കേരളം

kerala

ETV Bharat / opinion

വില്‍പ്പനച്ചരക്കാകുന്ന ആമ ; 10 വര്‍ഷത്തിനിടെ വില്‍ക്കാനെത്തിച്ചത് ഒരുലക്ഷത്തിലധികം, യുപിയും ബംഗാളും ഹോട്‌സ്‌പോട്ടുകള്‍ - illegal Turtle trade in India

വംശനാശ ഭീഷണി നേരിടുന്ന ഈ ജീവിവര്‍ഗത്തെ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയാണ് ഓരോ ആമ ദിനവും ഓര്‍മിപ്പിക്കുന്നത്. എന്നിട്ടും ആമകളോടുള്ള ക്രൂരതയ്‌ക്ക് അറുതിയാകുന്നില്ല. ഇന്ത്യയില്‍ നടക്കുന്ന അനധികൃത ആമ വ്യാപാരത്തിന്‍റെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്.

By ETV Bharat Kerala Team

Published : May 23, 2024, 3:02 PM IST

WORLD TURTLE DAY  TURTLE TRADE IN INDIA  ലോക ആമ ദിനം  ഇന്ത്യയില്‍ ആമ കച്ചവടം
ILLEGAL TURTLE TRADE IN INDIA (Source: ETV Bharat Network)

കായലുകള്‍, നദികള്‍, തടാകങ്ങള്‍ തുടങ്ങി വെള്ളം എവിടെയുണ്ടോ അവിടെയെല്ലാം ആമയുണ്ട്. തീര്‍ന്നില്ല, കരയിലും ആമകളെ കാണാം. തികഞ്ഞ ഒരു ഉഭയ ജീവിയാണ് ആമ. ആവാസ വ്യവസ്ഥയില്‍ ഇവ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എന്നിട്ടും ആമകളെ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് ഭൂരിഭാഗം ആളുകളും ബോധവാന്മാരല്ല എന്നതാണ് സങ്കടകരം.

മഴക്കാലമെത്തുന്നു, പുഴയില്‍ നിന്നും കനാലുകളില്‍ നിന്നുമൊക്കെയായി റോഡിലേക്കും പറമ്പിലേക്കും ആമകളെത്താന്‍ സാധ്യതയുള്ള കാലം കൂടിയാണ് വരുന്നത്. നടക്കുന്നതിനിടയില്‍ വഴിയിലൊരു ആമയെ കണ്ടാല്‍ കൗതുകത്തിനായെങ്കിലും അവയെ ഒന്ന് തലകീഴായി മറിച്ചിടാന്‍ തോന്നിയേക്കാം. ഈ കുഞ്ഞന്‍ ജീവികളോട് ചെയ്യാവുന്നതില്‍ വച്ച് ഏറ്റവും വലിയ പാതകമാണ് ഇതെന്ന് വിദഗ്‌ധര്‍ പറയുന്നു. ആമയെ തലകീഴായി പിടിക്കുകയോ മറിച്ചിടുകയോ ചെയ്യുമ്പോള്‍ അവയുടെ മൂത്രസഞ്ചിയ്‌ക്ക് തകരാര്‍ സംഭവിക്കുകയും ഇത് വളരെ പെട്ടെന്ന് തന്നെ അവയുടെ മരണത്തിന് കാരണമാവുകയും ചെയ്യുന്നു.

മറ്റുചിലര്‍ക്ക് ആമകളെ കണ്ടാല്‍ വേവിച്ച് കഴിയ്‌ക്കാനാണ് താത്‌പര്യം. ആമയിറച്ചിയുടെ സ്വാദ് പറഞ്ഞ് നാവില്‍ വെള്ളമൂറുന്നവര്‍, ഇന്ത്യന്‍ നിയമത്തില്‍ ഇത്തരക്കാരെ അകത്താക്കാനുള്ള നിയമം ഉണ്ടെന്നത് ഓര്‍ക്കുക.

