ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ ഗവർണർ പോരിന് വഴി തുറന്ന് തമിഴ് തായ് വാഴ്ത്ത് വിവാദം. ഗവർണർ മുഖ്യാതിഥിയായെത്തിയ ദൂരദർശൻ പരിപാടിയിൽ സംസ്ഥാന ഗാനമായ തമിഴ് തായ് വാഴ്ത്തിലെ ഒരു ഭാഗം വിട്ടുപോയതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. 'ദ്രാവിഡ നാട്' എന്ന ഭാഗമാണ് ചടങ്ങിനിടെ ഗാനം ആലപിക്കുമ്പോള്‍ വിട്ടുപോയത്.
ചെന്നൈ ദൂരദർശന്‍റെ സുവർണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന ഹിന്ദി മാസാചരണ പരിപാടിയിലാണ് സംഭവം നടന്നത് എന്നതാണ് വിവാദങ്ങൾ ഉരുത്തിരിയാനുള്ള പ്രധാന കാരണം. പൊതുവെ തമിഴരോടും ദ്രാവിഡ ഭാഷയോടും വിവേചനമുള്ള ഗവർണറെ തൃപ്‌തിപ്പെടുത്താൻ ദൂരദർശൻ മനപ്പൂർവം ദ്രാവിഡ ഭാഗം ഒഴിവാക്കിയതാണെന്നാണ് പ്രധാനമായും ഉയർന്ന ആരോപണം.
തെറ്റ് പറ്റിയതിൽ ഗവർണർക്ക് പങ്കില്ലെന്ന് രാജ്ഭവൻ പ്രതികരിച്ചു. സംഭവത്തെ തുടർന്ന് ഗവർണറെ തിരിച്ച് വിളിക്കണമെന്ന് മുഖ്യമന്ത്രി സ്‌റ്റാലിൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഭരണഘടന പദവിയുടെ വില കളഞ്ഞെന്നും വംശീയമായി അധിക്ഷേപിച്ചുവെന്നും ഗവർണർ ആരോപിച്ചു.