ക്വറ്റ (പാക്കിസ്ഥാൻ):തെക്ക് പടിഞ്ഞാറൻ പാകിസ്ഥാനിൽ ഒരു രാഷ്‌ട്രീയ പാർട്ടിയുടെയും ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയുടെയും തെരഞ്ഞെടുപ്പ് ഓഫിസുകൾക്ക് നേരെ ബോംബ് സ്‌ഫോടനം. ബുധനാഴ്‌ച നടന്ന സ്‌ഫോടനത്തിൽ കുറഞ്ഞത് 24 പേർ കൊല്ലപ്പെടുകയും 24ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു (Pair of Bombings at Election Offices Kill 24 in Pakistan the Day Before Elections).
രാജ്യത്ത് പാർലമെന്‍റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബുധനാഴ്‌ച വിവിധയിടങ്ങളില്‍ സ്‌ഫോടനം നടന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ബലൂചിസ്ഥാൻ പ്രവിശ്യയിലെ പാഷിൻ ജില്ലയിലാണ് ആദ്യ ആക്രമണം നടന്നതെന്ന് പ്രവിശ്യാ സർക്കാരിന്‍റെ വക്താവ് ജാൻ അചക്‌സായി പറഞ്ഞു.
ബോംബ് സ്‌ഫോടനത്തിൽ 14 പേരെങ്കിലും കൊല്ലപ്പെട്ടതായും പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയാണെന്നും അധികൃതർ അറിയിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു.
അതേസമയം ബുധനാഴ്‌ച ബലൂചിസ്ഥാനിലെ ഖില്ല സൈഫുള്ള പട്ടണത്തിൽ രാഷ്ട്രീയക്കാരനായ ഫസ്‌ലുർ റഹ്‌മാൻ്റെ ജമിയത്ത് ഉലമ ഇസ്‌ലാം പാർട്ടിയുടെ തെരഞ്ഞെടുപ്പ് ഓഫിസിനു നേരെയായിരുന്നു മറ്റൊരു ആക്രമണമുണ്ടായത്. സ്‌ഫോടനത്തിൽ 10 പേർ കൊല്ലപ്പെട്ടതായി അകാക്‌സായിയും പ്രാദേശിക അധികാരികളും അറിയിച്ചു.
പാകിസ്ഥാനിലെ പാർലമെൻ്റ് തെരഞ്ഞെടുപ്പ് നടത്തുന്നതിന് ഒരു ദിവസം മുമ്പ് നടന്ന ഈ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും തന്നെ ഏറ്റെടുത്തിട്ടില്ല. കെയർടേക്കർ ആഭ്യന്തര മന്ത്രി ഗോഹർ ഇജാസ് ബോംബാക്രമണത്തെ അപലപിച്ചിട്ടുണ്ട്.