ആലത്തൂര്‍ ആര്‍ക്കൊപ്പം; മന്ത്രിക്കൊപ്പം നില്‍ക്കുമെന്ന് എല്‍ഡിഎഫ്, പെങ്ങളൂട്ടി പാട്ടും പാടി ജയിക്കുമെന്ന് യുഡിഎഫും... - Alathur Lok sabha Constituency
ജനകീയനായ ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണനെ എല്‍ഡിഎഫ് ആലത്തൂരില്‍ മത്സരിപ്പിച്ചത് വിജയം മാത്രം പ്രതീക്ഷിച്ചാണ്. പികെ ബിജുവിനെ മലര്‍ത്തിയടിച്ച രമ്യ എഫക്‌ട് ഇത്തവണയും ആലത്തൂരിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.
2019-ല്‍ സിപിഎമ്മിന്‍റ കയ്യില്‍ നിന്ന് ആലത്തൂര്‍ മണ്ഡലം അക്ഷരാര്‍ഥത്തില്‍ പിടിച്ചെടുക്കുകയായിരുന്നു രമ്യ ഹരിദാസ്. സിപിഎമ്മിലെ പി.കെ ബിജുവിനെതിരെ ഒന്നര ലക്ഷത്തില്‍ പരം വോട്ടിന്‍റെ ഭൂരിപക്ഷത്തോടെയായിരുന്നു രമ്യ ഹരിദാസിന്‍റെ വിജയം.
മന്ത്രി കെ രാധാകൃഷ്‌ണനെ തന്നെ ഇത്തവണ മണ്ഡലത്തില്‍ ഇറക്കിയപ്പോള്‍ നഷ്‌ടപ്പെട്ട പ്രതാപം തിരികെപ്പിടിക്കുക എന്നതിനപ്പുറം മറ്റൊന്നും സിപിഎം കണക്കുകൂട്ടുന്നുണ്ടാവില്ല. മന്ത്രി എന്ന നിലയില്‍ രാധാകൃഷ്‌ണനുള്ള ജനസമ്മിതി സിപിഎമ്മിന് അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2019 തെരഞ്ഞെടുപ്പ് ഫലം (ETV Bharat)
അതേസമയം കന്നി അങ്കം ഗംഭീര വിജയമാക്കിയ ആത്മവിശ്വാസത്തിലാണ് രമ്യ ഹരിദാസ് മണ്ഡലത്തില്‍ പോരാടിയത്. ബിഡിജെഎസിൽ നിന്ന് മണ്ഡലം ഏറ്റെടുത്ത ബിജെപി, പാലക്കാട് വിക്‌ടോറിയ കോളജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ ടിഎൻ സരസുവിനെയാണ് രംഗത്തിറക്കിയത്.
ആലത്തൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ 73.20 ശതമാനമായിരുന്നു പോളിങ്. ശതമാനം. 2019-ല്‍ 80.42 ശതമാനം പോളിങ് ഉണ്ടായിരുന്നിടത്ത് നിന്നാണ് ഏഴ് ശതമാനം കുറഞ്ഞത്. അതില്‍ ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് കെ രാധാകൃഷ്‌ണന്‍ എംഎല്‍എയായ ചേലക്കരയിലുമാണ്. പോളിങ് കുറഞ്ഞത് എല്‍ഡിഎഫ് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് ഒരുപോലെ നെഞ്ചിടിപ്പുണ്ടാക്കിയിട്ടുണ്ട്.