ബെൽഗ്രേഡ്: സെർബിയയിൽ ടേക്ക് ഓഫിനിടെ റൺവേ ലൈറ്റുകളിൽ ഇടിച്ചതിനെത്തുടർന്ന് വിമാനം അടിയന്തിരമായി നിലത്തിറക്കി. 106 യാത്രക്കാരുമായി ബെൽഗ്രേഡ് നിക്കോള ടെസ്‌ല വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്‌ത വിമാനമാണ് പറന്നുയർന്ന ഉടൻ തിരികെയിറക്കിയത്.
അപകടത്തിൽ വിമാനത്തിന്‍റെ ഇന്ധന ചോർച്ചയ്ക്കടക്കം കാരണമായ ഗുരുതര കേടുപാടുകൾ പറ്റിയിരുന്നു. സമയോചിതമായി തിരിച്ചിറക്കാനായതിനാലാണ് വൻ അപകടം ഒഴിവായത്. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്.
ഞായറാഴ്‌ച ഉച്ചയ്‌ക്കാണ് (പ്രാദേശിക സമയം) അപകടം നടന്നത്. ബെൽഗ്രേഡിൽ നിന്ന് ജർമ്മനിയിലെ ഡസൽഡോർഫിലേക്ക് പോകുകയായിരുന്ന എംബ്രയർ ഇ-195 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഗ്രീക്ക് ചാർട്ടർ കമ്പനിയായ മാരത്തൺ എയർലൈൻസിൻ്റേതാണ് ഈ വിമാനം. സെർബിയയുടെ ദേശീയ വിമാനക്കമ്പനിയായ എയർ സെർബിയയ്ക്ക് വേണ്ടി നിരവധി വിമാനങ്ങൾ ഇവർ ദീർഘകാലാടിസ്ഥാനത്തിൽ വാടകയ്ക്ക് നൽകിയിട്ടുണ്ട്.
Also Read: മേല്‍പാലത്തിനടിയില്‍ 'വിമാനം' കുടുങ്ങി; കുരുക്കഴിച്ചത് 'ട്രക്കി'ന്‍റെ ചക്രം ഊരിമാറ്റി
തകർന്ന വിമാനത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിൽ വിമാനത്തിൽ നിന്ന് ഇന്ധനം ചോരുന്നതായി കാണാനാകും. ഇടതു ചിറകിൻ്റെ അടിഭാഗത്തുള്ള ഫ്യൂസ്‌ലേജിൽ വലിയ ദ്വാരവും വിള്ളലുകളും കാണാം. വാൽ ഭാഗത്തിനും കേടുപാടുകൾ സംഭവിച്ചു. അപകടത്തിന് പിന്നാലെ അൽപസമയത്തേക്ക് നിക്കോള ടെസ്‌ല വിമാനത്താവളം അടച്ചിടുകയും, ഇവിടേക്ക് വന്ന വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയും ചെയ്‌തു.