ജോസഫ്, നായാട്ട്, ഇലവീഴാപൂഞ്ചിറ തുടങ്ങി ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് ഷാഹി കബീർ. ഷാഹി കബീറിന്‍റെ രചനയിൽ ജിത്തു അഷറഫ് സംവിധാനം ചെയ്‌ത കുഞ്ചാക്കോ ബോബൻ ചിത്രം 'ഓഫീസർ ഓൺ ഡ്യൂട്ടി' കഴിഞ്ഞ വെള്ളിയാഴ്‌ച്ചയാണ് തിയേറ്ററുകളിൽ എത്തിയത്. തിയേറ്ററുകളിലെത്തി മികച്ച സ്വീകാര്യതയോടെ മുന്നേറുകയാണ് ചിത്രം. ഈ സാഹചര്യത്തില്‍ തന്‍റെ കരിയർ-ജീവിത വിശേഷങ്ങൾ ഇടിവി ഭാരതിനോട് പങ്കുവച്ചിരിക്കുകയാണ് ഷാഹി കബീർ.
പഠനകാലത്ത് കോളേജ് രാഷ്ട്രീയത്തിന്‍റെ വക്‌താവായിരുന്നു ഷാഹി കബീർ. വിദ്യാർത്ഥി രാഷ്ട്രീയത്തിന്‍റെ മൂർധന്യാവസ്ഥയിൽ പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ച ചരിത്രവും ഷാഹി കബീറിനുണ്ട്. എന്നാൽ കാലചക്രം തിരിഞ്ഞപ്പോൾ താൻ ഒരിക്കൽ മൂർദ്ധാബാദ് വിളിച്ച കാക്കിക്കുപ്പായം അണിയാനായിരുന്നു ഷാഹി കബീറിന്‍റെ വിധി.
സർവ്വീസിൽ ഇരുന്നുകൊണ്ട് തന്നെയാണ് മലയാള സിനിമയ്ക്ക് മാണിക്യക്കല്ലായ ഒരുപിടി നല്ല ചിത്രങ്ങൾ അദ്ദേഹം സമ്മാനിച്ചത്. കാക്കിക്കുള്ളിലെ ജീവിതം പഠിപ്പിച്ച അനുഭവങ്ങൾ പിൽക്കാലത്ത് ഒരു തിരക്കഥാകൃത്ത് ആയപ്പോൾ കടലാസിലെ ഡയലോഗുകൾക്കും സീൻ ഓർഡറുകൾക്കും മൂർച്ച കൂട്ടാൻ സഹായമായി.
ആദ്യ ചിത്രമായ 'ജോസഫ്' നടൻ ജോജു ജോർജിന്‍റെ കെരിയർ തന്നെ മാറ്റിമറിച്ചിരുന്നു. ദൃശ്യത്തിന് ശേഷം മലയാളത്തിൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച ത്രില്ലർ സിനിമകളിൽ ഒന്നായി പ്രേക്ഷകർ ജോസഫിനെ വിലയിരുത്തി. പിന്നീട് തിരക്കഥ എഴുതിയ 'നായാട്ട്' അന്താരാഷ്ട്ര അതിർത്തികൾ കടന്ന് മലയാള സിനിമയെ ശ്രദ്ധാകേന്ദ്രമാക്കി.
ഇലവീഴാപൂഞ്ചിറ എല്ലാ ഭാഷയിലെയും സിനിമ പ്രേമികളുടെ പാഠപുസ്‌തകമാണ്. ഇപ്പോഴിതാ പ്രേക്ഷകർക്ക് ഒരു സീറ്റ് എഡ്‌ജ് ത്രില്ലർ സമ്മാനിച്ചിരിക്കുകയാണ് ഓഫീസർ ഓൺ ഡ്യൂട്ടി എന്ന ചിത്രവും. ആദ്യ ഷോ മുതല്‍ എല്ലാ സെന്‍ററുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ പ്രേക്ഷക സ്വീകാര്യത കണക്കിലെടുത്ത് ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള സ്‌ക്രീനുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. റിലീസ് കഴിഞ്ഞുള്ള ആദ്യ ഞായറാഴ്‌ച്ചയില്‍ ചിത്രം മൂന്ന് കോടിയിലധികമാണ് കളക്ഷന്‍ നേടിയത്.
തിയേറ്ററിലെ പ്രേക്ഷക പ്രതികരണം കണ്ട് സംവിധായകന്‍ ജിത്തു അഷറഫും തിരക്കഥാകൃത്ത് ഷാഹി കബീറും മറ്റ് അണിയറ പ്രവർത്തകരും കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. എഴുതിയ തിരക്കഥകൾ മുഴുവൻ വലിയ വിജയമാക്കിയ ഒരു തിരക്കഥാകൃത്ത് ഇത്രയധികം വൈകാരികമായി പെരുമാറേണ്ടതുണ്ടോ എന്നൊരു ചോദ്യമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ഉയരുന്നത്.
