കെ സുധാകരൻ എംപി സംസാരിക്കുന്നു (ETV Bharat) കണ്ണൂർ:ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് കെ സുധാകരൻ എംപി. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം വേണമെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ കോൺഗ്രസ് ജനകീയ പ്രതിഷേധ കൂട്ടായ്‌മ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹേമ കമ്മിറ്റി റിപ്പോർട്ട് സിപിഎമ്മിനെ എങ്ങനെ ബാധിക്കുന്നുവെന്ന് പരിശോധിക്കേണ്ടതുണ്ട്. റിപ്പോർട്ടിൽ പ്രതി പട്ടികയിൽ ഏറെയും നിറഞ്ഞ് നിൽക്കുന്നത് സിപിഎമ്മിന്‍റെ ആളുകളാണെന്ന് കെ സുധാകരൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫിസിലെ പ്രമുഖനും സമാന ആരോപണം നേരിട്ടയാളാണ്.
എന്നാൽ അയാൾക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. പരാതി നല്‍കിയിട്ടും അന്വേഷണം ഉണ്ടായിട്ടില്ല. അത്തരമൊരു അന്വേഷണം ഉണ്ടാകാതിരുന്നത് രാഷ്‌ട്രീയം നോക്കിയാണ്, രാഷ്‌ട്രീയത്തിന്‍റെ നിറം നോക്കിയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു വ്യക്തിയുടെ കൊടിയുടെ നിറം നോക്കിയാണ് സര്‍ക്കാര്‍ നീതി നിർവഹണം നടത്തുന്നത്. ഒരു ജനാധിപത്യ സംവിധാനത്തിൽ അത്തരമൊരു സര്‍ക്കാരിനെ ഭരിക്കാൻ അനുവദിക്കണോയെന്ന് കേരളത്തിലെ ജനങ്ങൾ ആലോചിക്കണമെന്നും കെ സുധാകരൻ പറഞ്ഞു.
സംഭവത്തിൽ ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിൻ്റെ പങ്ക് അന്വേഷിക്കുക, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ രാജിവയ്‌ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കെപിസിസി സംസ്ഥാന തലത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. അതേസമയം യഥാർഥ പ്രതികളിലേക്ക് എത്തിയില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ കേസ് എടുക്കണമെന്നും സർക്കാരിൻ്റെ സ്ത്രീ വിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Also Read:മുകേഷിന്‍റെ കാര്യത്തില്‍ കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ടു തുപ്പാനും വയ്യാത്ത നിലയില്‍ സിപിഎം; ഭാവി തീരുമാനിക്കുക പ്രത്യേക അന്വേഷണ സംഘത്തിന്‍റെ തുടര്‍നടപടി