കോഴിക്കോട്:സർക്കാരിന്‍റെ നയപ്രഖ്യാപനത്തിൽ ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാതയെക്കുറിച്ച് പരാമർശമുണ്ടാത് താമരശേരി ചുരം യാത്രക്കാർക്ക് വലിയ പ്രതീക്ഷയാകുന്നു. '82, 383 കോടി രൂപ ചെലവ് വരുന്ന 1073 പദ്ധതികൾ കിഫ്ബി അംഗീകരിച്ചിട്ടുണ്ട്. 8.11 കി. മീ നീളവും നാല് വരി പാതയുമുള്ള ഇരട്ട തുരങ്കപാത എന്ന പ്രത്യേകതയോട് കൂടിയ ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കമാണ് ശ്രേദ്ധേയമായൊരു സംരംഭം. ഇത് താമരശേരി ചുരം റോഡിലെ ഗതാഗത കുരുക്ക് ലഘൂകരിക്കുകയും കോഴിക്കോട് വയനാട് ജില്ലകൾ തമ്മിലുള്ള കണക്ടിവിറ്റി വർധിപ്പിക്കുകയും ചെയ്യും.' ഇതാണ് നയപ്രഖ്യാപനത്തിലെ പരാമർഷം.
ആനക്കാംപൊയിൽ- കള്ളാടി- മേപ്പാടി തുരങ്ക പാതയില്‍ പ്രതീക്ഷ വര്‍ധിപ്പിച്ച് നയപ്രഖ്യാപന പ്രസംഗം
Published : Jan 25, 2024, 6:31 PM IST
2020ലാണ് നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി തുരങ്കപാത പ്രഖ്യാപിച്ചത്. തുടർന്ന് കൊങ്കൺ റെയിൽവെ അധികൃതരുടെ നേതൃത്വത്തിൽ പഠനം നടത്തി. സർവേ പൂർത്തിയാക്കി ടെൻഡറും ക്ഷണിച്ചു
1643.33 കോടി രൂപയാണ് അനക്കാംപൊയിൽ –കള്ളാടി – മേപ്പാടി തുരങ്ക പാതക്കായി ചെലവ് പ്രതീക്ഷിക്കുന്നത്. 2020ലാണ് നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി തുരങ്കപാത പ്രഖ്യാപിച്ചത്. തുടർന്ന് കൊങ്കൺ റെയിൽവെ അധികൃതരുടെ നേതൃത്വത്തിൽ പഠനം നടത്തി. സർവേ പൂർത്തിയാക്കി ടെൻഡറും ക്ഷണിച്ചു. ഈ വർഷം ഫെബ്രുവരി 23നാണ് ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി. 2024 മാർച്ചോടെ നിർമാണ കമ്പനിയെ കണ്ടെത്തി പദ്ധതി ഏൽപിക്കാനാണ് കൊങ്കൺ റെയിൽവേയുടെ ശ്രമം. നാലു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ദേശീയ പാത 766ന്‍റെ ഭാഗമായ താമരശേരി ചുരത്തിൽ ദിനം പ്രതി ഗതാഗത കുരുക്ക് വർധിച്ച് വരികയാണ്. ഗതാഗത കുരുക്കിന്‍റെ പേരിൽ റെക്കോഡിട്ട ചുരത്തിൽ രാപ്പകലില്ലാതെ കുടുങ്ങിയവർക്ക് കണക്കില്ല. മൈസൂരു, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോവാൻ മലബാറുകാർ പ്രധാനമായും ആശ്രയിക്കുന്നത് ഈ ചുരത്തെയാണ്. ദിവസവും ഏകദേശം മുപ്പതിനായിരത്തോളം വാഹനങ്ങൾ ചുരം വഴി കടന്നു പോകുന്നു എന്നാണ് കണക്ക്. എന്നാൽ ഇത്രയും വാഹനങ്ങളെ ഉൾക്കൊള്ളാൻ ചുരം റോഡിന് ശേഷിയുമില്ല. അതുകകൊണ്ട് തന്നെ ബദൽപാതക്കായുളള ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കവുമുണ്ട്. മറ്റ് പല ബദൽ വഴികൾക്ക് വേണ്ടിയും മുറവിളി ഉയരുമ്പോഴും ഇതെങ്കിലും ശരിയായകുമെന്ന പ്രതീക്ഷക്കാണ് കരുത്ത് വർധിച്ചത്.