ന്യൂഡൽഹി:അമേരിക്കന്‍ മണ്ണിലുള്ള തീവ്രവാദികളെയും കുറ്റവാളികളെയും കൈമാറുന്ന പ്രക്രിയ വേഗത്തിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപകാല സന്ദർശനം. മുംബൈ ആക്രമണ ഗൂഢാലോചനക്കാരനായ തഹാവൂർ റാണയെ അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് കൈമാറുന്നതിനൊപ്പം തന്നെ മറ്റു അപേക്ഷകളും വേഗത്തിൽ പരിഗണിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. രേഖകൾ പ്രകാരം, ഒളിച്ചോടിയ കുറ്റവാളികളെ കൈമാറാനുള്ള 65 അഭ്യർത്ഥനകളാണ് ഇന്ത്യ യുഎസ് അധികൃതർക്ക് നൽകിയിരിക്കുന്നത്.
2008 ലെ മുംബൈ ആക്രമണത്തിൽ പങ്കുള്ള ഡേവിഡ് കോൾമാൻ ഹെഡ്‌ലിയും ഇന്ത്യ യുഎസ് അധികൃതർക്ക് നൽകിയ ലിസ്‌റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയുടെ പട്ടികയിലുള്ള പ്രമുഖരിൽ പഞ്ചാബി ഗായകൻ സിദ്ധു മൂസേവാലയുടെ കൊലപാതകം ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്ന് ആരോപിച്ച് അന്വേഷിക്കുന്ന ഗുണ്ടാസംഘാംഗങ്ങളായ സതീന്ദർജിത് സിംഗ് എന്ന ഗോൾഡി ബ്രാർ, അൻമോൾ ബിഷ്‌ണോയി എന്നിവരും ഉൾപ്പെടുന്നു.
ജയിലിൽ കഴിയുന്ന ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്‌ണോയി 2024 നവംബറിലാണ് യുഎസിൽ അറസ്റ്റിലായത്. ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട പഞ്ചാബിലെ ഫിറോസ്‌പൂരിൽ നിന്നുള്ള ഹർജോത് സിങും ഇന്ത്യ നൽകിയ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സർക്കാർ രേഖകൾ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ക്രിമിനൽ അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്‍റർപോളിനോട് ഹർജോത് സിങിന്‍റെ ഐഡന്‍റിറ്റി, സ്ഥലം, അല്ലെങ്കിൽ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ആവശ്യപ്പെട്ട് എൻഐഎ ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിരോധിത തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട് എൻഐഎ അന്വേഷിക്കുന്ന പഞ്ചാബിലെ ലുധിയാന നിവാസിയായ കശ്‌മീർ സിങ് ഗാൽവാഡി എന്ന ബൽബീർ സിങും പട്ടികയിലുണ്ട്.