വില്‍പ്പനച്ചരക്കാകുന്ന 'ആമ', കണക്കുകള്‍ ഞെട്ടിക്കുന്നത് :നമ്മുടെ രാജ്യത്ത് ആമയെ അനധികൃതമായി വില്‍പ്പന നടത്തുന്നു എന്നത് മറ്റൊരു വേദനാജനകമായ വസ്‌തുതയാണ്. 2009 മുതലുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ ഓരോ വര്‍ഷവും ശുദ്ധജല ആമകള്‍ അടക്കം 11,000 ആമകളാണ് ഇന്ത്യയില്‍ നിയമവിരുദ്ധമായി ക്രയവിക്രയം ചെയ്യപ്പെടുന്നത്.

2009 സെപ്‌റ്റംബര്‍ മുതല്‍ 2019 സെപ്‌റ്റംബര്‍ വരെയുള്ള 10 വര്‍ഷ കാലയളവില്‍ 1,11,310 ആമകളെയാണ് വില്‍പ്പനയ്‌ക്കെത്തിച്ചത്. ഇന്ത്യയില്‍ ആമകള്‍ നിയമവിരുദ്ധമായി വേട്ടയാടപ്പെടുന്നു എന്നതിന് ഇതിനേക്കാള്‍ വ്യക്തമായ തെളിവ് ആവശ്യമില്ല എന്നുവേണം കരുതാന്‍. ആഴ്‌ചയില്‍ ശരാശരി 200 പേരെങ്കിലും ആമ വ്യാപാരത്തില്‍ സജീവമാണ് എന്നതും വസ്‌തുതയാണ്. ആമ വ്യാപാരത്തില്‍ സജീവമായവരുടെ യഥാര്‍ഥ അനുപാതം കണ്ടെത്താനാകാത്തത്, ഇത്തരക്കാരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നത് അടിവരയിടുന്നതാണ്. അങ്ങനെയാണെങ്കില്‍ 'ആമ വ്യാപാരി'കളുടെ യഥാര്‍ഥ എണ്ണം എത്രയോ കൂടുതലാകും.

ആമകളെ നിയമ വിരുദ്ധമായി ക്രയവിക്രയം ചെയ്യുന്നതില്‍ ഉത്തര്‍പ്രദേശും പശ്ചിമ ബംഗാളുമാണ് മുന്നില്‍. പിടിച്ചെടുത്ത ജീവിവര്‍ഗങ്ങളുടെ എണ്ണം അടിസ്ഥാനപ്പെടുത്തി നോക്കിയാല്‍, ആമ വ്യാപാരത്തിന്‍റെ പ്രധാന ഹോട്ട്‌സ്‌പോട്ടുകളാണ് ഈ രണ്ട് സംസ്ഥാനങ്ങള്‍. 19 സംസ്ഥാനങ്ങളില്‍ നിന്നും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും പിടികൂടിയ ആമകളില്‍ 60 ശതമാനവും യുപിയില്‍ നിന്നും പശ്ചിമബംഗാളില്‍ നിന്നുമുള്ളതാണ്.

ഇന്ത്യയില്‍ ആകെ 14 ഇനം ആമകളാണ് ഉള്ളത്. ഇവയെ എല്ലാം തന്നെ വ്യാപാരത്തിനെത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വില്‍പ്പനയ്‌ക്കെത്തിക്കുന്നവയില്‍ 49 ശതമാനവും ഇന്ത്യന്‍ സ്റ്റാര്‍ ടോര്‍ട്ടോയ്‌സ് ജിയോചെലോണ്‍ എലിഗന്‍സ് വിഭാഗത്തില്‍ നിന്നുള്ളതാണ്. ഇന്ത്യന്‍ സോഫ്‌റ്റ് ടര്‍ട്ടില്‍ നില്‍സോണിയ ഗംഗെറ്റിക്ക 26 ശതമാനം, ഇന്ത്യന്‍ ഫ്ലാപ്‌ഷെല്‍ ടര്‍ട്ടില്‍ ലിസ്സെമിസ് പങ്കാറ്റ് 15 ശതമാനം, ബ്ലാക്ക് സ്‌പോട്ട് അല്ലെങ്കില്‍ സ്‌പോട്ട് ഹാമില്‍ടണ്‍ മിസ് ടര്‍ട്ടില്‍ ഒന്‍പത് ശതമാനം എന്നിങ്ങനെയാണ് വ്യാപാരത്തിനെത്തിക്കുന്നതിന്‍റെ കണക്ക്.

