തിരുവനന്തപുരം: എസ്എഫ്ഐയുടെ അമിത രാഷ്ട്രീയവത്കരണത്തിൻ്റെ ഇരയാണ് കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തിൽ കോഴ ആരോപണ വിധേയനായി ആത്മഹത്യ ചെയ്‌ത ഷാജി പൂത്തട്ടയെന്ന് രൂക്ഷ വിമർശനവുമായി കെഎസ്‌യു. കലോത്സവത്തിൻ്റെ തുടക്കം മുതൽ വലിയ കോഴ ആരോപണം നിലനിന്നിരുന്നുവെന്നും എസ്എഫ്ഐ നേതാക്കൾക്ക് ഇതിൽ പങ്കുണ്ടെന്നും കെഎസ്‌യു. വിഷയത്തിൽ സമഗ്ര അന്വേഷണം ആവശ്യമെന്നും സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.
എസ്എഫ്ഐ നേതൃത്വത്തിന് തങ്ങളുടെ രാഷ്ട്രീയ ലാഭം സംരക്ഷിക്കുന്നതിന് വേണ്ടി എന്ത് വില കുറഞ്ഞ ശൈലിയും സ്വീകരിക്കാൻ മടിയില്ല. ഷാജിയുടെ ആത്മഹത്യാ കുറിപ്പിൽ താൻ നിരപരാധിയാണെന്നും ഇതുവരെയും പൈസ വാങ്ങിയിട്ടില്ലന്നും, അർഹതപ്പെട്ടതിന് മാത്രമാണ് മാര്‍ക്ക് കൊടുത്തതെന്നും തെറ്റ് ചെയ്യില്ലെന്ന് അമ്മക്ക് അറിയാമെന്നും പറയുന്നു.
കലോത്സവം അലങ്കോലപ്പടുത്താനും അട്ടിമറിക്കാനും എസ്എഫ്ഐയുടെ നേതൃത്വത്തിൽ ഒരു സംഘം പ്രവർത്തിച്ചിരുന്നുവെന്നതിൻ്റെ തെളിവാണ് ഈ വരികളെന്നും കെഎസ്‌യു ആരോപിച്ചു. കലോത്സവത്തിൽ മുമ്പില്ലാത്ത വിധം ജീവനക്കാരുടെ ഇടത് സംഘടന ഇടപെട്ടു. ഇടത് സംഘടനയുടെ ഓഫീസിൽ വച്ചാണ് സംഘാടക സമിതി യോഗം പോലും കൂടിയത് (Kerala University Youth Festival; KSU Against SFI).
കലോത്സവം നിയന്ത്രിച്ചത് ഇടത് സംഘടനയായ കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയന്‍റെ പ്രസിഡന്‍റ്, ജനറൽ സെക്രട്ടറി, ഇടത് സംഘടനയുടെ നിയന്ത്രണത്തിലുള്ള കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സെക്രട്ടറി എന്നിവരാണ്. ഇടത് അധ്യാപക സംഘടനാ ഭാരവാഹിയാണ് സ്റ്റുഡന്‍റ്സ് സർവീസസ് ഡയറക്‌ടർ. അദ്ദേഹത്തിന്‍റെ രാഷ്ട്രീയ താല്‍പര്യവും കഴിവുകേടും കലോത്സവം കുളമാക്കിയെന്നും നൂറുകണക്കിന് വിദ്യാർത്ഥികളെ എസ്എഫ്ഐ അപമാനിച്ചുവെന്നും കെഎസ്‌യു ആരോപിച്ചു.
എസ്എഫ്ഐയുടെ നിയന്ത്രണത്തിലുള്ള കോളേജ് യൂണിയൻ ഉള്ള കോളേജുകളിലെ വിദ്യാർഥികൾ വരെ സ്റ്റേജിൽ പ്രതിഷേധിക്കുന്ന സംഭവം ഉണ്ടായി. കലോത്സവം പരാജയപ്പെട്ടതിൻ്റെ ഉത്തരവാദിത്തം സ്റ്റുഡന്‍റ്സ് സർവീസസ് ഡയറക്‌ടർ സിദ്ദിഖ് ഏറ്റെടുത്ത് രാജിവയ്ക്കണമെന്നും അല്ലെങ്കിൽ അദ്ദേഹത്തെ നീക്കം ചെയ്യണമെന്നും ആലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.