കേരളം

kerala

'ഫിയോക്കിന്‍റെ നിലപാടുകളോട് യോജിക്കാനാകില്ല' ; തീരുമാനം പുനഃപരിശോധിക്കണമെന്ന് ബി ഉണ്ണികൃഷ്‌ണൻ

By ETV Bharat Kerala Team

Published : Feb 21, 2024, 1:54 PM IST

ഫിയോക്കിന്‍റെ തീരുമാനം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്‌ണൻ

FEUOK  ബി ഉണ്ണികൃഷ്‌ണൻ  Cinema Release Prohibition Of Feuok  സിനിമ പ്രദർശനത്തിന് വിലക്ക്  B Unnikrishnan
B Unnikrishnan

വെള്ളിയാഴ്‌ച മുതൽ തിയേറ്ററുകളില്‍ പുതിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന ഫിയോക്‌ (FEUOK) തീരുമാനത്തിൽ പ്രതികരണവുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്‌ണൻ. പ്രസിദ്ധീകരണ കുറുപ്പിലൂടെയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് വേണ്ടിയുള്ള ബി ഉണ്ണികൃഷ്‌ണന്‍റെ പ്രതികരണം.

തിയേറ്റർ ഉടമകളുടെ സമര പ്രഖ്യാപനം പത്ര - ദൃശ്യ മാധ്യമങ്ങളിലൂടെയാണ് അറിയാൻ സാധിച്ചതെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കുറിപ്പിൽ വ്യക്തമാക്കി. സംഘടനയുടെ തീരുമാനം അങ്ങേയറ്റം അപലപനീയവും പ്രതിഷേധർഹവുമാണ്. സിനിമയ്‌ക്ക് പിന്നിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളോടും നടീ-നടന്മാരോടും പ്രേക്ഷകരോടും ഒപ്പം പൊതുസമൂഹത്തോടും കാണിക്കുന്ന അവഹേളനം കൂടിയാണിത്. ഇപ്പോൾ എടുത്ത നിലപാട് ഫിയോക് പുനഃപരിശോധിക്കണമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്‌ണൻ കുറിപ്പിൽ വ്യക്തമാക്കി.

ബി ഉണ്ണികൃഷ്‌ണൻ പുറത്തുവിട്ട കുറിപ്പ്

കഴിഞ്ഞദിവസമാണ് വെള്ളിയാഴ്‌ച മുതൽ പുതിയ ചിത്രങ്ങൾ പ്രദർശിപ്പിക്കില്ലെന്ന തീരുമാനവുമായി ഫിയോക് മുന്നോട്ടു വന്നത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍റെ ഭാഗത്ത് നിന്നും തിയേറ്റർ സംഘടനകൾ മുന്നോട്ടുവച്ച ആവശ്യങ്ങൾക്ക് പ്രതികൂല മറുപടി ലഭിച്ചതിനെ തുടർന്നായിരുന്നു തീരുമാനമെന്നാണ് ഫിയോക് പ്രസിഡന്‍റ് കെ വിജയകുമാർ അറിയിച്ചത്. കരാർ ലംഘനം നടത്തി ഒടിടികൾക്ക് സിനിമകൾ വളരെ നേരത്തെ തന്നെ പ്രദർശനാനുമതി കൊടുക്കുന്നതും തിയേറ്റർ ഉടമകൾ സ്വന്തമായി പ്രൊജക്‌ടർ വേണമെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍റെ ആവശ്യവുമാണ് തിയേറ്റർ ഓണേഴ്‌സ് അസോസിയേഷനെ ചൊടിപ്പിച്ചത്.

