കണ്ണൂര്‍: കേന്ദ്ര ഭരണ പ്രദേശമായ മാഹിയിലെ പാതിവഴിയില്‍ മുടങ്ങിയ നിരവധി വന്‍കിട വികസന പദ്ധതികളിലൊന്നാണ് മാഹി ഫിഷിങ് ഹാര്‍ബര്‍. 21 വര്‍ഷം മുമ്പ് ആസൂത്രണം ചെയ്യുമ്പോള്‍ ബേപ്പൂരിനും അഴീക്കലിനുമിടയിലെ ഏറ്റവും വലുതും അത്യന്താധുനിക സൗകര്യങ്ങളോടു കൂടിയതുമായ തുറമുഖമായിരുന്നു മാഹിയില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ കാലം പോകവേ ഇത് നികുതിപ്പണം ചോര്‍ത്തുന്നതില്‍ക്കവിഞ്ഞ് യാഥാര്‍ത്ഥ്യത്തോടടുക്കാത്തതില്‍ നാട്ടുകാര്‍ അമര്‍ഷത്തിലായിരുന്നു.
ഒടുക്കം മാഹി തുറമുഖ നിര്‍മാണത്തിന് പതുക്കെ ജീവന്‍ വെച്ചു തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ എട്ട് വര്‍ഷമായി നിര്‍മ്മാണ പ്രവര്‍ത്തനം നിലച്ച മാഹി മത്സ്യബന്ധന തുറമുഖത്തിന്‍റെ തുടര്‍ നിര്‍മ്മാണത്തിനുള്ള ഡിപിആര്‍ ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. കേരള ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പിനാണ് മാഹി തുറമുഖത്തിന്‍റെ ഡിപിആര്‍ തയാറാക്കുന്ന ചുമതല.
ഡിപിആര്‍ ഈ മാസം തന്നെ പൂര്‍ത്തിയാക്കി സര്‍ക്കാറിന് സമര്‍പ്പിക്കാനിരിക്കുകയാണ് കേരള ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ്. പ്രതീക്ഷകളുടെ തുറമുഖത്തിന് 2003ല്‍ എസ്റ്റിമേറ്റ് തയാറാക്കി നിര്‍മാണം ആരംഭിച്ചിരുന്നെങ്കിലും ഹാര്‍ബര്‍ പണി 21 വര്‍ഷത്തിനിപ്പുറവും പൂര്‍ത്തിയായിരുന്നില്ല. കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 22.62 കോടി രൂപയും 49 കോടി ഹഡ്കോ വായ്‌പയുമടക്കം ആകെ 71.62 കോടി രൂപയായിരുന്നു മതിപ്പ് ചെലവ് കണക്കാക്കിയത്.
പുലിമുട്ട്, ഡയഫ്രം മതില്‍, ലേലഹാളും നെറ്റ് മെന്‍റിങ് ഷെഡും ഗിയര്‍ ഷെഡും, റെസ്റ്റ് ഷെഡും, വര്‍ക്ക് ഷോപ്പും ഉള്‍പ്പെടെ ആധുനിക രീതിയില്‍ ഒരു തുറമുഖത്തിനു വേണ്ടതെല്ലാം അടങ്ങുന്നതായിരുന്നു മാഹി ഹാര്‍ബര്‍. ഏറെ അകലെയല്ലാതെ 1995 ല്‍ കമ്മീഷന്‍ ചെയ്‌ത ചോമ്പാല്‍ ഹാര്‍ബര്‍ കണ്ടു പരിചയമുള്ള മാഹിക്കാര്‍ക്ക് പുതിയ ഹാര്‍ബര്‍ പ്രതീക്ഷയായിരുന്നു. മാഹിക്ക് പുതുമകള്‍ ഏറെയായിരുന്നു. പിന്നീട് പല ഘട്ടങ്ങളിലായി ചോമ്പാലില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ അനവധി നടന്നെങ്കിലും മാഹിയുടെ സാധ്യതകള്‍ അനന്തമായിരുന്നു.