'ഓഫീസർ ഓൺ ഡ്യൂട്ടി' നൽകിയ വിജയത്തിന്‍റെ അതിവൈകാരിക തലങ്ങൾ തളംകെട്ടി നിൽക്കുന്നുണ്ടെന്നാണ് ഷാഹി കബീർ പറയുന്നത്. "ഒരു സിനിമയുടെ ആശയം നമ്മളിലേക്ക് എത്തുമ്പോൾ അതൊരു മികച്ച സിനിമാ കഥയ്ക്ക് ഉതകുന്നതാണോ എന്നാണ് ആദ്യം ചിന്തിക്കുന്നത്. ചർച്ചകളിലൂടെ തിരക്കഥാ രചന പൂർത്തിയായി കഴിഞ്ഞാൽ പിന്നെ ഷൂട്ടിംഗ് പ്രോസസ് ആണ്. തിയേറ്ററുകളിലേക്ക് ആ സിനിമ എത്തുന്നതിന് മുമ്പ് ഞങ്ങളെല്ലാവരും ചേർന്നിരുന്ന് അതിന്‍റെ ഫൈനൽ ഔട്ട്പുട്ട് കാണും. ആ സമയത്ത് സിനിമ ജനങ്ങൾക്കിടയിൽ എത്രത്തോളം സ്വീകരിക്കപ്പെടും എന്നൊരു ധാരണ സൃഷ്‌ടിക്കും," ഷാഹി കബീര്‍ പറഞ്ഞു.
ഓഫീസർ ഓൺ ഡ്യൂട്ടി ഷോകൾക്ക് ശേഷമുള്ള ചില തിയേറ്റര്‍ കാഴ്‌ച്ചകളെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. "സിനിമ ഏത് വിഭാഗം ജനങ്ങളെയാണ് ആകർഷിക്കാൻ പോകുന്നത്?, ഈ സിനിമ തിയേറ്ററിൽ എത്രത്തോളം വിജയം നേടും? എന്നിങ്ങനെയുള്ള ഒരു ധാരണ ഒരു ക്രിയേറ്റർ എന്ന ആംഗിൾ മാറി ചിന്തിച്ചാൽ നമ്മുക്ക് ബോധ്യപ്പെടും. പക്ഷേ സിനിമ തിയേറ്ററുകളില്‍ എത്തുമ്പോൾ നമ്മൾ നേരത്തെ വിചാരിച്ച കാഴ്‌ച്ചപ്പാടുകൾക്ക് അപ്പുറത്തേക്ക് സ്വീകരിക്കപ്പെട്ടാൽ, പ്രതീക്ഷകൾക്കപ്പുറത്തേക്ക് കയ്യടി ലഭിച്ചാൽ സന്തോഷിക്കാതെ വേറെ നിർവ്വാഹമില്ല. നമ്മുടെ ചിന്തകൾക്കപ്പുറത്തേക്ക് നമ്മുടെ സൃഷ്‌ടി വളരുന്നത് കാണുമ്പോൾ അമിതമായി സന്തോഷമുണ്ടാകും. അമിതമായി സന്തോഷം ഉണ്ടായാൽ ചിലപ്പോൾ വികാരാതീധനായി പോകും. ചിലപ്പോൾ അറിയാതെ കരയും. അങ്ങനെയൊരു കണ്ണുനീർ കൂട്ടായ്‌മയാണ് ഓഫീസർ ഓൺ ഡ്യൂട്ടിയുടെ പല ഷോകൾക്ക് ശേഷവും നിങ്ങൾ തിയേറ്ററിൽ കണ്ടത്," ഷാഹി കബീർ പ്രതികരിച്ചു.
എന്തുകൊണ്ട് സിഐയുടെ കയ്യിൽ തോക്കില്ല?
'ഓഫീസർ ഓൺ ഡ്യൂട്ടി' എന്ന സിനിമയ്ക്ക് 100% പോസിറ്റീവ് പ്രതികരണങ്ങൾ ലഭിക്കുമ്പോഴും അംഗീകാരിക്കാനാകാത്ത ചില വിമർശനങ്ങൾ തലപൊക്കുന്നുണ്ടെന്ന് ഷാഹി കബീർ പറഞ്ഞു. അതിൽ പ്രധാനമായി കേട്ട ഒരു വിമർശനം വല്ലാതെ ചിരി ഉളവാക്കി. കുഞ്ചാക്കോ ബോബൻ ഈ സിനിമയില്‍ അവതരിപ്പിക്കുന്ന സിഐ കഥാപാത്രത്തിന്‍റെ കയ്യിൽ എന്തുകൊണ്ട് തോക്കില്ല? സിഐയുടെ പക്കൽ എപ്പോഴും തോക്ക് കാണാറുണ്ടല്ലോ.. ഇത്തരം വിമർശനങ്ങൾ ബാലിശമാണെന്നാണ് ഷാഹി കബീർ പറയുന്നത്.
