കേരളം

kerala

സന്ദേശ്‌ഖാലി ആക്രമണം മമതയുടെയും തൃണമൂലിന്‍റെയും പതനമാകും; വിമർശിച്ച് ഹിമന്ത ബിശ്വ ശർമ്മ

By ETV Bharat Kerala Team

Published : Feb 21, 2024, 7:17 AM IST

സന്ദേശ്‌ഖാലി ആക്രമണത്തിൽ തൃണമൂൽ കോണ്‍ഗ്രസിനെയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയേയും വിമർശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

Assam CM Himanta Biswa Sarma  സന്ദേശ്‌ഖാലി ആക്രമണം  തൃണമൂൽ കോണ്‍ഗ്രസ്  Sandeshkhali  Assam CM Himanta Biswa Sarma
Assam CM Himanta Biswa Sarma

മുംബൈ (മഹാരാഷ്‌ട്ര) : സന്ദേശ്‌ഖാലി ആക്രമണത്തിൽ ബിജെപിയും ദേശീയ വനിത കമ്മിഷനും കൊൽക്കത്ത ഹൈക്കോടതിയും തൃണമൂൽ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമർശനവുമായി രംഗത്ത്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെയും തൃണമൂൽ കോൺഗ്രസിന്‍റെയും തകർച്ചയായിരിക്കും സന്ദേശ്ഖാലി എന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. മുംബൈയിൽ ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം (Assam CM Himanta Biswa Sarma About Sandeshkhali).

പശ്ചിമ ബംഗാളിലെ സ്ഥിതിഗതികളിൽ അദ്ദേഹം കടുത്ത ഉത്കണ്‌ഠ രേഖപ്പെടുത്തി. ബംഗാളിലെ സ്ഥിതി വളരെ മോശമാണെന്നും സന്ദേശ്ഖാലി കേസ്‌ പുറത്തുകൊണ്ടുവരാൻ ശ്രമിക്കുന്ന മാധ്യമപ്രവർത്തകരോട് ബംഗാൾ സർക്കാർ മോശമായി പെരുമാറുകയാണെന്നും അവരെ അറസ്‌റ്റ്‌ ചെയ്യുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.

സന്ദേശ്ഖാലിയിൽ സംഭവിച്ചത് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. കേസുമായി ബന്ധപ്പെട്ട് നിയമവ്യവസ്ഥയിൽ അദ്ദേഹം വിശ്വാസം പ്രകടിപ്പിക്കുകയും നിയമം അതിന്‍റെ വഴിക്ക് പോകുമെന്ന് ഉറപ്പിച്ചു പറയുകയും ചെയ്‌തു. ബംഗാളിലെ സ്‌ത്രീകളോടുള്ള ഇത്തരം അതിക്രമങ്ങളെല്ലാം സംസ്ഥാന സർക്കാരിന്‍റെ അറിവോടെയായിരുന്നു. അവിടെ ഒരു സിൻഡിക്കേറ്റ് നടക്കുകയായിരുന്നു. രാജ്യത്തിന് മുന്നിൽ ഇത് പുറത്തുവന്നെന്നും നിയമം അതിന്‍റെ വഴിക്ക് പോകുമെന്ന് താൻ വിശ്വസിക്കുന്നെന്നും ഇത്തരം ക്രൂരതകൾ ചെയ്യുന്ന ഒരു സർക്കാർ അധികകാലം അധികാരത്തിൽ തുടരില്ലെന്നും അസം മുഖ്യമന്ത്രി വ്യക്തമാക്കി.

തൃണമൂൽ പാർട്ടിക്ക് ആവശ്യമുള്ളതെല്ലാം പരീക്ഷിക്കാമെന്നും പക്ഷേ ആളുകൾ മിണ്ടാതിരിക്കില്ലെന്നും ഇതുപോലുള്ള അതിക്രമങ്ങൾ ചെയ്യുന്ന ഒരു സർക്കാർ അധികകാലം നിലനിൽക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം തിങ്കളാഴ്‌ച (19.02.2024) രാവിലെ സന്ദേശ്ഖാലിയിൽ വച്ച് റിപ്പബ്ലിക് ടിവിയുമായി ബന്ധപ്പെട്ട ഒരു മാധ്യമപ്രവർത്തകനെ പശ്ചിമ ബംഗാൾ പൊലീസ് അറസ്‌റ്റ്‌ ചെയ്‌തിരുന്നു.

ദേശീയ മനുഷ്യാവകാശ കമ്മിഷൻ (NHRC) പശ്ചിമ ബംഗാൾ പൊലീസ് ഡയറക്‌ടർ ജനറലിന് (DGP) നോട്ടിസ് അയച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകനെ സന്ദേശ്ഖാലിയിൽ പൊലീസ് അനധികൃതമായി തടഞ്ഞുവച്ച കേസിൽ രണ്ടാഴ്‌ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശമുണ്ട്.

തന്‍റെ ഭർത്താവിനെ കാണാൻ പ്രവേശനമില്ലെന്നും അദ്ദേഹത്തിന്‍റെ ക്ഷേമത്തിൽ ആശങ്കയുണ്ടെന്നും അറസ്‌റ്റ്‌ ചെയ്‌ത മാധ്യമപ്രവർത്തകന്‍റെ ഭാര്യ ആരോപിച്ചതായി എൻഎച്ച്ആർസി പറഞ്ഞു. പശ്ചിമ ബംഗാളിലെ മാധ്യമങ്ങളെ നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും അടിച്ചമർത്താനുള്ള ശ്രമമാണിതെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം പശ്ചിമ ബംഗാളിൽ മാധ്യമപ്രവർത്തകന്‍റെ അറസ്‌റ്റിനെക്കുറിച്ച് എഡിറ്റേഴ്‌സ്‌ ഗിൽഡ് ഓഫ് ഇന്ത്യയും പ്രസ്‌താവനയിറക്കി. തൃണമൂൽ നേതാവ് ഷെയ്ഖ് ഷാജഹാനും അദ്ദേഹത്തിന്‍റെ സഹായികളും നടത്തിയ അതിക്രമങ്ങൾക്കെതിരെ പ്രതിഷേധക്കാരായ സ്‌ത്രീകൾ നീതി തേടുന്നതിനാൽ 10 ദിവസത്തിലേറെയായി സന്ദേശ്ഖാലി പ്രദേശം മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്.

തൃണമൂൽ കോൺഗ്രസ്‌ നേതാവ് ഷാജഹാൻ ഷെയ്ഖും അദ്ദേഹത്തിന്‍റെ അനുയായികളും തങ്ങളെ നിർബന്ധിച്ച് ഭൂമി തട്ടിയെടുക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തുവെന്ന് പ്രദേശത്തെ സ്‌ത്രീകൾ ആരോപിച്ചിരുന്നു.

ജനുവരി 5 ന് റേഷൻ കുംഭകോണവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനെ തുടർന്ന് ഷാജഹാൻ ഒളിവിലാണ്. സംഭവത്തിൽ ഉദ്യോഗസ്ഥനായ ഉത്തം സർദാറിനെ പൊലീസ് അറസ്‌റ്റ്‌ ചെയ്യുകയും കൂട്ടബലാത്സംഗം, കൊലപാതകശ്രമം എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുക്കുകയും ചെയ്‌തിട്ടുണ്ട്.

ABOUT THE AUTHOR

...view details