പാലക്കാട്:വയനാട്ടിലെ ഉരുൾപൊട്ടലിലും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടി വൈകുന്നതിലും കേരളത്തിലെ ഇടത് സർക്കാരിനെ കടന്നാക്രമിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ. ആർഎസ്എസ് സംഘടിപ്പിച്ച ത്രിദിന ഏകോപന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിലെ കാലതാമസത്തെ നദ്ദ ചോദ്യം ചെയ്‌തു.
'എന്താണ് അവരെ തടയുന്നത്? എന്താണ് വേട്ടയാടുന്നത്? തങ്ങളുടെ ആളുകളും ഉള്‍പ്പെട്ടിട്ടുള്ളതുകൊണ്ടാണ് അത് മറച്ചുവയ്‌ക്കാൻ അവര്‍ ആഗ്രഹിക്കുന്നത്'- നദ്ദ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിപിഎം നേതാക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രത്യേകം പറഞ്ഞിട്ടുള്ളതിൽ എനിക്ക് ഖേദമുണ്ട്. എന്താണ് യഥാർഥത്തിൽ സംഭവിച്ചതെന്ന് മുഖ്യമന്ത്രിയാണ് വ്യക്തമാക്കേണ്ടതെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു.
2017ൽ നടിയെ ആക്രമിച്ച കേസിന് ശേഷം സിനിമയിലെ സ്‌ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനായാണ് സർക്കാർ കമ്മിഷനെ നിയമിച്ചത്. ഹേമ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിലൂടെ സിനിമ മേഖലയിലെ സ്‌ത്രീകൾക്കെതിരെയുള്ള ചൂഷണങ്ങൾ പുറത്ത് വന്നിരുന്നു.
വയനാട് ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ജെപി നദ്ദ: വയനാട്ടിൽ പ്രതികൂല കാലാവസ്ഥയെ കുറിച്ചുള്ള മുന്നറിയിപ്പ് ലഭിച്ചിട്ടും പ്രതികരിക്കാൻ ഇടത് സർക്കാർ അലംഭാവം കാണിച്ചുവെന്ന് നദ്ദ ആരോപിച്ചു. അതിദാരുണമായ സംഭവമാണ് വയനാട്ടിൽ ഉണ്ടായത്. കേരളത്തിനാവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്രം അനുവദിക്കുമെന്നും നദ്ദ പറഞ്ഞു.
അതേസമയം സംസ്ഥാന സർക്കാരിന്‍റെ അനാസ്ഥയാണ് വയനാട് ദുരന്തത്തിന് കാരണമെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്രവും എൻഡിആർഎഫും കൃത്യമായി മുന്നറിയിപ്പ് നൽകിയതാണ്. സംസ്ഥാന സർക്കാർ കൃത്യസമയത്ത് ഉണർന്ന് പ്രവർത്തിച്ചില്ലെന്നും ജെ പി നദ്ദ കുറ്റപ്പെടുത്തി. നേരത്തേയും കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും വയനാട് ദുരന്തം സർക്കാരിന്‍റെ വീഴ്‌ചയെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു.