കേരളം

kerala

എണ്ണിയാല്‍ തീരാത്തത്രയും വിഭവങ്ങള്‍, രുചിയിലും വ്യത്യസ്‌തത; ആറന്മുള വള്ളസദ്യയ്ക്ക് ഇന്ന് തുടക്കം - Aranmula Valla Sadhya Begin Today

By ETV Bharat Kerala Team

Published : Jul 21, 2024, 7:54 AM IST

പള്ളിയോടങ്ങള്‍ക്കായി സമർപ്പിക്കുന്ന വഴിപാട് സദ്യയായ ആറന്മുള വള്ളസദ്യ ഇന്ന് തുടങ്ങും. പ്രതിദിനം 10 മുതല്‍ 15 വരെ സദ്യകള്‍ ഒരുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബർ 2 ന് വളളസദ്യ സമാപിക്കും.

ARANMULA VALLA SADHYA  PATHANAMTHITTA NEWS  എന്താണ് ആറന്മുള വള്ളസദ്യ  ആറന്മുള വളളംകളി
Aranmula Valla Sadhya Will Begin Today (ETV Bharat)

ആറന്മുള വള്ളസദ്യയ്ക്ക് ഇന്ന് തുടക്കം (ETV Bharat)

പത്തനംതിട്ട: പ്രസിദ്ധമായ ആറന്മുള വള്ളസദ്യയ്ക്ക് ഇന്ന് (ജൂലൈ 21) തുടക്കമാകും. ശനിയാഴ്‌ച രാവിലെ അടുപ്പിലേക്ക് മേല്‍ശാന്തി അഗ്നി പകർന്നു. ആദ്യദിനം 10 പള്ളിയോടങ്ങള്‍ക്കാണ് വഴിപാട് സദ്യ.

ഇടശേരിമല കിഴക്ക്, തോട്ടപ്പുഴശേരി, വെണ്‍പാല, തെക്കേമുറി, മല്ലപ്പുഴശേരി, മേലുകര, കോറ്റാത്തൂര്‍, ഇടനാട്, തെക്കേമുറി കിഴക്ക്, ആറാട്ടുപുഴ പള്ളിയോടങ്ങളാണ് ഇന്ന് സദ്യയ്‌ക്കെത്തുന്നത്. വളളസദ്യ ഒക്ടോബർ 2 വരെ നീളും. അഞ്ഞൂറോളം സദ്യകള്‍ ഇക്കാലയളവിലുണ്ടാകും.

ഇതേവരെ 350 സദ്യകളുടെ ബുക്കിങ് ആയിട്ടുണ്ടെന്ന് പള്ളിയോട സേവാസംഘം പ്രസിഡന്‍റ് കെ വി സാംബദേവൻ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. പ്രതിദിനം 10 മുതല്‍ 15 വരെ സദ്യകള്‍ ക്ഷേത്രത്തിലെ ഊട്ടുപുരകളിലും സമീപത്തെ ഓഡിറ്റോറിയങ്ങളിലുമായി നടക്കും.

എന്താണ് ആറന്മുള വള്ളസദ്യ

ആറന്മുളയിലെ 52 കരകളിലെയും പള്ളിയോടങ്ങള്‍ക്കായി സമർപ്പിക്കുന്ന വഴിപാട് സദ്യകളാണ് ആറന്മുള വള്ളസദ്യ. 44 വിഭവങ്ങളോടെയുള്ള സദ്യ ആറന്മുളയിലെ മാത്രം പ്രത്യേകതയാണ്. അമ്പലപ്പുഴ പാല്‍പായസം, അടപ്രഥമൻ, കടല പ്രഥമൻ, പഴം പായസം എന്നിവ പ്രധാന 44 വിഭവങ്ങളുടെ കൂട്ടത്തിലുണ്ട്. ഇത് കൂടാതെ കരക്കാർ പാട്ടുപാടി ആവശ്യപ്പെടുന്ന വിഭവങ്ങള്‍ വേറെയുമുണ്ട്. മടന്തയില തോരൻ, മോദകം, അട, കദളി, കാളിപ്പഴങ്ങള്‍, തേൻ തുടങ്ങിയവ ഇത്തരം 20 വിഭവങ്ങളുടെ കൂട്ടത്തില്‍പ്പെടുന്നതാണ്.

ആറന്മുള വള്ളസദ്യ (ETV Bharat)

സദ്യയ്‌ക്കെത്തുന്ന പള്ളിയോടങ്ങളിലെ കരക്കാരെ വഴിപാടുകാർ ക്ഷേത്രക്കടവില്‍ നിന്ന് സ്വീകരിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെയും ഭക്തജനങ്ങളുടെയും സഹകരണത്തിലാണ് പള്ളിയോട സേവാസംഘം വള്ളസദ്യ ക്രമീകരിക്കുന്നത്. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം രൂപീകരിച്ചിട്ടുള്ള നിര്‍വഹണ സമിതിയാണ് വള്ളസദ്യകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

അടുപ്പിലേക്ക് അഗ്നി പകർന്നു:വള്ളസദ്യയുടെ ഒരുക്കത്തിന്‍റെ ഭാഗമായി ശനിയാഴ്‌ച രാവിലെ അടുപ്പിലേക്ക് അഗ്നിപകർന്നു. ക്ഷേത്രത്തിലെ കെടാവിളക്കില്‍ നിന്നുള്ള അഗ്നി മേല്‍ശാന്തി പകർന്നു നല്‍കിയത് പള്ളിയോട സേവാസംഘം പ്രസിഡന്‍റ് കെ വി സാംബദേവൻ നിലവിളക്കിലേക്ക് പകർന്നു. പാചക കരാറുകാരുടെ പ്രതിനിധികള്‍ തിരികള്‍ തെളിച്ച്‌ അടുപ്പുകളിലേക്കും പകർന്നു.

ഇന്ന് രാവിലെ 11.30 ന് ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങില്‍ ദേവസ്വം മന്ത്രിമാരായ വി എന്‍ വാസവന്‍, വീണാ ജോര്‍ജ് , ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ്, ആന്‍റോ ആന്‍റണി എംപി, പ്രമോദ് നാരായണ്‍ എംഎല്‍എ, ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത്, അംഗങ്ങൾ തുടങ്ങിയവര്‍ പങ്കെടുക്കും.

Also Read:വഞ്ചിപ്പാട്ടിന്‍റെ അകമ്പടി, തോരാമഴയിലും അണയാതെ ആവേശം; തലവടി ചുണ്ടൻ നീരണഞ്ഞു

ABOUT THE AUTHOR

...view details