കേരളം

kerala

പത്തനംതിട്ടയില്‍ ക്രിപ്റ്റോ കറൻസി തട്ടിപ്പ്: യുപി സ്വദേശി ഭോപ്പാലിൽ അറസ്റ്റില്‍, തട്ടിയത് 46 ലക്ഷം രൂപ - CRYPTO CURRENCY FRAUD CASE ARREST

By ETV Bharat Kerala Team

Published : Aug 12, 2024, 8:13 PM IST

ക്രിപ്റ്റോ കറൻസി തട്ടിപ്പ് പ്രതി മധ്യപ്രദേശില്‍ അറസ്റ്റില്‍. തട്ടിപ്പിന് ഇരയായത് കോഴഞ്ചേരി സ്വദേശി. 46 ലക്ഷം രൂപ തട്ടിയ പ്രതി മധ്യപ്രദേശിലെ ഹോട്ടലില്‍ റിസപ്‌ഷനിസ്റ്റായി ജോലി ചെയ്യുകയായിരുന്നു.

CRYPTO CURRENCY FRAUD CASE  ക്രിപ്റ്റോ കറൻസി തട്ടിപ്പ്  CYBER FRAUD CASE PATHANAMTHITTA  കോഴഞ്ചേരി സൈബർ തട്ടിപ്പ് അറസ്റ്റ്
Accuse Manvendra Singh Kushwaha (ETV Bharat)

പത്തനംതിട്ട: ക്രിപ്റ്റോ കറൻസി ട്രേഡ് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശി മനവേന്ദ്ര സിങ് കുഷ്വാഹയെയാണ് (39) ആറന്മുള പൊലീസ് അറസ്റ്റ് ചെയ്‌തത്. മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. സൈബർ തട്ടിപ്പിലൂടെ പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയുടെ 46 ലക്ഷം രൂപ കവർന്നതാണ് കേസ്.

പ്രതിയുടെ രണ്ട് അക്കൗണ്ടുകളിലായി 35 ലക്ഷത്തോളം രൂപ കൈമാറിയിട്ടുള്ളതായി അന്വേഷണത്തിൽ തെളിഞ്ഞു. തുടർന്ന് അന്വേഷണ സംഘം മധ്യപ്രദേശിലെത്തി പ്രതിക്കായി തെരച്ചിൽ നടത്തുകയായിരുന്നു. തട്ടിപ്പ് തുക കൈമാറിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

ആറന്മുള പൊലീസ് ഇൻസ്പെക്‌ടർ സികെ മനോജിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ടെലഗ്രാം ആപ്ലിക്കേഷൻ വഴി ക്രിപ്റ്റോ കറൻസി ട്രേഡ് നടത്തി ലാഭം ഉണ്ടാക്കാമെന്ന പരസ്യം കണ്ട യുവാവ് ലിങ്കിൽ കയറി ഗ്രൂപ്പിൽ അംഗമായി. തുടർന്ന് അമേരിട്രേഡ് എന്ന അമേരിക്കൻ കമ്പനിയുടെ പ്ലാറ്റ്‌ഫോമിൽ യുഎസ്‌ഡിടി എന്ന ക്രിപ്റ്റോ കറൻസി ബിസിനസിൽ 100 ഡോളർ നിക്ഷേപിച്ചാൽ 24 മണിക്കൂറിനുള്ളിൽ 1,000 ഡോളർ തിരികെ ലഭിക്കുമെന്നടക്കമുള്ള പരസ്യങ്ങൾ വന്നു. കമ്പനിയുടെ ഏജന്‍റ് എന്ന തരത്തിൽ നിരന്തരം പരാതിക്കാരനെ തട്ടിപ്പുകാരൻ വിളിച്ചിട്ടുണ്ട്.

ഇതിൽ വിശ്വസിച്ച് ഇയാൾ കഴിഞ്ഞവർഷം ജൂലൈ 8 മുതൽ ഡിസംബർ 16 വരെ 23 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിലേക്ക് പണം അയച്ചുകൊടുത്തു. ഇത് വിശ്വസിപ്പിക്കാനായി യുവാവ് മുടക്കിയ തുകയുടെ മൂന്നു മടങ്ങായി ക്രിപ്റ്റോ കറൻസി ബിസിനസിൽ ലഭിച്ച ലാഭം കാണിക്കുന്ന സ്‌ക്രീൻഷോട്ടുകളും തട്ടിപ്പുകാരൻ അയച്ചുകൊടുത്തു. പിന്നീട് യുവാവ് തുക പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ പ്രോസസിങ് ചാർജ്, ഒടിപി ചാർജ്, ഡെലിവറി ചാർജ്, ടാക്‌സ് എന്നിങ്ങനെ വിവിധതരത്തിൽ പലതവണയായി വീണ്ടും 23 ലക്ഷം രൂപ കൂടി തട്ടിയെടുത്തു.

തുടർന്ന് 2024 മാർച്ച് 5നാണ് യുവാവ് പരാതി നൽകിയത്. തുടർന്ന് ആറന്മുള പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടുന്നത്. പ്രതികളുടെ ഫോൺ നമ്പറുകളും ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്.

യുപി സ്വദേശിയായ പ്രതി കഴിഞ്ഞ ആറ് വർഷമായി മധ്യപ്രദേശിൽ താമസിച്ച് ഒരു ഹോട്ടലിൽ റിസപ്ഷനിസ്റ്റ് ആയി ജോലി ചെയ്‌തുവരികയാണ്. പ്രതിയെ പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തും. ജില്ല പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ പത്തനംതിട്ട ഡിവൈഎസ്‌പി എസ് നന്ദകുമാറിന്‍റെ നിർദ്ദേശ പ്രകാരം ആറന്മുള പൊലീസ് സ്റ്റേഷൻ ഇൻസ്പെക്‌ടർ സികെ മനോജ്, എസ്ഐ വിനോദ് കുമാർ, എഎസ്‌ഐ സലിം, എസ്‌സിപിഓമാരായ പ്രദീപ് , ബിന്ദുലാൽ എന്നിവർ അടങ്ങിയ സംഘമാണ് കേസിന്‍റെ അന്വേഷണം നടത്തുന്നത്.

Also Read: കോട്ടയം നഗരസഭ തട്ടിപ്പ്; അഖിൽ സി വർഗീസിന് സസ്പെൻഷൻ

ABOUT THE AUTHOR

...view details