കാസർകോട് :അവധി ഉണ്ടോ എന്ന് ചോദിച്ച് നിരവധി ഫോൺ വിളികളാണ് കാസർകോട് കലക്‌ടർക്ക് എത്തിയത്. ഇതോടെ അവധി ഇല്ലെന്നും അവധി നൽകാത്തതിന്‍റെ കാരണം വ്യക്തമാക്കിയുള്ള ജില്ല കലക്‌ടർ കെ ഇമ്പശേഖരന്‍റെ മറുപടിയും ചർച്ചയായി.
'അക്കാദമിക് കലണ്ടർ പ്രകാരം എല്ലാ ശനിയാഴ്‌ചകളും പ്രവൃത്തി ദിവസങ്ങളാണ്. പ്രഖ്യാപിച്ച അവധികൾ നഷ്‌ടപരിഹാരം നൽകാനുള്ള സാധ്യതയില്ല. കഴിഞ്ഞ നാല് ദിവസമായി സ്‌കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. ഇടയ്ക്കിടെ അവധികൾ പ്രഖ്യാപിക്കുന്നത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ ബാധിക്കും. കാരണം അവർക്ക് ക്ലാസുകൾക്ക് പുറമെ ഉച്ചഭക്ഷണവും പോഷകാഹാരവും നഷ്‌ടപ്പെടും. ഇന്ന് സ്‌കൂൾ അവധിയുണ്ടോ എന്ന് അന്വേഷിച്ച് ധാരാളം ഫോൺ കോളുകൾ ലഭിക്കുന്നു. എന്നാൽ അത്തരത്തിലുള്ള അപകടകരമായ സാഹചര്യമില്ല. പ്രാദേശിക പ്രശ്‌നങ്ങൾ എവിടെയുണ്ടെങ്കിലും നമുക്ക് നടപടിയെടുക്കാ'മെന്നായിരുന്നു ജില്ല കലക്‌ടറുടെ അറിയിപ്പ്.