കേരളം

kerala

By ETV Bharat Kerala Team

Published : May 15, 2024, 10:35 PM IST

ETV Bharat / state

കാറഡുക്ക സൊസൈറ്റി സ്വര്‍ണ പണയ തട്ടിപ്പ് കേസ് ക്രൈം ബ്രാഞ്ചിന്; പ്രതിക്ക് രക്ഷപെടാന്‍ പരാതി നൽകുന്നത് വൈകിപ്പിച്ചെന്ന് ആരോപണം - KARADKA SOCIETY FRAUD CASE

കാറഡുക്ക തട്ടിപ്പ് കേസിലെ പ്രതി ഒളിവില്‍ തന്നെ, രക്ഷപ്പെടാൻ വഴിയൊരുക്കിയത് പരാതി നൽകുന്നതിലുണ്ടായ കാലതാമസമെന്ന്‌ ആരോപണം

CASE HANDED OVER TO CRIME BRANCH  KARADKA SOCIETY GOLD PAWN SCAM  COOPERATIVE SOCIETY FRAUD CASE  കാറഡുക്ക സൊസൈറ്റിയിലെ തട്ടിപ്പ്
KARADKA SOCIETY FRAUD CASE (Source: Etv Bharat)

കാസർകോട്: കാറഡുക്ക അഗ്രികൾചറിസ്റ്റ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ തട്ടിപ്പ് കേസ് ക്രൈം ബ്രാഞ്ചിനു കൈമാറി. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ഷിബു പാപ്പച്ചന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. കാറഡുക്ക അഗ്രികൾചറിസ്റ്റ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ വൻ തട്ടിപ്പ് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.

അംഗങ്ങൾ അറിയാതെ സ്വർണ പണയവായ്‌പ എടുത്ത് 4.76 കോടിയുമായി സെക്രട്ടറി മുങ്ങുകയായിരുന്നു. സിപിഎം ഭരണത്തിൽ ഉള്ളതാണ് കാറഡുക്ക അഗ്രികൾചറിസ്റ്റ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി. സൊസൈറ്റി സെക്രട്ടറിയും സിപിഎം മുള്ളേരിയ ലോക്കൽ കമ്മിറ്റി അംഗവുമായ കെ രതീശനെതിരെ കേസെടുത്തിരുന്നു. ഇയാൾ ഒളിവിൽ ആണ്. വിവാദമായതോടെ പ്രാഥമികാംഗത്വത്തിൽ നിന്ന് രതീശനെ പാർട്ടി സസ്പെൻഡ് ചെയ്‌തു.

പരാതി നൽകുന്നതില്‍ കാലതാമസം:കാസർകോട് കാറഡുക്ക സഹകരണ സംഘത്തിലെ തട്ടിപ്പ് കേസിലെ പ്രതി കെ രതീശന് രക്ഷപ്പെടാൻ വഴിയൊരുക്കിയത് പരാതി നൽകുന്നതിലുണ്ടായ കാലതാമസമെന്ന് ആരോപണം. ഏപ്രിൽ 30 ന് രതീശന്‍റെ ആദ്യ തട്ടിപ്പ് കണ്ടെത്തിയിട്ടും രണ്ടാഴ്‌ച കഴിഞ്ഞാണ് പൊലീസിൽ പരാതി നൽകുന്നത്.

ഏപ്രിൽ 30 ന് കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് വെൽഫയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നടത്തിയ ഓഡിറ്റിങ്ങിലാണ് രതീശൻ സ്വർണപ്പണയത്തിൽ നടത്തിയ തട്ടിപ്പ് സഹകരണവകുപ്പ് കണ്ടെത്തിയത്. അന്ന് തന്നെ ഭരണസമിതിയെ തട്ടിപ്പ് വിവരം രേഖാമൂലം അറിയിച്ചു. എന്നാൽ ഭരണസമിതി പൊലീസിൽ പരാതി നൽകാതെ മെയ് 13 നുള്ളിൽ മുഴുവൻ പണവും തിരിച്ചടയ്ക്കാൻ രതീശന് നിർദ്ദേശം നൽകുകയായിരുന്നു.

ഇയാളോട് അവധിയിൽ പോകാനും നിർദ്ദേശിച്ചു. എന്നാൽ അവധിയിലിരിക്കെ മെയ് 9 ന് സഹകരണ സംഘത്തിൽ എത്തി രതീശൻ ലോക്കർ തുറന്ന് സ്വർണം എടുക്കുകയായിരുന്നു. ഇതുവഴി രതീശന് രക്ഷപ്പെടാനുള്ള സമയം ഭരണസമിതിയും പാർട്ടിയും നൽകിയെന്ന ആരോപണമാണ് ഉയരുന്നത്.

മാർച്ച്‌ 31 ന് നടത്തിയ പിരിയോഡിക്കൽ ഇൻസ്‌പെക്ഷന്‍റെ റിപ്പോർട്ടിൽ സ്വർണപ്പണയ വായ്‌പയ്ക്ക് തുല്യമായ സ്വർണം ലോക്കറിൽ ഉണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ജനുവരി മുതൽ തട്ടിപ്പ് നടത്തിയെന്നാണ് പ്രസിഡന്‍റ്‌ സൂപ്പി നൽകിയ പരാതിയിൽ പറയുന്നത്. എങ്കിൽ എന്ത് കൊണ്ട് മാർച്ചിലെ പരിശോധനയിൽ തട്ടിപ്പ് കണ്ടെത്താനായില്ല എന്ന ചോദ്യവും പ്രസക്തമാണ്.

Also Read:കാറഡുക്ക സൊസൈറ്റി സ്വർണ പണയ തട്ടിപ്പ്: സിപിഎം നേതൃത്വത്തിൻ്റെ അറിവോടെയെന്ന് കോൺഗ്രസും ബിജെപിയും

ABOUT THE AUTHOR

...view details