രാജ്യത്തിന്‍റെ സമുദ്രാതിർത്തിയിലേക്ക് അതിക്രമിച്ചു കയറുന്ന ശത്രുക്കളെ ഞൊടിയിടയിൽ കീഴ്‌പ്പെടുത്തുന്ന യുദ്ധതന്ത്രങ്ങൾ... ദുരന്തമുഖത്തെ രക്ഷാപ്രവർത്തനങ്ങൾ... പൊടുന്നനെ ഒരു പ്രതിസന്ധി വന്നാൽ നാവികസേന അതെങ്ങനെ തരണം ചെയ്യും? സംശയാസ്‌പദമായി ഒരു കപ്പൽ കടലിൽ കണ്ടാൽ വിവിധ ഭാഷകളിൽ മുന്നറിയിപ്പ് നൽകലാണ് ആദ്യ പടി. ഇന്ത്യയുടെ സമുദ്രാതിർത്തിയിലാണ് കപ്പലുള്ളതെന്ന വിവരം അറിയിച്ച ശേഷം കപ്പൽ നിർത്താനും പരിശോധനയുമായി സഹകരിക്കാനും ആവശ്യപ്പെടും.
ഇതിന് പിന്നാലെ നാവികസേനയുടെ കപ്പൽ ഡെക്കിൽ നിന്നും സായുധരായ സൈനികർ ചെറു ബോട്ടിലിറങ്ങി കപ്പലിനെ വലയംവക്കും. ഇതോടെ കപ്പൽ ഇന്ത്യൻ നാവികസേനയുടെ നിയന്ത്രണത്തിലാവും. ചില ഘട്ടങ്ങളിൽ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമുണ്ടായേക്കാം. യുദ്ധക്കപ്പൽ എന്തിനും സജ്ജമായി ഒരുങ്ങി നിൽക്കും.
നാവികസേനാ ദിനാചരണത്തിന്‍റെ ഭാഗമായി കൊച്ചി ആഴക്കടലിൽ നടന്ന അഭ്യാസ പ്രകടനങ്ങൾ (ETV Bharat) ആവശ്യമെങ്കിൽ നേവിയുടെ ഹെലികോപ്റ്ററുകളും ഓപ്പറേഷന്‍റെ ഭാഗമാകും. ഇത്തരത്തിൽ ലോകോത്തര മികവോടെയാണ് ഇന്ത്യൻ നാവിക സേന പ്രവർത്തിക്കുന്നത്. ഇത്തരം തന്ത്രപ്രധാനമായ നീക്കങ്ങളുടെ അഭ്യാസപ്രകടനം ആണ്, നാവികസേനാ ദിനാചരണത്തിന്‍റെ ഭാഗമായി ഇന്നലെ കൊച്ചി ആഴക്കടലിൽ നടന്നത്. ഇന്ത്യൻ നാവികസേനയുടെ ശക്തിയും വൈദഗ്ധ്യവും തെളിയിക്കുന്നതായിരുന്നു ഒരു ദിവസം നീണ്ടു നിന്ന അഭ്യാസ പ്രകടനങ്ങൾ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
യുദ്ധകപ്പലുകളായ ഐഎൻഎസ് സുജാതയും ഐഎൻഎസ് ശാർദുലം ചേർന്നാണ് പ്രകടനം നടത്തിയത്. സമുദ്രമേഖലയിലെ രാജ്യത്തിന്‍റെ താൽപര്യങ്ങള്‍ സംരക്ഷിക്കാനും സുരക്ഷയൊരുക്കാനും നാവികസേന സജ്ജമാണെന്ന് തെളിയിക്കുന്നതായിരുന്നു ഈ അഭ്യാസ പ്രകടനങ്ങളെന്ന് ദക്ഷിണ നാവിക സേന കമാൻഡ് ചീഫ് ഓഫ് സ്റ്റാഫ് റിയർ അഡ്‌മിറൽ ഉപ്പൽ കുണ്ടു പറഞ്ഞു.
