കേരളം

kerala

ദുരന്തത്തില്‍ ബാധിക്കപ്പെട്ട കുട്ടികളുടെ പഠനം മുടങ്ങില്ല, നടപടി ഉറപ്പാക്കും: മുഖ്യമന്ത്രി - CM Press Meet

By ETV Bharat Kerala Team

Published : Aug 1, 2024, 6:20 PM IST

ജനപ്രതിനിധികള്‍, സേന വിഭാഗങ്ങള്‍, ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തില്‍ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന്‌ മുഖ്യമന്ത്രി

CM PINARAYI VIJAYAN  LANDSLIDE RESCUE MISSION  FOUR MEMBER CABINET SUB COMMITTEE  വയനാട്‌ ഉരുള്‍പൊട്ടല്‍ മുഖ്യമന്ത്രി
CM PINARAYI VIJAYAN (ETV Bharat)

മുഖ്യമന്ത്രി പിണറായി വിജയന്‍ (ETV Bharat)

വയനാട്‌ : ഉരുള്‍പൊട്ടല്‍ രക്ഷാദൗത്യത്തിന്‍റെയും പുനരധിവാസ പ്രവര്‍ത്തനങ്ങളുടെയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി നാലംഗ മന്ത്രിസഭ ഉപസമിതിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. റവന്യൂ-ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍, വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, പട്ടികജാതി-പട്ടികവര്‍ഗ പിന്നാക്ക വകുപ്പ് മന്ത്രി ഒ ആര്‍ കേളു എന്നിവരടങ്ങിയതാണ് ഉപസമിതി. സീറാം സാംബശിവ റാവു, ഡോ. എ കൗശിഗന്‍ എന്നിവര്‍ സ്‌പെഷ്യല്‍ ഓഫിസര്‍മായി പ്രവര്‍ത്തിക്കും.

കലക്‌ടറേറ്റ് എപിജെ ഹാളില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദുരന്ത സമയത്ത് എല്ലാവരും ഒരേ മനസോടെയും ഗൗരവം ഉള്‍ക്കൊണ്ടുമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ച് രാഷ്ട്രീയ പാര്‍ട്ടികളും പൊതുജനങ്ങളും മികച്ച അഭിപ്രായം രേഖപ്പെടുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനപ്രതിനിധികള്‍, സേന വിഭാഗങ്ങള്‍, ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തില്‍ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തും.

ചൂരല്‍ മലയില്‍ നിന്നും മുണ്ടക്കൈയിലേക്ക് താത്‌കാലികമായി നിര്‍മിക്കുന്ന ബെയ്‌ലി പാലം പൂര്‍ത്തിയാകുന്നതോടെ രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ ഉപകരണങ്ങള്‍ എത്തിക്കാനും ദൗത്യശ്രമം കാര്യക്ഷമമാക്കാനും സാധിക്കും. മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലെ പുനരധിവാസ പ്രക്രിയ ഫലപ്രദമായി നടപ്പിലാക്കും. നിലവില്‍ ആളുകളെ ക്യാമ്പുകളില്‍ തന്നെ താമസിപ്പിക്കേണ്ടി വരും.

ക്യാമ്പുകളില്‍ കഴിയുന്നത് വ്യത്യസ്‌ത കുടുംബങ്ങളിലുള്ളവരാണ്. കുടുംബങ്ങളുടെ സ്വകാര്യത സൂക്ഷിക്കാനുള്ള ക്രമീകരണങ്ങള്‍ ക്യാമ്പുകളില്‍ ഉറപ്പാക്കും. മാധ്യമ പ്രവര്‍ത്തകരും സന്ദര്‍ശകരുമടക്കം ആരെയും ക്യാമ്പിനകത്ത് പ്രവേശിപ്പിക്കില്ല. ക്യാമ്പിലുള്ളവരെ കാണാനെത്തുന്നവര്‍ക്ക് ഇതിനായി പ്രത്യേക സ്ഥലം ഏര്‍പ്പാടാക്കും.

ദുരന്തമേഖലയില്‍ അകപ്പെട്ട വിദ്യാര്‍ഥികളുടെ പഠനത്തിന് തടസം ഉണ്ടാവില്ല. വിദ്യാഭ്യാസ- തദ്ദേശസ്വയംഭരണ വകുപ്പുകളുടെ സഹകരണത്തോടെ താത്‌കാലിക ക്രമീകരണം ഉണ്ടാക്കും. പിന്നീട് സാധാരണ രീതിയിലുള്ള പഠന ക്രമീകരണങ്ങള്‍ നടത്തും. ദുരന്തത്തിനിരയായവരില്‍ കടുത്ത മാനസികാഘാതം ഏറ്റവരുണ്ട്. ഇവര്‍ക്ക് ആവശ്യമായ കൗണ്‍സലിങ് നല്‍കും.

നിലവില്‍ ആരോഗ്യ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ മാനസിക വിദഗ്‌ധര്‍ കൗണ്‍സിലിങ് നല്‍കുന്നുണ്ട്. ആവശ്യമാകുന്ന പക്ഷം കൂടുതല്‍ ഏജന്‍സികളെ ഏര്‍പ്പെടുത്തും. ദുരന്തം നേരിട്ട മേഖലകളില്‍ താമസിക്കുന്ന ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. മാറാന്‍ വിസമ്മതിക്കുന്നവര്‍ക്ക്‌ കൃത്യമായ ഭക്ഷണവും അവശ്യ വസ്‌തുക്കളും ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന് പ്രൊമോട്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനം ഉപയോഗപ്പെടുത്തും.

ഈ മഹാദുരന്തം മറ്റൊരു ദുരന്തത്തിന് വഴിവയ്‌ക്കുന്ന സ്ഥിതി ഉണ്ടാകരുത്. പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത നല്ലപോലെ ഉണ്ടാവണം. ഉരുള്‍പൊട്ടലില്‍ നിരവധി വളര്‍ത്തു മൃഗങ്ങളും ചത്തൊടുങ്ങിയിട്ടുണ്ട്. അവയെ കൃത്യമായി സംസ്‌കരിക്കാന്‍ നടപടികള്‍ സ്വീകരിക്കും. പോസ്റ്റ്‌മോര്‍ട്ടം നടക്കുന്ന ആശുപത്രികളിലേക്ക് ആളുകള്‍ അനാവശ്യമായി പോകരുത്, ബന്ധുക്കള്‍ ഒഴികെയുള്ളവര്‍ അവിടെ നിന്നും വിട്ട് നില്‍ക്കണം.

സര്‍ട്ടിഫിക്കറ്റ്‌ നഷ്‌ടമായവര്‍ക്ക് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികളും കൈക്കെള്ളും. എല്ലാവരുടെയും സഹകരണത്തോടെയുള്ള രക്ഷാപ്രവർത്തനം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ:മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം; കേസെടുത്ത് സെെബർ പൊലീസ്

ABOUT THE AUTHOR

...view details