പത്തനംതിട്ട: സ്‌പീക്കർക്കും ആരോഗ്യ മന്ത്രിക്കും സ്വാഗതം പറഞ്ഞത് ശരിയായില്ല എന്നാരോപിച്ച് പൊതു ചടങ്ങിലെ അവതാരകനെ സിപിഎം നേതാവ് മർദിച്ചതായി ആരോപണം. ഇന്നലെ (15-02-2024) പത്തനംതിട്ട ടൗൺ സ്‌ക്വയറിന്‍റെ ഉദ്ഘാടന ചടങ്ങ് കഴിഞ്ഞതിന് പിന്നാലെയായിരുന്നു സംഭവം.
പരിപാടിയുടെ അവതാരകനും പത്തനംതിട്ട സെന്‍റ് മേരീസ് സ്‌കൂള്‍ അധ്യാപകനുമായ ബിനു കെ സാമാണ് സിപിഎം ഏരിയാ സെക്രട്ടറി വി സഞ്ജു മര്‍ദിച്ചെന്ന ആരോപണവുമായി രംഗത്ത് എത്തിയത്. സ്‌പീക്കർക്ക് സ്വാഗതം പറഞ്ഞപ്പോള്‍ തലശ്ശേരി ദം ബിരിയാണി പത്തനംതിട്ടയില്‍ സുലഭമായി കിട്ടും എന്നായിരുന്നു ബിനു കെ സാം പറഞ്ഞത്. ഉദ്ഘാടകനായ സ്‌പീക്കർ പ്രസംഗിക്കാൻ എഴുന്നേറ്റപ്പോള്‍ മൈക്ക് കൈമാറാതെ സ്വാഗതം പറയുന്നത് തുടരുകയും ആരോഗ്യ മന്ത്രി വീണാ ജോർജിനെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചെന്നുമാണ് സിപിഎം പ്രാദേശിക നേതൃത്വം ആരോപിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം, ആരെയും മർദിച്ചിട്ടില്ലെന്നും തെറ്റ് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്‌തത് എന്നുമാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്‍റെ വിശദീകരണം. അവതാരകൻ അതിരുവിട്ടുവെന്നും അത് ചൂണ്ടിക്കാണിക്കുകയാണ് ചെയ്‌തതെന്നും ആരെയും മർദിച്ചിട്ടില്ലെന്നും സിപിഎം പത്തനംതിട്ട ഏരിയാ സെക്രട്ടറി എംവി സഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.