"ഒരു സിഐയുടെ കയ്യിൽ ഒരിക്കലും തോക്ക് ഉണ്ടാകാറില്ല. എന്തെങ്കിലും സ്‌പെഷ്യല്‍ ഡ്യൂട്ടി വരുമ്പോൾ മാത്രമാണ് പ്രത്യേക നിർദ്ദേശപ്രകാരമോ, റിക്വസ്‌റ്റ് മൂലമോ സിഐക്ക് ഉപയോഗിക്കാൻ തോക്ക് ലഭിക്കുക. ഇവിടെയുള്ള പലർക്കും ഇക്കാര്യം അറിയില്ല. ആരുടെയും കുറ്റം അല്ല അത്. നമ്മൾ മുമ്പ് കണ്ട് പരിചയിച്ച സിനിമകൾ അടിച്ചേൽപ്പിച്ച മിഥ്യാധാരണയാണ് സിഐയുടെ കയ്യിലെ തോക്ക്. മുമ്പ് ഇറങ്ങിയ പല സിനിമകളിലും സിഐ കഥാപാത്രങ്ങളുടെ കയ്യിൽ പ്രേക്ഷകർ തോക്ക് കണ്ടിട്ടുണ്ട്. സിനിമകൾ തന്നെ പ്രേക്ഷകർക്കിടയിൽ സൃഷ്‌ടിച്ചെടുത്ത ചില ധാരണകളെ തിരുത്താനുള്ള തത്രപ്പാടിലാണ് ഞങ്ങൾ. യഥാർത്ഥ ജീവിതത്തിൽ സിഐ ഒരിക്കലും എപ്പോഴും തോക്കും കൊണ്ട് നടക്കാറില്ല," ഷാഹി കബീർ പറഞ്ഞു.
സിനിമ പ്രേക്ഷകരുടെ മനസ്സിൽ സൃഷ്‌ടിച്ച മറ്റൊരു മിഥ്യാധാരണയെ കുറിച്ചും ഷാഹി കബീർ വിശദീകരിച്ചു. "പല കുറ്റാന്വേഷണ സിനിമകളിലും ഫോറൻസിക് / ഫിംഗർ പ്രിന്‍റ് ബ്യൂറോകളുടെ പ്രവർത്തനം കാണിക്കുന്നുണ്ട്. ഒരു പ്രതി എവിടെ ചെന്ന് തൊട്ടാലും ഫിംഗർപ്രിന്‍റ് ലഭിക്കുമെന്നാണ് ഇവിടെയുള്ള സാധാരണക്കാരായ പ്രേക്ഷകരെ സിനിമ പഠിപ്പിച്ച് വച്ചിട്ടുള്ളത്. എന്നാൽ ഒരു കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്നും കൃത്യതയുള്ള ഒരു ഫിംഗർ പ്രിന്‍റ് കിട്ടുക എന്നാൽ എളുപ്പമുള്ള കാര്യമല്ല. കിട്ടിയാൽ കിട്ടി എന്നേ പറയാനാകൂ. എന്നാൽ സിനിമകളിൽ നിമിഷ നേരം കൊണ്ടാണ് പ്രതിയുടെ ഫിംഗർ പ്രിന്‍റ് ലഭിക്കുന്നത്. ഇത്തരം പരമ്പരാഗത സിനിമ രീതികളെ ബ്രേക്ക് ചെയ്‌ത് കൊണ്ട് നമ്മൾ സിനിമയിൽ യാഥാസ്ഥിതികത കാണിക്കാൻ ശ്രമിച്ചാൽ നമ്മളെയൊക്കെ ചോദ്യം ചെയ്യുന്ന രീതിയിലേക്ക് പ്രേക്ഷകർ എത്തും," ഷാഹി കബീർ വ്യക്‌തമാക്കി.
ഒരു പൊലീസുകാരൻ തിരക്കഥ എഴുതി എന്നുള്ളത് കൊണ്ട് മാത്രം 'ഓഫീസർ ഓൺ ഡ്യൂട്ടി' എന്ന സിനിമയിലെ ചാക്കോച്ചന്‍റെ കഥാപാത്രം കൂടുതൽ കൺവെൻസിംഗായി തോന്നിയെന്ന് പറയാൻ ആകില്ലെന്നും അദ്ദേഹം പറഞ്ഞു. ചാക്കോച്ചന്‍റെ സിഐ കഥാപാത്രത്തിന്‍റെ ഡിസൈനെ കുറച്ചും തിരക്കഥാകൃത്ത് വിശദീകരിച്ചു.
