തിരുവനന്തപുരം: വൈവിധ്യമാർന്ന ഡോക്യുമെന്‍ററികളും ഷോർട് ഫിലിമുകളുമായി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി തലസ്ഥാനത്ത് മുന്നേറുന്ന രാജ്യാന്തര ഡോക്യുമെന്‍ററി ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ചർച്ചയാവുകയാണ് പ്രമുഖ വൈൽഡ് ലൈഫ് ചലച്ചിത്രകാരന്മാരായ ബേദി സഹോദരന്മാരുടെ ഹ്രസ്വ ചിത്രങ്ങൾ. ജൂലൈ 26 മുതൽ 31വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തീയേറ്ററുകളിലായി നടക്കുന്ന മേളയിൽ ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്‌കാര ജേതാക്കളായ ബേദി സഹോദരന്മാരായ നരേഷ് ബേദി, രാജേഷ് ബേദി എന്നിവർ തങ്ങളുടെ സാന്നിധ്യം കൊണ്ട് മേളയെ സമ്പന്നമാക്കുന്നു.
മനുഷ്യവാസമില്ലാത്ത ഹിമാലയൻ കൊടുമുടികളിൽ അത്യപൂർവമായി മാത്രം കാണുന്ന ഹിമപ്പുലിയുടെ ആവാസവ്യവസ്ഥ വിശദമാക്കുന്ന 'ചേസിങ് ഷാഡോസ്' എന്ന ഡോക്യുമെന്‍ററിയുടെ പ്രദർശനത്തിന് ശേഷം ഇരുവരും ഇടിവി ഭാരതിന് അനുവദിച്ച അഭിമുഖത്തിൽ നിന്ന്.
ഹിമാലയത്തിൽ തന്നെ അത്യപൂർവമായി കാണുന്ന ഹിമപ്പുലിയെ കണ്ടെത്തുക മാത്രമല്ല അവയുടെ ജീവിതം തന്നെ സിനിമയാക്കി, വെല്ലുവിളികൾ എന്തൊക്കെയായിരുന്നു ?
നരേഷ് ബേദി - മൃഗങ്ങൾ ഉൾപ്പെട്ട സിനിമയുടെ ചിത്രീകരണം തന്നെ വെല്ലുവിളിയാണ്. ചില മൃഗങ്ങൾ ഒഴിഞ്ഞുമാറുന്ന പ്രകൃതക്കാരും എണ്ണത്തിൽ വളരെ കുറവുമായിരിക്കും. അവയുടെ സ്വഭാവത്തെക്കുറിച്ച് വളരെ കുറച്ചു വിവരങ്ങൾ മാത്രമാകും ലഭ്യമായുള്ളത്. ഒരു വർഷമെങ്കിലും അവയുടെ സ്വഭാവം പഠിക്കേണ്ടതായിട്ടുണ്ട്. അതുകൊണ്ട് തന്നെ വൈൽഡ് ലൈഫ് ഫിലിം മേക്കിങ് വളരെ കാലതാമസമെടുക്കും.
കൂടുതൽ സമയം ചെലവഴിക്കുമ്പോൾ കൂടുതൽ പണവും അതോടൊപ്പം ചെലവഴിക്കേണ്ടി വരും. ഇതിനായുള്ള സാങ്കേതിക പിന്തുണയും ആവശ്യമാണ്. ഓരോ മൃഗത്തെ ചിത്രീകരിക്കുന്നതിനും പുത്തൻ രീതികൾ സ്വീകരിക്കേണ്ടി വരും. ഹിമപുലിയെ ചിത്രീകരിക്കുന്നതും വ്യത്യസ്‌തവും വെല്ലുവിളിയും ആയിരുന്നു. എണ്ണത്തിൽ വളരെ കുറവാണ് ഹിമപ്പുലി. ഉയരം കൂടിയ പ്രദേശങ്ങളിൽ കനത്ത തണുപ്പിലാണ് ഹിമപുലിയെ തേടിയത്.
രാജേഷ് ബേദി- വൈൽഡ് ലൈഫ് ഫിലിമൊഗ്രഫി മറ്റ് സിനിമ ചിത്രീകരണ രീതികളിൽ നിന്നും വളരെ വ്യത്യസ്‌തമാണ്. സിനിമ, പരസ്യം ഉൾപ്പെടെയുള്ളവ ചിത്രീകരിക്കുമ്പോൾ എല്ലാത്തിന്മേലും നിങ്ങൾക്കൊരു നിയന്ത്രണമുണ്ട്. എന്നാൽ ഇവിടെ മൃഗത്തിന്‍റെ സ്വഭാവമനുസരിച്ച് മുഴുവൻ സംവിധാനങ്ങളും മാറേണ്ടതുണ്ട്.
സഹോദരങ്ങൾ തമ്മിൽ തർക്കങ്ങളുണ്ടാവുക പതിവാണ്, ഈ വെല്ലുവിളിയെ എങ്ങനെയായിരുന്നു തരണം ചെയ്‌തത് ?