കണ്ണൂർ:കളരി, കരാട്ടെ എന്നിങ്ങനെയുള്ള ആയോധനകലയെ കുറിച്ച് കേൾക്കാത്തവർ വിരളമാണ്. എന്നാൽ തൈക്വാണ്ടോയെ കുറിച്ച് അറിയുന്നവർ ചുരുക്കമായിരിക്കും. എന്നാൽ കൊറിയന്‍ ആയോധന കലയായ തൈക്വാണ്ടോ ആണ് കണ്ണൂരിന്‍റെ പലയിടത്തും ഇപ്പോൾ കുട്ടികൾക്കിടയിൽ ട്രൻഡ് ആയി കൊണ്ടിരിക്കുന്നത്.
ആരോഗ്യത്തെ പരിപാലിക്കുന്നതിൽ വനിതകൾക്കിടയിൽ സുംബ ഡാൻസ് പോലെ കുട്ടികൾക്കിടയിൽ തൈക്വണ്ടോയും ഇന്ന് വലിയ രീതിയിൽ പ്രചാരം നേടിയിട്ടുണ്ട്. കരാട്ടെയോട് ഏറെ സാദൃശ്യം പുലര്‍ത്തുന്ന കൊറിയൻ ആയോധന കലയാണത്. കൈ കൊണ്ടും കാല് കൊണ്ടും ബുദ്ധി ശക്തിയുപയോഗിച്ചും എതിരാളിയെ കീഴ്‌പ്പെടുത്തുന്ന തന്ത്രം. കഠിനമായ പരിശീലനം തന്നെയാണ് ഈ ആയോധനകലയുടെ പ്രത്യേകത.
തൈക്വാണ്ടോയിൽ പ്രാഥമിക പരിശീലനം നേടിയാല്‍ ഫസ്‌റ്റ് ഡാന്‍ ബഹുമതി ലഭിക്കും. തുടര്‍ന്ന് ഒരു വര്‍ഷത്തെ പരിശീലനത്തിന് ശേഷം സെക്കന്‍റ് ഡാനും രണ്ട് വര്‍ഷത്തെ പരിശീലനത്തിന് ശേഷം തേര്‍ഡ് ഡാനും മൂന്ന് വര്‍ഷത്തെ പരിശീലനത്തിന് ശേഷം ഫോര്‍ത്ത് ഡാനും ലഭിക്കും. ഇങ്ങനെ നിരവധി വര്‍ഷത്തെ പരിശീലനത്തിന് ശേഷമാണ് പരമോന്നത ബഹുമതിയായ നൈന്‍ത് ഡാന്‍ ബ്ലാക് ബെല്‍റ്റ് ലഭിക്കുന്നത്.
കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷക്കാലത്തോളമായി തൈക്വാണ്ടോ പ്രചാരകനായും, പരിശീലകനായും പ്രവര്‍ത്തിക്കുന്ന കണ്ണൂർ കടന്നപ്പള്ളി സ്വദേശി കൈപ്രത്ത് വേണുഗോപാൽ ഇപ്പോള്‍ ഇന്ത്യയില്‍ തന്നെ വളരെ അപൂര്‍വമായ സെവൻത് ഡാന്‍ ബ്ലാക് ബെല്‍റ്റ് എന്ന അപൂര്‍വ ബഹുമതി നേടിയിരിക്കുകയാണ്. ആയോധനകലയുടെ ഊർജം പുതുതലമുറയ്ക്ക് പകർന്ന് നൽകുന്ന കണ്ണൂരിലെ വേറിട്ട മുഖം കൂടി ആണ് കെഎസ്ഇബി ഉദ്യോഗസ്ഥനായിരുന്ന വേണുഗോപാൽ. കായികാരോഗ്യത്തിന്റെ ഊർജത്തിനൊപ്പം വരും തലമുറയ്ക്കായി കായിക സംസ്‌കാരത്തിന്‍റെ വെളിച്ചം കൂടിയാണ് വേണുഗോപാൽ പകർന്ന് നൽകുന്നത്.
വേണുഗോപാൽ തൈക്വാണ്ടോയെ വിലയിരുത്തുന്നത് ഇങ്ങനെ:കളരിയും മറ്റ് ആയോധനമുറകളും ഒരു നിയമത്തിന്‍റെ ഭാഗമായാണ് മുന്നോട്ടുപോകുന്നത്. ഇന്നത്തെക്കാലത്ത് അത്തരത്തിൽ ഉള്ള ആയോധനകലകൾക്ക് പ്രസക്തി നഷ്‌ടപ്പെട്ട് കൊണ്ടിരിക്കുകയാണ്. പുതിയ കാലത്തിൽ തൈക്വാണ്ടോ ആരോഗ്യത്തിന് ഒരുപാട് പ്രാധാന്യം നൽകുന്നുണ്ടെന്നും വേണുഗോപാൽ പറയുന്നു.
വായുവിൽ ഉയർന്ന് ചെയ്യുന്ന മുറകൾ ആണ് ഇതിൽ കൂടുതലുള്ളത്. അതിനാൽ തന്നെ ശ്വാസ തടസം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കാൻ കഴിയും. കൂടാതെ രക്തയോട്ടം കൂട്ടുന്ന വ്യായാമങ്ങളാണ് ഇതിൽ കൂടുതലും. അതുകൊണ്ട് തന്നെ പെൺകുട്ടികളാണ് ഈ ആയോധനകല കൂടുതൽ പഠിക്കുന്നതെന്ന് വേണുഗോപാൽ പറയുന്നു. 36 മാസം ആണ് പഠനം പൂർത്തീകരിക്കാൻ വേണ്ടത്.
വേണുഗോപാലിന്‍റെ ഫിറ്റ്നസ് പോലെ വളരുന്ന കുട്ടികൾ: 100 കണക്കിന് ശിഷ്യ ഗണങ്ങളുള്ള വേണുഗോപാലിനെ ഇത് വരെയും പ്രായം അലട്ടിയിട്ടില്ല. വളരെ ചെറുപ്പത്തില്‍ തന്നെ ആയോധന കലകളില്‍ ആകൃഷ്‌ടനായ വേണുഗോപാല്‍ 1984-ല്‍ തലശേരി പൊന്യം എംകെജി കളരി സംഘത്തില്‍ ചേര്‍ന്ന് കളരി പഠിച്ച് കൊണ്ടാണ് ഈ രംഗത്തേക്ക് കടന്നു വന്നത്.