എറണാകുളം :കൊല്ലം പരവൂർ മുൻസിഫ് കോടതിയിലെ അസി. പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി (Demanding CBI Investigation In High Court). അനീഷ്യയുടെ അമ്മ പ്രസന്നയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത്. കുറ്റാരോപിതർ ഉന്നത സ്വാധീനമുള്ളവരാണെന്നും അന്വേഷണം അട്ടിമറിക്കുവാനുള്ള ശ്രമം ഇവരുടെ ഭാഗത്തു നിന്നുമുണ്ടെന്നും അമ്മ പറഞ്ഞു.
പൊലീസ് അന്വേഷണത്തിൽ നീതി ലഭിക്കില്ലെന്നും അതിനാൽ കേസ് സിബിഐയ്ക്ക് വിടണമെന്നുമാണ് ആവശ്യമെന്നും അമ്മ അറിയിച്ചു. കുറ്റാരോപിതരായ കൊല്ലം ഡെപ്യൂട്ടി ഡയറക്‌ടർ ഓഫ് പ്രോസിക്യൂഷൻ, പരവൂർ മജിസ്ട്രേറ്റ് കോടതിയിലെ എപിപി എന്നിവരെ അച്ചടക്ക നടപടിയുടെ ഭാഗമായി സസ്പെൻഡ് ചെയ്യുക മാത്രമാണുണ്ടായത്. അനീഷ്യയുടെ ആത്മഹത്യയ്ക്ക് കാരണം ഇവരുടെ മാനസീക പീഡനമെന്ന് ആത്മഹത്യ കുറിപ്പിലും അനീഷ്യയുടെ ശബ്‌ദ സന്ദേശത്തിലും വ്യക്തമാക്കിയിട്ടുണ്ടെന്നും ഹർജിക്കാരി ചൂണ്ടിക്കാട്ടുന്നു.
സ്ഥാനം കൊണ്ട് അന്വേഷണ ഉദ്യോഗസ്ഥനെക്കാൾ മുകളിലുള്ള കുറ്റാരോപിതർക്ക് സർക്കാരിൽ സ്വാധീനമുണ്ടെന്നും ഹർജിക്കാരി ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. ഹർജി ഹൈക്കോടതി അടുത്ത ദിവസം പരിഗണിച്ചേക്കും. ഇക്കഴിഞ്ഞ ജനുവരി 21നാണ് അനീഷ്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മേലധികാരിയിൽ നിന്നും സഹപ്രവർത്തകനിൽ നിന്നും നിരന്തരം മാനസിക പീഡനം നേരിട്ടിരുന്നുവെന്ന് ചൂണ്ടിക്കാട്ടി സുഹൃത്തുക്കൾക്കും പരവൂരിലെ മജിസ്ട്രേറ്റിനും മരിക്കുന്നതിനു മുൻപ് അനീഷ്യ ശബ്‌ദ സന്ദേശം അയച്ചിരുന്നു.
പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് കുഴഞ്ഞുവീണ് മരിച്ചു :മലപ്പുറം പാണ്ടിക്കാട് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് കുഴഞ്ഞുവീണ് മരിച്ചു (Young man called for questioning dies at Pandikkad police station). പന്തലൂർ കടമ്പോട് സ്വദേശി മൊയ്‌തീൻകുട്ടി ആലുങ്ങലാണ് മരിച്ചത്. പന്തല്ലൂരിൽ നടന്ന ഉത്സവത്തിനിടെയുണ്ടായ തർക്കത്തെ തുടർന്നാണ് ഇയാളെ പാണ്ടിക്കാട് പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തിയത്. ഇതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.
ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ (12-03-2024) പുലർച്ചെയോടെയാണ് മരിച്ചത്. പൊലീസ് സ്‌റ്റേഷനിൽ വച്ച് കുഴഞ്ഞ് വീണ മൊയ്‌തീൻകുട്ടിയെ ഉടൻ തന്നെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഗുരുതര ഹൃദയ സംബന്ധമായ പ്രശ്‌നമുണ്ടെന്ന് കണ്ടെത്തിയതോടെ മൊയ്‌തീൻ കുട്ടിയെ പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മൊയ്‌തീൻകുട്ടി മരിച്ചത്.
എന്നാൽ പൊലീസിന്‍റെ മർദനമാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തു വന്നിട്ടുണ്ട്. അതേസമയം മൊയ്‌തീൻകുട്ടി ഹൃദ്രോഗിയാണെന്നും ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ ഒന്നും തന്നെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നുമാണ് ചികിത്സിച്ച ഡോക്‌ടർ മാത്യൂസ് പോൾ പറയുന്നത്. പെരിന്തൽമണ്ണ സബ്‌കലക്‌ടറും ജില്ലാ പൊലീസ് മേധാവിയും ഉൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ALSO READ : കണ്ണൂര്‍ പോളി വിദ്യാര്‍ഥി അശ്വന്തിന്‍റെ മരണത്തില്‍ എങ്ങുമെത്താതെ അന്വേഷണം, ഗവർണർക്ക് പരാതി നൽകി കുടുംബം