ഇടുക്കി : കുറഞ്ഞ അളവിൽ ജലം ഉപയോഗിച്ച് ഉയർന്ന കാര്‍ഷിക ഉത്പാദനം സാധ്യമാക്കുന്നതിനായി സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന കെഎം മാണി കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍ പദ്ധതിയ്ക്ക് ജില്ലയില്‍ തുടക്കമായി. കാലാവസ്ഥ വ്യതിയാനത്തെ കാര്യക്ഷമായി പ്രതിരോധിക്കാനും കുറച്ച് വെള്ളമുപയോഗിച്ച് കൂടുതല്‍ കാര്‍ഷിക ഉത്പാദനം ഉറപ്പാക്കുന്നതിനും പര്യാപ്‌തമായ പദ്ധതിയാണ് കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍ പദ്ധതി. മൈക്രോ ഇറിഗേഷന്‍ വഴി വിളകള്‍ക്ക് വേണ്ട ജലം ആവശ്യസമയത്ത് അവയുടെ വേരുപടലങ്ങളില്‍ കൈമാറ്റനഷ്‌ടം കൂടാതെ എത്തിക്കാനാവും.
കൂടാതെ വളപ്രയോഗം ജലത്തിലൂടെ നല്‍കാന്‍ സാധിക്കുന്നത് വഴി കുറഞ്ഞ അളവിലുള്ള വളപ്രയോഗം മതിയാകുമെന്നതും പദ്ധതിയുടെ പ്രത്യേകതയാണ്. പരീക്ഷണാടിസ്ഥാനത്തില്‍ വയനാട്, പാലക്കാട് ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ പദ്ധതി നടപ്പാക്കുകയും വന്‍വിജയം കാണുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് കര്‍ഷകര്‍ക്ക് ഉയര്‍ന്ന വിളവ് ലഭിക്കാനായി സംസ്ഥാന സര്‍ക്കാര്‍ പദ്ധതി കേരളത്തില്‍ എല്ലായിടങ്ങളിലും നടപ്പിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
3.23 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതിനെത്തുടര്‍ന്ന് പദ്ധതി നടപ്പിലാക്കുന്നതിന് കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്‌ചര്‍ ഡെവലപ്മെന്‍റ് കോര്‍പറേഷനെ ചുമതലപ്പെടുത്തുകയും ഇ ടെന്‍ഡര്‍ നടപടികളിലൂടെ കരാര്‍ നല്‍കുകയും ചെയ്യുകയായിരുന്നു. പ്രദേശത്തെ 47 ഏക്കര്‍ ഏലം കൃഷിക്ക് സുസ്ഥിര ജലസേചനം നല്‍കാനാണ് പദ്ധതി വിഭാവനം ചെയ്‌തിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി 10 മീറ്റര്‍ വ്യാസവും 10 മീറ്റര്‍ ആഴവുമുള്ള കിണര്‍, ഒന്നര ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ഓവര്‍ഹെഡ് വാട്ടര്‍ ടാങ്ക് എന്നിവയുടെ നിര്‍മാണവും, 270 ചതുരശ്ര അടി വലിപ്പത്തിലുള്ള രണ്ട് പമ്പ് ഹൗസുകളുടെ നിര്‍മാണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.