രാജ്യ സുരക്ഷയൊരുക്കാൻ നാവികസേന നടത്തുന്ന പതിവ് പരിശോധനകൾ കാഴ്‌ചവച്ചായിരുന്നു ഏകദിന അഭ്യാസ പ്രകടനങ്ങളുടെ തുടക്കം. 125 മീറ്റർ നീളവും പതിനെട്ട് മീറ്റർ വീതിയുമുള്ള എയർക്രാഫ്റ്റിനെ വഹിക്കാൻ ശേഷിയുള്ള ഐഎൻഎസ് ശാർദുലയും, ഐഎൻഎസ് സുജാതയും ആഴക്കടലിലെ ഓളപരപ്പിനെ മുറിച്ചു മാറ്റി മണിക്കൂറുകൾ സഞ്ചരിച്ചായിരുന്നു അഭ്യാസ പ്രകടനങ്ങൾക്ക് മിഴിവേകിയത്. നാവിക സേനയുടെ അഭിമാനമായ ഇരു നൗകകൾക്കും മുകളിലൂടെ വട്ടമിട്ട് പറന്നായിരുന്നു ചേതക് ഹെലികോപ്റ്റർ അഭ്യാസ പ്രകടനം കാഴ്‌ചവച്ചത്.
അതോടൊപ്പം ഐഎൻഎസ് സുജാത, കപ്പലിനൊപ്പം സഞ്ചരിച്ച് ആവശ്യമെങ്കിൽ കപ്പലിന്‍റെ ഡെക്കിൽ നാവികരെയും സാധന സാമഗ്രികളും ഇറക്കുന്നത് എങ്ങിനെയെന്നും പ്രദർശിപ്പിച്ചു. തൊട്ടു പിന്നാലെ നയന മനോഹരമായ കാഴ്‌ചയൊരുക്കിയായിരുന്നു നാവികസേനയുടെ ഡോണിയർ വിമാനങ്ങുടെ അഭ്യാസ പ്രകടനം.
ഇന്ത്യയുടെ സൈനിക ശക്തിയിൽ നിർണായക പങ്കു വഹിക്കുന്ന നാവികസേനയ്ക്ക് കപ്പൽ മാത്രമല്ല എയർക്രാഫ്റ്റുകളും ചേർന്നാണ് കരുത്തു പകരുന്നത്. ഇത് തെളിയിക്കുന്നതായിരുന്നു അഭ്യാസ പ്രകടനങ്ങൾ. ആഴക്കടലിലെ കുത്തൊഴുക്കിൽ സമാന്തരമായി നങ്കൂരമിട്ട ഐഎൻഎസ് സുജാതയിൽ നിന്നും ഐഎൻഎസ് ശാർദുലയിലേക് മെഡിക്കൽ ആവശ്യങ്ങൾക്കായി ഒരാളെ മാറ്റുന്നത് എങ്ങിനെ, സെനികർ വലിയ വടം കെട്ടി ഇരു കപ്പലുകളിലേക്കും സഞ്ചരിക്കുന്നത് എങ്ങിനെയെന്നും നാവികസേന കാണിച്ചു തന്നു.
ഐഎൻഎസ് സുജാതയിലെ വിമാനവേധ തോക്കുകൾ ഉപയോഗിച്ച് ശത്രു വിമാനങ്ങളെ പ്രതിരോധിക്കുന്നത് എങ്ങിനെയെന്നും സേനാംഗങ്ങൾ പ്രദർശിപ്പിച്ചു. ദക്ഷിണ നാവിക കമാൻഡ് ആസ്ഥാനത്ത് നിന്നും 10 നോട്ടിക്കൽ മൈൽ അകലെ സഞ്ചരിച്ച് എഴു മണിക്കൂറെടുത്തായിരുന്നു നാവികസേന അഭ്യാസ പ്രകടനങ്ങൾ പൂർത്തിയാക്കിയത്. വിശാലമായ ഇന്ത്യൻ സമുദ്രാതിർത്തിയുടെ സുരക്ഷയും ഇതിലൂടെ രാജ്യസുരക്ഷയും തങ്ങളുടെ കൈകളിൽ ഭദ്രമാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതായിരുന്നു നാവികസേനാ ദിനാചരണത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച അഭ്യാസ പ്രകടനം.
Also Read:നിയന്ത്രണം വിട്ട് റോഡില്‍ നിന്നും തെന്നിമാറി; വയനാട്ടില്‍ സ്‌കൂള്‍ ബസ് അപകടം; 18 പേര്‍ക്ക് പരിക്ക്