ആലപ്പുഴ: ശുചിമുറി മാലിന്യം കായലിലേക്ക് തള്ളാൻ വന്ന വാഹനം സർക്കാരിലേക്ക് കണ്ടു കെട്ടാൻ ഉത്തരവ്. കായംകുളം കണ്ണമ്പളളി ഭാഗം വാലയിൽ കിഴക്കതിൽ അനിൽകുമാറിന്‍റെ ഉടമസ്ഥതയിലുളള ടാങ്കർ ലോറിയാണ് സർക്കാരിലേക്ക് കണ്ടുകെട്ടാൻ ഉത്തരവായത്. ചെങ്ങന്നൂർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ജി.നിർമൽകുമാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കായലോരത്ത് പാർക്ക് ചെയ്‌തിരുന്ന വാഹനം കായലിൽ മാലിന്യം തള്ളുന്നതിനായി എത്തിയതാണെന്ന സാഹചര്യ തെളിവിന്‍റെ അടിസ്ഥാനത്തിൽ ബോധ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. ഈ വാഹനത്തിന് ഇത്തരം പ്രവൃത്തികൾ ചെയ്യുന്നതിന് നേരത്തേ നോട്ടിസും നൽകിയിരുന്നു. വാഹനം ലേലം ചെയ്‌ത് സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതിന് ആറാട്ടുപുഴ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.