ഹൈദരാബാദ് :പ്രണയാഭ്യർഥന നിരസിച്ചതിന് അധ്യപകന്‍റെയും ഭാര്യയുടെയും മകളുടെയും ചിത്രങ്ങൾ സമൂഹിക മാധ്യമങ്ങളിൽ മോർഫ് ചെയ്‌ത് പ്രദർശിപ്പിച്ച യുവതി പിടിയിൽ. ഇന്നലെയാണ് 24 കാരിയായ യുവതിയെ ഹൈദരാബാദ് സിറ്റി സൈബർ ക്രൈം സെൽ അറസ്റ്റ് ചെയ്‌തത്. കേസിന്‍റെ വിശദാംശങ്ങൾ സിറ്റി സൈബർ ക്രൈം സെൽ ജോയിന്‍റ് കമ്മിഷണർ എവി രംദനാഥ്, ഡിസിപി കവിത, എസിപി ചാന്ദ്ബാഷ എന്നിവർ പങ്കുവച്ചിട്ടുണ്ട്.
പ്രതിയായ യുവതി ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിലെ രായദുർഗം സ്വദേശിയാണ്. സർക്കാർ ജോലിക്കായുള്ള മത്സര പരീക്ഷയുടെ ഗ്രൂപ്പ് വൺ പരിശീലനത്തിനായാണ് യുവതി ഹൈദരാബാദിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു. അശോക് നഗറിലെ ഒരു പരിശീലന കേന്ദ്രത്തിലാണ് ഇവർ പഠിച്ചുകൊണ്ടിരുന്നത്.
അവിടുത്തെ അധ്യാപകനോട് അടുപ്പം തോന്നിയ യുവതി അത് തുറന്ന് പറയുകയും തന്നെ വിവാഹം കഴിക്കൻ അഭ്യർഥിക്കുകയും ചെയ്യുകയായിരുന്നു. എന്നാൽ യുവതിയുടെ വിവാഹ അഭ്യർഥന അധ്യാപകൻ നിരസിക്കുകയും താൻ നേരത്തെ വിവാഹം കഴിഞ്ഞ ആളാണെന്നും തനിക്ക് കുട്ടി ഉണ്ടെന്നും പറഞ്ഞ് യുവതിയെ ശാസിച്ചു.
അധ്യാപകന്‍റെ ഈ പ്രതികരണം യുവതിയിൽ പക വളർത്തുകയായിരുന്നു. പക മൂലം അധ്യാപകന്‍റെയും ഭാര്യയുടെയും മകളുടെയും നിരവധി ചിത്രങ്ങൾ ഇവർ ശേഖരിച്ച് സമൂഹിക മാധ്യമങ്ങളിൽ മോർഫ് (Morphed Pictures) ചെയ്‌ത് പ്രചരിപ്പിക്കുകയായിരുന്നു. ഇതിനായി വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടും യൂട്യൂബ് ചാനലും ആരംഭിച്ചു. അത് വഴിയാണ് യുവതി ചിത്രങ്ങൾ മോർഫ് ചെയ്‌ത് പ്രദർശിപ്പിച്ചത്.
പരിശീലന കേന്ദ്രത്തിന്‍റെ ഒഫിഷ്യൽ പേജിലും വിദ്യാർഥികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ആ ഫോട്ടോകൾ യുവതി പങ്കുവച്ചു. അധ്യാപകന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ ഹൈദരാബാദ് സിറ്റി ക്രൈം ഇൻസ്‌പെക്‌ടർ സെയ്‌ദുലുവിൻ്റെ നേതൃത്വത്തിലുള്ള സംഘം സാങ്കേതിക തെളിവുകൾ ശേഖരിച്ച് വ്യാഴാഴ്‌ച അനന്തപുരിയിൽ വച്ച് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടികൾക്കെതിരെ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണം പോക്സോ (Protection of Children From Sexual Offenses -POCSO) Act) നിയമപ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തത് എന്ന് പൊലീസ് അറിയിച്ചു.
Also read : Student Shared Morphed Photos : വിദ്യാര്‍ഥികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്‌ത് പ്രചരിപ്പിച്ചു ; പിന്നില്‍ 14കാരനായ സഹപാഠി