കേരളം

kerala

ഉറക്കത്തില്‍ പാഞ്ഞെത്തി ഉരുള്‍; 70 ജീവനുകള്‍ കവര്‍ന്നു, നടുക്കം വിട്ടൊഴിയാതെ പെട്ടിമുടി നിവാസികള്‍ - Four years to Pettimudi Tragedy

By ETV Bharat Kerala Team

Published : Aug 6, 2024, 3:37 PM IST

Updated : Aug 7, 2024, 1:39 PM IST

പെട്ടിമുടി ദുരന്തം കഴിഞ്ഞിട്ട് ഇന്നേക്ക് നാല് വര്‍ഷം. വയനാട്ടിലെ ദുരന്തമായി ഇതിന് സമാനതകളേറെ. 2020 ഓഗസ്റ്റ് 6 അര്‍ധ രാത്രിയാണ് പെട്ടിമുടിക്ക് മേലെ ആ ദുരന്തം വന്നു പതിച്ചത്.

പെട്ടിമുടി ദുരന്തത്തിന് നാലാണ്ട്  PETTIMUDI Landslide  CHOORALMALA Landslide Updates  ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും
Pettimudi Munnar (ETV Bharat)

പെട്ടിമുടി ദുരന്തം നാലാണ്ട് (ETV Bharat)

ഇടുക്കി:വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സംസ്ഥാനം വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു രാത്രികൊണ്ട് ഉരുള്‍ കവര്‍ന്ന മൂന്നാര്‍ പെട്ടിമുടിയിലെ ജനങ്ങള്‍ ആ ഭീകര രാത്രിയുടെ നടുക്കുന്ന ഓര്‍മ്മകളിലാണിപ്പോഴും. പെട്ടിമുടി ദുരന്തത്തിന്‍റെ ഓര്‍മകള്‍ക്ക് നാല് വര്‍ഷമാകാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കവേയാണ് വയനാട് മുണ്ടക്കൈയും ചൂരല്‍മലയും ദുരന്തഭൂമിയായത്. ഈ രണ്ട് ദുരന്തങ്ങള്‍ക്കും സമാനതകളുണ്ട്. രണ്ടും തോട്ടം മേഖലയാണ്.

ഒരു പ്രദേശത്തെയാകെ ഇല്ലാതാക്കിയാണ് രണ്ടിടത്തും ഉരുള്‍പൊട്ടിയത്. മലമുകളില്‍ നിന്ന് പൊട്ടിയൊഴുകിയ ഉരുള്‍ 2020 ഓഗസ്റ്റ് 6 അര്‍ധരാത്രിയാണ് പെട്ടിമുടിയെ നാമാവശേഷമാക്കിയത്. അന്ന് കുഞ്ഞുങ്ങളും ഗര്‍ഭിണിയും ഉള്‍പ്പെടെ 70 പേരുടെ ജീവന്‍ നഷ്‌ടപ്പെട്ടു. ഇതില്‍ നാല് പേരുടെ മൃതദേഹം ഇതുവരെയും കണ്ടെത്താനായിട്ടില്ല. അതുവരെ കേരളം കണ്ടതില്‍ ഏറ്റവും വലിയ ഉരുള്‍പൊട്ടലായിരുന്നു പെട്ടിമുടിയിലേത്.

എന്നാലിന്ന് ചൂരല്‍മലയിലും മുണ്ടക്കൈയിലും അതിനേക്കാള്‍ വ്യാപ്‌തിയേറിയ ദുരന്തമാണ് ഉണ്ടായിട്ടുള്ളത്. മൂന്നാര്‍ ടൗണില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ രാജമലയ്‌ക്ക് സമീപമുള്ള കെഡിഎച്ച്പി കമ്പനിയുടെ എസ്റ്റേറ്റായിരുന്നു പെട്ടിമുടി. തോട്ടം തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. ഉരുള്‍പൊട്ടലില്‍ പെട്ടിമുടിയില്‍ ഉണ്ടായിരുന്ന ലയങ്ങള്‍ ഒലിച്ചുപോയി. 22 കുടുംബങ്ങളിലായി 82 പേരാണ് ലയങ്ങളിലുണ്ടായിരുന്നത്. 12 പേര്‍ മാത്രമെ രക്ഷപ്പെട്ടുള്ളൂ.