പക്ഷേ നിര്‍മാണം മാത്രം ഇഴഞ്ഞു നീങ്ങി. ഇതിനിടയില്‍ 40 കോടി രൂപയ്ക്ക് തലായി ഹാര്‍ബറും 30 കോടി ചെലവില്‍ ചോമ്പാല്‍ ഹാര്‍ബറും കേരളം പൂര്‍ത്തിയാക്കി തുറന്നു കൊടുത്തു. ലോ ലെവൽ ജെട്ടി, ഫിംഗര്‍ ജെട്ടി, പുലിമുട്ട് നവീകരണം എന്നിങ്ങനെ ചോമ്പാലില്‍ പല വികസന പ്രവര്‍ത്തനങ്ങളും പിന്നീടും നടന്നു. 810 മീറ്ററും 375 മീറ്ററും നീളമുള്ള രണ്ട് പുലിമുട്ടുകളാണ് ചോമ്പാല്‍ ഹാര്‍ബറിനുള്ളത്. ഇതൊക്കെ നവീകരിച്ചത് മാഹി തുറമുഖ നിര്‍മാണം തുടങ്ങിയ ശേഷമായിരുന്നു.
അതിനിടെ മാഹിക്ക് തൊട്ടടുത്ത് തലായിലും ഫിഷ് ലാന്‍ഡിങ് സെന്‍റര്‍ തുറന്നു. 2007 ല്‍ തറക്കല്ലിട്ട് നിര്‍മാണം തുടങ്ങിയ തലായി 30 കോടി ചെലവില്‍ 2018 മേയില്‍ തുറന്നു കൊടുത്തു. 815 മീറ്ററും 435 മീറ്ററും നീളമുള്ള രണ്ട് പുലിമുട്ടുകള്‍, 170 മീറ്റര്‍ വാര്‍ഫ്, 470 ചതുരശ്ര മീറ്റര്‍ ലേലഷെഡ് എന്നീ സൗകര്യങ്ങളോട് കൂടിയതാണ് തലായി ഹാര്‍ബര്‍. വിവാദങ്ങളുടെ തുറമുഖം 2005 ഒക്ടോബര്‍ 31 ന് ഭരണാനുമതി ലഭിച്ച പദ്ധതി 4 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചത്. 71 കോടി ഇതേ വരെ ചെലവിട്ടു.
ഇഴഞ്ഞു നീങ്ങിയ നിർമാണ പ്രവൃത്തികൾ:
2006 ജനുവരി 24ന് മാഹി പൊതുമരാമത്ത് വകുപ്പ് കൊല്ലത്തെ കായിക്കര കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് ആദ്യഘട്ട പ്രവൃത്തിയുടെ കരാര്‍ നല്‍കി. എസ്റ്റിമേറ്റ് തുകയേക്കാള്‍ 62.72 ശതമാനം കൂടുതല്‍ തുകയ്ക്കായിരുന്നു കരാര്‍ നല്‍കിയത്. പണി പല കാരണങ്ങളാല്‍ ഇഴഞ്ഞു നീങ്ങുന്നതിനിടെ 2008 മെയ് മാസത്തില്‍ പുതുച്ചേരി സര്‍ക്കാര്‍ കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചു. പിന്നീട് പരിഷ്‌ക്കരിച്ച പദ്ധതിക്ക് ചെന്നൈയിലെ ഇഡോമര്‍ ലിമിറ്റഡ് സര്‍വേ നടത്തി. 76.02 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റ് സമര്‍പ്പിച്ചു. ഇതും 2012 ല്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. ചെന്നൈയിലെ മാര്‍ഗ് ലിമിറ്റഡിന് 2011 ല്‍ പുതുക്കിയ നിര്‍മാണ കരാര്‍ നല്‍കി. 15 മാസത്തിനു ശേഷം പാതി വഴിയില്‍ നിര്‍മാണം ഉപേക്ഷിച്ച് കമ്പനി കരാറില്‍ നിന്ന് പിന്മാറി.