തിയേറ്ററുകളില്‍ നിന്നും മികച്ച കളക്ഷൻ നേടിയ സിനിമകൾ വൈഡ് റിലീസിങ്ങിലൂടെ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർ കാണുന്നുണ്ടെന്നും ഏകദേശം 25 ദിവസം കൊണ്ട് തന്നെ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രങ്ങൾ പിന്നെയും ഒടിടിക്ക് നൽകാതെ തടഞ്ഞുവയ്‌ക്കുന്നതിൽ അർഥമില്ലെന്നും കഴിഞ്ഞദിവസം ഫിലിം എക്‌സിബിറ്റേഴ്‌സ്‌ ഫെഡറേഷന്‍ ചെയര്‍മാന്‍ ലിബര്‍ട്ടി ബഷീര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം തിയേറ്ററുകൾ സ്വന്തമായി പ്രൊജക്‌ടർ വാങ്ങണമെന്ന പ്രൊഡ്യൂസർ അസോസിയേഷന്‍റെ തീരുമാനം അംഗീകരിക്കാൻ ആകില്ലെന്ന് ഫിയോക്‌ വ്യക്തമാക്കി. നിലവിൽ സോണി, ക്യൂബ് സിനിമ തുടങ്ങിയ കമ്പനികളിൽ നിന്നും വാടകക്കെടുത്ത പ്രൊജക്‌ടറുകളിലാണ് മിക്ക തിയേറ്ററുകളുടെയും പ്രവർത്തനം. അതുകൊണ്ടുതന്നെ പ്രൊജക്‌ടറിന്‍റെയും സർവറിന്‍റെയുമൊക്കെ അറ്റകുറ്റപ്പണികളുടെ നിയന്ത്രണവും ഉടമസ്ഥാവകാശവും അതാത് കമ്പനികൾക്കാണ്. ഇതേ കമ്പനികൾ തന്നെയാണ് ഡിജിറ്റൽ സിനിമയുടെ രൂപത്തിൽ ചിത്രത്രങ്ങൾ എത്തിക്കുന്നതും.

നിശ്ചിത ദിവസത്തേക്ക് സിനിമ പ്രദർശിപ്പിക്കാനുള്ള കോഡുകൾ മാത്രമായിരിക്കും തിയേറ്റർ ഉടമകളുടെ നിയന്ത്രണത്തിൽ വരിക. ഇത്തരത്തിൽ പ്രവർത്തിക്കുന്ന സംവിധാനത്തെയാകെ ഉടച്ചുവാർത്ത് തിയേറ്ററുകൾ സ്വന്തമായി പ്രൊജക്‌ടറുകളും സർവറുകളും വാങ്ങണം എന്നതാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍റെ ആവശ്യം. സ്വാഭാവികമായി ഒരു തിയേറ്ററിന്‍റെ മുഴുവൻ നിയന്ത്രണവും തിയേറ്റർ ഉടമസ്ഥനിൽ നിക്ഷിപ്‌തമാകും. പക്ഷേ അങ്ങനെ വരുമ്പോൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കടന്നുപോകേണ്ടി വരുമെന്നാണ് തിയേറ്റർ ഉടമകൾ പറയുന്നത്.

ALSO READ:തീയേറ്ററുകളില്‍ പുതിയ റിലീസുകള്‍ക്ക് വിലക്ക്; 'ഫിയോക്‌ തീരുമാനം ഞെട്ടിച്ചു'വെന്ന് ലിബര്‍ട്ടി ബഷീര്‍

ഒരു കോടി മുതൽ രണ്ടു കോടി വരെ വില വരുന്ന പ്രൊജക്‌ടറുകൾ ഉടനടി തിയേറ്ററുകളിൽ ഇൻസ്റ്റാൾ ചെയ്യുക സാധ്യമല്ല. പുതുതായി തിയേറ്റർ തുടങ്ങുന്നവർ സ്വന്തമായി പ്രൊജക്‌ടർ വാങ്ങിയിരിക്കണം എന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തീരുമാനം. അങ്ങനെ കഴിയാത്തവർ തിയേറ്ററുകൾ ആരംഭിക്കാൻ മുതിരേണ്ടതില്ലെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍റെ തീരുമാനങ്ങളോട് ഒട്ടും യോജിക്കാനാകാത്ത രീതിയിൽ സമരവുമായി മുന്നോട്ടു പോകാൻ തന്നെയാണ് ഫിയോക്കിന്‍റെ തീരുമാനം.

ABOUT THE AUTHOR

...view details