ടര്‍ട്ടില്‍, ടോര്‍ട്ടോയ്‌സ് തമ്മിലുള്ള വ്യത്യാസം : പൊതുവെ ആമകളെ ടര്‍ട്ടില്‍ എന്നും ടോര്‍ട്ടോയ്‌സ് എന്നും വര്‍ഗീകരിച്ച് പറയാറുണ്ട്. എന്നാല്‍ ഇവ തമ്മിലുള്ള വ്യത്യാസം പലര്‍ക്കും അറിയില്ല. വളരെ ലളിതമായി പറഞ്ഞാല്‍ ടര്‍ട്ടിലുകള്‍ വെള്ളത്തിലും ടോര്‍ട്ടോയ്‌സ് കരയിലും ജീവിക്കുന്നു എന്നതാണ് വ്യത്യാസം.

ടര്‍ട്ടിലുകള്‍ 40 വയസുവരെ ജീവിക്കുന്നവയാണ്. പരന്ന പുറംതോടോടുകൂടിയാണ് ടര്‍ട്ടിലുകള്‍ കാണപ്പെടുന്നത്. വെള്ളത്തില്‍ നീന്താന്‍ കഴിയുന്ന രീതിയിലുള്ള കൈകാലുകളാണ് ഇവയുടെ മറ്റൊരു പ്രത്യേകത.

എന്നാല്‍ ടോര്‍ട്ടോയ്‌സുകള്‍ 300 വര്‍ഷം വരെ ജീവിക്കാന്‍ കഴിയുന്നവയാണെന്ന് പറയപ്പെടുന്നു. വലിയ പുറംതോടാണ് ഇത്തരം ആമകള്‍ക്ക്. മണ്ണില്‍ അതിജീവിക്കുന്നതിന് സഹായിക്കുന്ന കൈകാലുകളും അവയില്‍ കൂര്‍ത്ത നഖങ്ങളും ഉണ്ട്.

പേരുകളിലും ശരീര ഘടനയിലും ചില വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ലോക ആമ ദിനം ഇവ രണ്ടിനെയും സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകത ഓര്‍മപ്പെടുത്തുകയാണ്. 2002ല്‍ അമേരിക്കന്‍ ടോര്‍ട്ടോയ്‌സ് റെസ്‌ക്യൂ ആണ് ഈ ദിനം ആദ്യമായി ആചരിച്ചത്. മനുഷ്യന്‍റെ ഇടപെടലും പാരിസ്ഥിതിക ദുരന്തങ്ങളും കാരണം ആമകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും ഇവയുടെ എണ്ണത്തിലുണ്ടാകുന്ന കുറവുമായിരുന്നു അന്നത്തെ വിഷയം. സൂസന്‍ ടെല്ലം, മാര്‍ഷല്‍ തോംസണ്‍ ദമ്പതികളാണ് ടോര്‍ട്ടോയ്‌സ് റെസ്‌ക്യൂ സ്ഥാപിച്ചത്.

Also Read: 'ആമയെ ഒരിക്കലും തട്ടി തിരിച്ചിടരുത്' ; മറിച്ചിട്ടാല്‍ സംഭവിക്കുന്നതെന്ത് ? ; മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടര്‍ പറയുന്നു - World Turtle Day

ABOUT THE AUTHOR

...view details