സംഭവ സ്ഥലത്ത് നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയുള്ള മല മുകളിലാണ് ഉരുള്‍പൊട്ടിയത്. കുതിച്ചെത്തിയ ഉരുള്‍ നിമിഷ നേരം കൊണ്ട് തൊഴിലാളി ലയങ്ങളെ മണ്ണിനടിയിലാക്കി. വൈദ്യുതിയും മൊബൈല്‍ സിഗ്‌നലും ഇല്ലാതിരുന്നതിനാല്‍ വളരെ വൈകിയാണ് ദുരന്തം പുറംലോകമറിഞ്ഞത്. 19 ദിവസം നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്താനായത്. പല മൃതദേഹങ്ങളും കിലോ മീറ്ററുകള്‍ അകലെയുള്ള പുഴയില്‍ നിന്നാണ് കണ്ടെത്തിയത്.

ദുരന്തം നടന്ന സ്ഥലത്ത് നിന്ന് ഒരുകിലോമീറ്റര്‍ അകലെ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് ആറുമാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ 66 പേരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചിരിക്കുന്നത്. മൃതദേഹങ്ങള്‍ കണ്ടത്താന്‍ കഴിയാതിരുന്ന 4 പേര്‍ മരിച്ചെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

പിന്നാലെ കുറ്റ്യാർ വാലിയിൽ ആറുമാസം കൊണ്ട് വീട് നിർമാണം പൂർത്തിയാക്കി ദുരന്ത ബാധിതരെ പുനരധിവസിപ്പിച്ചു. മാതാപിതാക്കളെ നഷ്‌ടപ്പെട്ട വിദ്യാർഥികളുടെ പഠനം സർക്കാർ ഏറ്റെടുത്തു. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്‌ട പരിഹാരത്തുക മുഴുവനും നൽകി. അതേസമയം കേന്ദ്ര ഗവൺമെന്‍റ് പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപ ഇതുവരെയും ദുരന്തബാധിതർക്ക് ലഭ്യമായിട്ടില്ല.

മക്കളും മണ്ണിടിച്ചിലിൽ നഷ്‌ടമായപ്പോൾ വാർധക്യത്തിൽ അനാഥത്വം പേറേണ്ടി വന്ന മാതാപിതാക്കൾ. അച്ഛനമ്മമാരെ നഷ്‌ടപ്പെട്ട് അനാഥരായ കുട്ടികൾ. എല്ലാം നഷ്‌ടപ്പെട്ട് ഒറ്റപ്പെട്ട ചിലർ. അവരെല്ലാം ഇന്ന് കേരളത്തിന്‍റെ കരുതലിൽ ജീവിതം തിരികെ പിടിക്കുകയാണ്. എങ്കിലും, നിമിഷങ്ങള്‍ കൊണ്ട് തങ്ങളെ അനാഥരാക്കി ഉറ്റവരെ കവര്‍ന്നെടുത്ത ആ ദുരന്തം ഇന്നും അവര്‍ക്കുള്ളില്‍ നൊമ്പരമായ മങ്ങാത്ത ഓര്‍മയാണ്.

Also Read:സമഗ്രമായ പരിസ്ഥിതി പഠനം നടത്താതെ കേരള സര്‍ക്കാര്‍ വയനാട്ടില്‍ നിരവധി പദ്ധതികള്‍ക്ക് അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്

Last Updated : Aug 7, 2024, 1:39 PM IST

ABOUT THE AUTHOR

...view details