നജീബ് കാന്തപുരം സഭയില്‍ സംസാരിക്കുന്നു (ETV Bharat) തിരുവനന്തപുരം: സംസ്ഥാനത്തെ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഭരണ പ്രതിപക്ഷ വാക്ക് പോര്. പ്രതിപക്ഷത്ത് നിന്നും നജീബ് കാന്തപുരം എംഎൽഎയാണ് വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. റോഡിലേക്ക് ഇറങ്ങുന്നത് യുദ്ധ ഭൂമിയിലേക്ക് ഇറങ്ങുന്നത് പോലെയെന്നും കേരളത്തിലെ റോഡുകൾ ഗർഭം കലക്കികളെന്നും അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചു കൊണ്ട് നജീബ് കാന്തപുരം വിമർശിച്ചു.
കുഴിയില്ലാത്ത റോഡിലൂടെ തൃശൂരിലേക്ക് പോകാൻ മുഖ്യമന്ത്രി 12 കിലോമീറ്റർ മാറിയാണ് സഞ്ചരിച്ചത്. സാധാരണക്കാർക്ക് ഇങ്ങനെ വഴി മാറി സഞ്ചരിക്കാൻ കഴിയില്ല. സാധാരണക്കാർക്ക് പൈലറ്റ് വാഹനമില്ല. സർക്കാരിന്‍റെ ഭരണ വൈകല്യം കാരണം എംഎൽഎമാരെ ജനം വഴിയിൽ തടയുന്ന സാഹചര്യമുണ്ടായി.
ശബരിമല തീർത്ഥാടകർ സഞ്ചരിക്കുന്ന റോഡും തകർന്ന് കിടക്കുന്നു. കൊല്ലം ജില്ലയിൽ എംസി റോഡിലേക്ക് എത്തുന്ന എല്ലാ റോഡുകളും തകർന്ന് കിടക്കുന്നു. കരാറുകാരെ മുഴുവൻ കാര്യവും ഏല്‌പ്പിക്കുകയാണെങ്കിൽ പിന്നെ ഉദ്യോഗസ്ഥർ എന്തിണെന്നും അദ്ദേഹം ചോദിച്ചു. മഴക്കാലപൂർവ ഓട്ടയടയ്ക്കൽ നമ്മുടെ സംസ്ഥാനത്ത് ചടങ്ങ് പോലെ നടക്കുന്നു. ചെളി ഉപയോഗിച്ച് ഓട്ട അടയ്ക്കുന്ന സാഹചര്യവുമുണ്ട്.
വാഹന നികുതിയായി മാത്രം സംസ്ഥാനം ഈടാക്കുന്നത് 6000 കോടി രൂപയാണ്. കുതിരവട്ടം പപ്പുവിനെ പോലെ ചെവിയിൽ പൂവും വച്ച് റോഡിലൂടെ ചാടി ചാടി പോകേണ്ട അവസ്ഥയാണെന്നും നജീബ് കാന്തപുരം പരിഹസിച്ചു. പൊതുമരാമത്ത് ഉദ്യോഗസ്ഥർ കെ എസ് ഇ ബി, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുമായി നിരന്തരം തർക്കമാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ പ്രവർത്തി പുരോഗമിക്കുന്ന റോഡിലും കോടതി വ്യവഹാരവും മറ്റുമുള്ള റോഡിലും ബുദ്ധിമുട്ടുണ്ടെന്നും കുടോത്രം പോലെ ചിലർ റോഡ് കുഴിയ്ക്കുന്നുമുണ്ടെന്നായിരുന്നു വിമർശനങ്ങൾക്ക് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് മറുപടി പറഞ്ഞത്. ഇതിനിടെ റോഡ് പണി പൂർത്തിയായാൽ ജല ജീവൻ മിഷൻ വന്നു പൈപ്പ് സ്ഥാപിക്കാൻ വെട്ടിപൊളിക്കുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടിയിരുന്നു.
ഏകോപനത്തിന് പരമാവധി ശ്രമിക്കുന്നുണ്ടെന്നും ജില്ലകളിൽ ഇതിനായി സമിതികൾ രൂപീകരിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തലയ്ക്ക് മന്ത്രി മറുപടി നൽകി. റോഡ് നിർമിച്ചാൽ പരിപാലന കാലം എങ്ങനെ എന്ന് ആർക്കുമറിയില്ല. ജനങ്ങൾ അറിയുന്ന രീതിയിൽ സുതാര്യമാക്കിയാൽ ഇതിന്‍റെ കുറെ പ്രശ്‌നം പരിഹരിക്കപ്പെടും. കേരളത്തിലെ പൊതു മരാമത്തിന്‍റെ 80 ശതമാനത്തോളം റോഡിന്‍റെയും ചുമതല കരാറുകാരനാണ്.
ജനങ്ങൾ കാഴ്‌ചക്കാരല്ല കാവൽക്കാരാണ് എന്ന് ബോർഡ് സ്ഥാപിച്ചത് അതു കൊണ്ടാണ്. സിസ്റ്റം ആകെ മാറിയത്തിന്‍റെ വ്യത്യാസമാണിത്. ആര് വിചാരിച്ചാലും ഇതു മാറ്റാനാകില്ലെന്നും പൊതുമരാമത്ത് മന്ത്രി സഭയിൽ പറഞ്ഞു. തുടർന്ന് മന്ത്രി അറിയിച്ച പ്രകാരം വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യാൻ കഴിയില്ലെന്ന് സ്‌പീക്കർ എ എൻ ഷംസീർ അറിയിച്ചു.
Also Read: നിർമ്മാണം പൂർത്തികരിച്ച് മൂന്ന് മാസം, റോഡുകള്‍ അപകടാവസ്ഥയിൽ; പ്രതിഷേധവുമായി മനുഷ്യാവകാശ സംഘടനകൾ രംഗത്ത്