറിഞ്ഞ് എത്തിയ ഫയര്‍ഫോഴ്‌സും സ്‌കൂബ ടീമും ഇന്നലെ രാത്രിയും തെരച്ചിൽ നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താൻ ആയിരുന്നില്ല.