കേരളം

kerala

ETV Bharat / state

എഡിഎമ്മിന്‍റെ ആത്മഹത്യ: ജില്ല പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയ്‌ക്കെതിരെ കേസ്. നടപടി പൊതുവേദിയില്‍ അപമാനിച്ചതിനെ തുടര്‍ന്ന് എഡിഎം ജീവനൊടുക്കിയ സംഭവത്തില്‍.

By ETV Bharat Kerala Team

Published : 4 hours ago

CASE AGAINST PP DIVYA  ADM SUICIDE CASE  എഡിഎമ്മിന്‍റെ ആത്മഹത്യ  പിപി ദിവ്യ
PP Divya In A Program With Naveen Babu (ETV Bharat)

തിരുവനന്തപുരം :കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പൊതുവേദിയില്‍ അപമാനിച്ചതു സഹിക്കാനാവാതെ എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്യേണ്ടി വന്നതായി പറയുന്ന സാഹചര്യത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ നിയമപരമായ നടപടികള്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയിലാണ് കേസ് എടുത്തത്. മനുഷ്യാവകാശ കമ്മിഷന്‍ ജില്ല ഭരണകൂടത്തിന് നോട്ടിസ് അയച്ചു.

കണ്ണൂര്‍ ജില്ല കലക്‌ടറും ജില്ല പൊലീസ് മേധാവിയും പരാതി പരിശോധിച്ച് രണ്ടാഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. നവംബര്‍ 19 ന് കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും. എഡിഎമ്മിന് ജീവനക്കാര്‍ നല്‍കിയ യാത്രയയപ്പ് സമ്മേളനത്തില്‍ ക്ഷണിക്കപ്പെടാതെ എത്തിയ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എഡിഎമ്മിനെ അഴിമതിക്കാരന്‍ ആക്കിയെന്നാണ് പരാതി.

പ്രസിഡന്‍റിന്‍റെ നടപടി തീര്‍ത്തും നിയമ വിരുദ്ധമാണെന്നും നവീന്‍ ബാബുവിന്‍റെ കുടുംബത്തിന് നഷ്‌ടപരിഹാരവും ആശ്രിതര്‍ക്ക് ജോലിയും നല്‍കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവര്‍ത്തകനായ വി ദേവദാസ് നല്‍കിയ പരാതിയിലാണ് നടപടി.

തീപ്പൊള്ളലേറ്റയാള്‍ക്ക് യഥാസമയം ചികിത്സ നല്‍കിയില്ല, മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

തിരുവനന്തപുരം :തീപ്പൊള്ളലേറ്റ് ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ച രോഗിക്ക് വരാന്തയില്‍ നിന്ന് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റാന്‍ ട്രോളിയും ജീവനക്കാരും സമയത്ത് എത്തിയില്ലെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്‌ടര്‍ പരാതി പരിശോധിച്ച് നാലാഴ്‌ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ആവശ്യപ്പെട്ടു.

ശരീരമാകെ ഗുരുതരമായി പൊള്ളലേറ്റ് അരമണിക്കൂറോളം ആശുപത്രി വരാന്തയില്‍ ഇരിക്കുകയും വേദന സഹിക്കാന്‍ കഴിയാതെ നിലവിളിക്കുകയും ചെയ്‌ത രോഗിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നതായി പരാതിയില്‍ പറയുന്നു. കരകുളം സ്വദേശി ബൈജുവിനാണ് (48) യഥാസമയം ചികിത്സ നല്‍കാത്തതെന്നും പരാതിയില്‍ പറയുന്നു. ചൊവ്വാഴ്‌ച രാത്രി 7 ന് പൂജപ്പുര മഹിളാമന്ദിരത്തിന് മുമ്പിലാണ് പെട്രോള്‍ ഒഴിച്ച് ബൈജു തീകൊളുത്തിയതെന്നാണ് പൊലീസ് കേസ്. മെഡിക്കല്‍ കോളജ് വാര്‍ഡ് മുന്‍ കൗണ്‍സിലറും പൊതുപ്രവര്‍ത്തകനുമായ ജി എസ് ശ്രീകുമാര്‍, ജോസ് വൈ ദാസ് എന്നിവര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

Also Read: എഡിഎമ്മിന്‍റെ മരണം: സർക്കാർ സ്വീകരിക്കുന്നത് മനുഷ്യത്വരഹിതമായ സമീപനമെന്ന് എംടി രമേശ്

ABOUT THE AUTHOR

...view details