ബാഘ്പത്:മതചടങ്ങിനായി നിര്‍മ്മിച്ച താത്ക്കാലിക വേദി തകര്‍ന്ന് വീണ് ഏഴു പേര്‍ മരിച്ചു. നാൽപതോളം പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ബാഘ്പത് ജില്ലയിൽ ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം.
ബാഘ്പതില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ബറൗത് നഗരത്തില്‍ ഗാന്ധി റോഡിലുള്ള ശ്രീ ദിഗംബര്‍ ജെയിന്‍ ഡിഗ്രി കോളജ് മൈതാനത്താണ് അപകടം നടന്നത്. ഭഗവാന്‍ ആദിനാഥിന്‍റെ അഭിഷേകത്തിനായി നിര്‍മ്മിച്ച വേദി തകര്‍ന്ന് വീഴുകയായിരുന്നു. ജൈന സമുദായത്തിന്‍റെ മോക്ഷ കല്യാണക് നിര്‍വാണ മഹോത്സവെന്ന പരിപാടിയുടെ ഭാഗമായിരുന്നു ഇത്. കഴിഞ്ഞ മുപ്പത് വര്‍ഷമായി തുടര്‍ന്നു വരുന്ന ആഘോഷപരിപാടിയാണിത്.
Temporary Stage Collapses At Religious Event In UP's Baghpat (PTI) ഏറ്റവും പുതിയ വാർത്തകൾ വാട്‌സാപ്പിൽ ലഭിക്കാന്‍ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ
മാൻസ്‌തംഭ് കോംപ്ലക്‌സിൽ നിർമ്മിച്ച 65 അടി താത്കാലിക സ്‌റ്റേജിൻ്റെ തടി കോണിപ്പടികൾ തകർന്നതിനെത്തുടർന്ന് വേദിയിൽ ഉണ്ടായിരുന്ന ഭക്തരും സമീപത്ത് നിന്നവരും താഴെ വീണതായി പൊലീസ് പറഞ്ഞു. വേദി തകര്‍ന്നുവീണതോടെ പ്രദേശത്ത് ഭീതിയുടെ ഒരുഅന്തരീക്ഷം ഉണ്ടാകുകയും തിക്കും തിരക്കും ഉണ്ടാവുകയും ചെയ്‌തു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് അസ്‌മിത ലാല്‍ പറഞ്ഞു. ഇവരില്‍ 20 പേർക്ക് ഇതിനകം തന്നെ ആശുപത്രി വിടാനായി. ബാക്കിയുള്ളവര്‍ ചികിത്സയില്‍ തുടരുകയാണ്. അതേസമയം പരിക്കേറ്റവര്‍ക്ക് യഥാസമയം ചികിത്സ ലഭ്യമായില്ലെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആംബുലന്‍സുകള്‍ ലഭ്യമല്ലാതിരുന്നതിനാല്‍ ഇവരെ ഇറിക്ഷകളിലാണ് ആശുപത്രിയിലെത്തിച്ചത്.
Temporary Stage Collapses At Religious Event In UP's Baghpat (PTI) പരിപാടിക്ക് സംഘാടകര്‍ക്ക് അനുമതി നല്‍കിയിരുന്നതായി പൊലീസ് സൂപ്രണ്ട് അര്‍പിത് വിജയ് വര്‍ഗ്യ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടത്തോട് നിര്‍ദ്ദേശിച്ചു. എല്ലാവര്‍ക്കും ഉടന്‍ ഭേദമാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
താത്ക്കാലിക പടവുകള്‍ക്ക് വലിയ ഭക്ത ജനക്കൂട്ടത്തിന്‍റെ ഭാരം താങ്ങാനാകാതെ വന്നതോടെയാണ് പടവുകള്‍ തകര്‍ന്ന് വീണതെന്ന് നാട്ടുകാര്‍ പറഞ്ഞു. അതിനിടെ സംസ്ഥാനത്തെ ബിജെപി ഭരണകൂടത്തെ വിമര്‍ശിച്ച് സമാജ് വാദി പാര്‍ട്ടി രംഗത്തെത്തി. സര്‍ക്കാരിന്‍റെയും ഭരണകൂടത്തിന്‍റെയും അശ്രദ്ധയും ഉപേക്ഷയുമാണ് ഇതിന് കാരണമായതെന്നും, മതചടങ്ങുകളില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ മതിയായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താറില്ലെന്നും സമാജ്‌വാദി പാര്‍ട്ടി തങ്ങളുടെ എക്‌സില്‍ കുറിച്ചു.
Temporary Stage Collapses At Religious Event In UP's Baghpat (PTI) നൂറ് കണക്കിന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന റിപ്പോര്‍ട്ടുണ്ടെന്നും സമാജ് വാദി പാര്‍ട്ടിയുടെ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. സ്ഥിരീകരിക്കാത്ത ചില മരണങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടുണ്ട്. എല്ലാവരും സുരക്ഷിതരായി ഇരിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും സമാജ് വാദി പാര്‍ട്ടി കുറിച്ചു.
മതത്തിന്‍റെ പേരില്‍ പലതും കാട്ടിക്കൂട്ടാന്‍ ആദിത്യനാഥ് സര്‍ക്കാര്‍ ശ്രമിക്കുന്നു. എന്നാല്‍ ജനങ്ങള്‍ക്കു വേണ്ടി യാതൊരു സുരക്ഷയും ഉറപ്പാക്കുന്നില്ല. അതുകൊണ്ടു തന്നെ മതചടങ്ങുകളില്‍ പലപ്പോഴും അപകടങ്ങള്‍ പതിവാകുന്നു. ബിജെപി-ആദിത്യനാഥ് സര്‍ക്കാരുകളുണ്ടാക്കുന്ന മരണങ്ങളുടെ കണക്കുകളില്‍ നിന്ന് ഇവര്‍ കൈകഴുകുകയും ചെയ്യുന്നുവെന്നും എസ്‌പി മാധ്യമ വിഭാഗം ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസും സംഭവത്തെ അപലപിച്ച് രംഗത്ത് എത്തി. സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥതയാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമെന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും എംപിയുമായ പ്രിയങ്ക ഗാന്ധി എക്‌സില്‍ കുറിച്ചത്.
Also Read:ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം ചെയ്യാന്‍ ഭക്തജന തിരക്ക്; 140 ദശലക്ഷത്തിലധികം പേര്‍ സ്‌നാനം ചെയ്‌തെന്ന് കണക്ക്