കോഴിക്കോട്: വാഴ കൃഷിയായിരുന്നു മാവൂർ പാടത്ത് ഇക്കാലമത്രയും ചെയ്‌തത്. ഓരോ കാലവർഷത്തിലും, കൊടുംചൂടിലും വാഴക്കൃഷി നശിക്കുന്നത് സ്ഥിരമായതോടെ ഇത്തവണ കർഷകർ വാഴക്കൃഷി മാറ്റിപ്പിടിച്ചു. ഈ കർഷക ദിനത്തിൽ മാവൂർ പാടത്ത് പുന്നെല്ലിന്‍റെ മണം ഉയരുകയാണ്.
ഇരുപത്തി അഞ്ച് ഏക്കർ സ്ഥലത്താണ് ഇത്തവണ മാവൂർ പാടം കാർഷിക കൂട്ടായ്‌മയുടെ നേതൃത്വത്തിൽ നെൽകൃഷി ഇറക്കുന്നത്. മൂന്ന് ബാച്ചുകളായി കാർഷിക കൂട്ടായ്‌മയിലെ 25 കർഷകരാണ് നെൽകൃഷിക്ക് മുന്നിട്ടിറങ്ങിയത്. നെൽകൃഷി ഇറക്കുന്നതോടൊപ്പം അമ്പലവയൽ വിത്തുൽപാദന കേന്ദ്രം തയ്യാറാക്കിയ മാലിന്യത്തിലൂടെ ജൈവവളം ഉത്പാദിപ്പിക്കുന്ന പുതിയ രീതി കൂടി മാവൂർ പാടത്തെ നെൽകൃഷിയിടത്തിൽ പരീക്ഷിക്കുന്നുണ്ട്.