കേരളം

kerala

ETV Bharat / state

ഗോഡ്‌സെയെ പുകഴ്‌ത്തല്‍ : അധ്യാപിക നാളെ കാമ്പസിലെത്തും; പ്രതിഷേധം കടുപ്പിച്ച് യുവജന സംഘടനകൾ

ഗോഡ്‌സെ അനുകൂല പരാമർശം നടത്തിയ കാലിക്കറ്റ് എൻഐടിയിലെ അധ്യാപിക ഷൈജ ആണ്ടവനെതിരെ കുന്ദമംഗലം പൊലീസ് നൽകിയ നോട്ടീസിന്‍റെ അടിസ്ഥാനത്തിൽ ഇവരുടെ വിലാസം ഉൾപ്പെടെയുള്ള വിവരങ്ങൾ എൻഐടി രജിസ്ട്രാർ അന്വേഷണ സംഘത്തിന് കൈമാറി.

By ETV Bharat Kerala Team

Published : Feb 8, 2024, 10:48 AM IST

Updated : Feb 11, 2024, 4:13 PM IST

കോഴിക്കോട് എൻഐടി  Calicut NIT  Shayja Andavan  ഷൈജ ആണ്ടവൻ  Calicut NIT Godse Remarks
Widespread Protest Against Calicut NIT Professor for Godse Remarks

എൻഐടി അധ്യാപികയുടെ ഗോഡ്‌സെ പരാമർശത്തില്‍ കടുത്ത പ്രതിഷേധം

കോഴിക്കോട്:ഗോഡ്സെയെ പ്രകീർത്തിച്ച കോഴിക്കോട് എൻഐടിയിലെ അധ്യാപിക ഷൈജ ആണ്ടവൻ നാളെ (09.02.24) കാമ്പസിൽ എത്തും. ഇന്നു വരെയാണ് (വ്യാഴം) അധ്യാപിക അവധിയെടുത്തിരുന്നത്. നടപടി ആവശ്യപ്പെട്ട് യുവജന സംഘടനകളുടെ പ്രതിഷേധം നിലനിൽക്കുന്നതിനാൽ ഷൈജ അവധി നീട്ടുമോ എന്ന കാര്യം വ്യക്തമല്ല (Widespread Protest Against Calicut NIT Professor for Godse Remarks).

ഷൈജ ആണ്ടവനെതിരെ കുന്ദമംഗലം പൊലീസ് നൽകിയ നോട്ടീസിന്‍റെ അടിസ്ഥാനത്തിൽ ഇവരുടെ വിലാസം ഉൾപ്പെടെയുള്ള വിവരങ്ങൾ എൻഐടി രജിസ്ട്രാർ അന്വേഷണ സംഘത്തിന് കൈമാറി. അന്വേഷണ ചുമതലയുള്ള കുന്ദമംഗലം ഇൻസ്പെക്‌ടർ എസ് ശ്രീകുമാർ എൻഐടി കാമ്പസിൽ എത്തിയാണ് വിവരങ്ങൾ ശേഖരിച്ചത്.

മൊഴിയെടുക്കാൻ സ്‌റ്റേഷനിൽ ഹാജരാകണമെന്ന് കാണിച്ച് അധ്യാപികക്ക് നേരിട്ട് നോട്ടീസ് നൽകുമെന്ന് ഇൻസ്പെക്‌ടർ അറിയിച്ചു. സ്‌റ്റേഷനിൽ ഹാജരായില്ലെങ്കിൽ വനിത പൊലീസിന്‍റെ സാന്നിധ്യത്തിൽ അധ്യാപികയുടെ വീട്ടിലോ കാമ്പസിലോ എത്തി മൊഴിയെടുക്കാനുള്ള സാധ്യതയുണ്ട്. കൃഷ്‌ണരാജ് എന്ന പ്രൊഫൈലിൽ നിന്ന് പോസ്‌റ്റ് ചെയ്‌ത ഗോഡ്സെയുടെ ചിത്രത്തിന് താഴെയാണ് ഷൈജ ആണ്ടവൻ വിവാദമായ കമന്‍റ് ചെയ്‌തത്. കമന്‍റിട്ടവരുടെ യുആർഎൽ ഐപി ആവശ്യപ്പെട്ട് അന്വേഷണസംഘം ഫേസ്ബുക്കിന് നൽകിയ നോട്ടീസിന് ബുധനാഴ്‌ചയും മറുപടി ലഭിച്ചിട്ടില്ല.

അധ്യാപിക ഷൈജ അണ്ടവനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എൻഐടിയിലെ വിദ്യാർത്ഥി യൂണിയനായ സ്‌റ്റുഡന്‍റ്സ് അഫയേഴ്‌സ് കൗൺസിൽ (സാക്ക് ) എൻഐടി അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ട്. അതിനിടെ ഇന്നലെ ഷൈജ ആണ്ടവനെതിരെ യുവജന സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു.

ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് എന്നിവർ നടത്തിയ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. മാർച്ചിൽ സംഘർഷ സാധ്യത മുന്നിൽക്കണ്ട് എൻഐടിയുടെ പ്രധാന കവാടത്തിനു മുൻപിൽ പൊലീസ് ബാരിക്കേഡുകൾ വച്ച് തടസ്സം സൃഷ്‌ടിച്ചിരുന്നു. എന്നാൽ പ്രതിഷേധ മാർച്ചിനിടെ മൂന്ന് സംഘടനകളുടെയും പ്രവർത്തകർ കാമ്പസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ച് പ്രവർത്തകരെ പിന്തിരിപ്പിച്ചു.

ആദ്യം ഡിവൈഎഫ്ഐ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് യുവജന മാർച്ച് സംഘടിപ്പിച്ചത്. മാർച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വി വസീഫ് ഉദ്ഘാടനം ചെയ്‌തു. മാർച്ച് കാമ്പസ് കവാടത്തിനു മുൻപിൽ പൊലീസ് തടഞ്ഞു. ബാരിക്കേഡുകൾ തള്ളി താഴെയിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

അതിനിടെ ബാരിക്കേഡ് കൈവിരലിൽ കുടുങ്ങി ഡിവൈഎഫ്ഐ പ്രവർത്തകന്‍റെ കൈവിരൽ അറ്റുപോയി. പരിക്കേറ്റ ഡിവൈഎഫ്ഐ മേഖല പ്രസിഡന്‍റ് അബിൻ പടനിലത്തിനെ ഡിവൈഎഫ്ഐ പ്രവർത്തകരും പൊലീസും ചേർന്ന് കോഴിക്കോട് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read:കാമ്പസില്‍ പരസ്യ സ്‌നേഹപ്രകടനം പാടില്ല; സര്‍ക്കുലര്‍ ഇറക്കി കോഴിക്കോട് എന്‍ഐടി

യൂത്ത് കോൺഗ്രസ് കുന്ദമംഗലം നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ മാർച്ച് ഡിസിസി പ്രസിഡന്‍റ് കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്‌തു. യൂത്ത് ലീഗ് കുന്ദമംഗലം നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യുവരോക്ഷം പ്രതിഷേധ പരിപാടി ജില്ലാ പ്രസിഡന്‍റ് മിസ്ഹബ്ബ് കീഴരിയൂർ ഉദ്ഘാടനം ചെയ്‌തു.

Last Updated : Feb 11, 2024, 4:13 PM IST

ABOUT THE AUTHOR

...view details