വാഷിങ്‌ടൺ:2008 മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയെ ഇന്ത്യയ്‌ക്ക് കൈമാറുമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. വൈറ്റ്ഹൗസിൽ നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സംയുക്ത പത്ര സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
'മുംബൈ ഭീകരാക്രമണത്തിൽ പ്രതി തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറുകയാണ്. പ്രതിയെ ഇന്ത്യയ്ക്ക് കൈമാറാൻ എന്‍റെ ഭരണകൂടം അംഗീകാരം നൽകിയതായി അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്' എന്ന് ട്രംപ് പറഞ്ഞു. തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട അടുത്ത നടപടികൾ വിലയിരുത്തുകയാണെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് കഴിഞ്ഞ മാസം അറിയിച്ചിരുന്നു.
സുപ്രീം കോടതിയുടെ സമീപകാല വിധി കണക്കിലെടുത്ത് ബാധകമായ യുഎസ് നിയമത്തിന് അനുസൃതമായി ഈ കേസിലെ അടുത്ത നടപടികൾ വിലയിരുത്തുകയാണെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് പറഞ്ഞു. 26/11 മുംബൈ ഭീകരാക്രമണക്കേസിലെ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ യുഎസ് വളരെക്കാലമായി പിന്തുണച്ചിട്ടുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.
തഹാവൂർ റാണയെ കൈമാറുന്നതിനായി ഇന്ത്യ യുഎസ് അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര കഴിഞ്ഞാഴ്‌ച ഒരു പത്രസമ്മേളനത്തിൽ ചോദ്യങ്ങൾക്ക് മറുപടി നൽകവേ പറഞ്ഞിരുന്നു. 'തഹാവൂർ റാണയെ കൈമാറുന്നതിനെതിരെ റാണ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി തള്ളിയിരുന്നു. തുടർന്ന് ഈ വിഷയത്തിൽ അമേരിക്കയിലെ സാധ്യമായ എല്ലാ നിയമപരമായ വഴികളും റാണ അവസാനിപ്പിച്ചുവെന്ന് നിങ്ങൾക്കറിയാം. അതിനാൽ തന്നെ റാണയെ ഇന്ത്യയ്‌ക്ക് കൈമാറുന്നതിനായി യുഎസ് അധികാരികളുമായി ചർച്ച നടത്തിയിട്ടുണ്ട് ' വിക്രം മിശ്ര അറിയിച്ചു.
എന്താണ് റാണ ചെയ്‌ത കുറ്റം?
നിലവിൽ റാണ ലോസ് ഏഞ്ചൽസിൽ തടവിൽ കഴിയുകയാണ്. പാകിസ്‌താന്‍ ആർമിയിലെ മുൻ ഡോക്‌ടറായ റാണ 1990കളിൽ കാനഡയിലേക്ക് താമസം മാറുകയും അവിടെ അദ്ദേഹം പൗരത്വം സ്വീകരിക്കുകയും ചെയ്‌തു. പിന്നീട് അമേരിക്കയിലേക്ക് താമസം മാറി. തുടർന്ന് ചിക്കാഗോയിൽ ഫസ്‌റ്റ് വേൾഡ് ഇമിഗ്രേഷൻ സർവീസസ് എന്ന ഇമിഗ്രേഷൻ കൺസൾട്ടൻസി ആരംഭിച്ചു.