"ഞാനൊരു പൊലീസുകാരൻ ആയതുകൊണ്ട് തന്നെ പൊലീസുകാരുടെ സ്വഭാവ രീതികളെ കുറിച്ച് കൃത്യമായി അറിയാം. സിനിമയുടെ തിരക്കഥ ചാക്കോച്ചനെ വായിച്ച് കേൾപ്പിച്ച ശേഷം കഥാപാത്രം ഇപ്രകാരമായിരിക്കണം എന്ന തരത്തിൽ ഒരു വിശദീകരണം നൽകിയിരുന്നു. ഒരു എഴുത്തുകാരന്‍റെയോ സംവിധായകന്‍റെയോ കോൺട്രിബ്യൂഷനും നിർദ്ദേശങ്ങൾക്കും അപ്പുറം ഈ കഥാപാത്രത്തിന് വേണ്ടി ചാക്കോച്ചൻ ഒരുപാട് റിസർച്ച് ചെയ്‌തിട്ടുണ്ട്. പൊലീസുകാരുടെ സ്വഭാവ രീതികൾ കണ്ട് മനസ്സിലാക്കിയിട്ടുണ്ട്. ഒരു കഥാപാത്രം മികച്ചതായാൽ സംവിധായകനും തിരക്കഥാകൃത്തും മുഴുവൻ ക്രെഡിറ്റും എടുക്കുന്നത് ശരിയായ നടപടിയല്ല. നടന്‍റെ കോണ്ട്രിബൂഷനും അതിൽ പ്രധാനമാണ്. എല്ലാത്തിന്‍റെയും ഒരു ആകെ തുകയാണ് സിനിമയിലെ കഥാപാത്രങ്ങളുടെ വിശ്വസനീയത. ഓഫീസർ ഓൺ ഡ്യൂട്ടി എന്ന സിനിമയിൽ ചാക്കോച്ചന്‍റെ മികച്ച പ്രകടനത്തിന് അദ്ദേഹത്തിന്‍റെ കഠിനാധ്വാനം കൂടിയുണ്ട്," ഷാഹി കബീർ പറഞ്ഞു.
ആദ്യ ഷോട്ട് തന്നെ ഓക്കേ..
"ഓഫീസർ ഓൺ ഡ്യൂട്ടിയുടെ ട്രെയിലർ തുടങ്ങുമ്പോൾ ആദ്യം കാണിക്കുന്ന ഒരു ഷോട്ടുണ്ട്. കുഞ്ചാക്കോയുടെ കഥാപാത്രം പൊലീസ് സ്‌റ്റേഷനിലേക്ക് കയറി വരുന്നതാണ് ഷോട്ട്. ഒറ്റ ഷോട്ടിലാണ് അത് ചിത്രീകരിച്ചിരിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിന്‍റെ ആദ്യ ദിവസം എടുക്കുന്നത് ആ രംഗമാണ്. റിഹേഴ്‌സലിന് ശേഷം അധികം ടേക്കുകൾ ഒന്നും തന്നെ എടുക്കാതെ ചാക്കോച്ചൻ ആ രംഗം മനോഹരമായി അവതരിപ്പിച്ചു. ആ രംഗത്തിന്‍റെ പ്ലേബാക്ക് കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി, കുഞ്ചാക്കോ കഥാപാത്രത്തിലേക്ക് കയറി കഴിഞ്ഞുവെന്ന്. ഒരു തിരക്കഥാകൃത്തെന്ന നിലയിൽ പിന്നീട് അദ്ദേഹത്തിന് എന്‍റെ സഹായം വേണ്ടിവരില്ലെന്ന് ബോധ്യപ്പെട്ടു. ചിത്രീകരണം തുടങ്ങി നാല് ദിവസം മാത്രമാണ് ഞാൻ ഓഫീസർ ഓൺ ഡ്യൂട്ടിയുടെ സെറ്റിൽ ഉണ്ടായിരുന്നത്. പിന്നീട് ഞാൻ സംവിധാനം ചെയ്യുന്ന ഒരു സിനിമയുടെ ഭാഗമായി പോകേണ്ടി വന്നു. പക്ഷേ യാതൊരു ഭയവും ഇല്ലാതെയാണ് ഓഫീസർ ഓൺ ഡ്യൂട്ടിയുടെ സെറ്റിൽ നിന്നും ഞാൻ യാത്ര പുറപ്പെട്ടത്. സംവിധായകനും കുഞ്ചാക്കോയും തിരക്കഥ കൃത്യമായി ഉൾക്കൊണ്ടുവെന്ന ബോധ്യം എനിക്കുണ്ടായി," ഷാഹി കബീർ വിശദീകരിച്ചു.