ന്യൂഡൽഹി:ഓഗസ്റ്റ് 15ന് ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയിൽ 78ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കും. അദ്ദേഹം ദേശീയ പതാക ഉയർത്തി ആചാരപരമായ പ്രസംഗം നടത്തും.
'വികസിത് ഭാരത് @ 2047'
'വികസിത് ഭാരത് @ 2047' എന്നതാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിന പ്രമേയം. 2047ഓടെ രാജ്യത്തെ ഒരു വികസിത രാഷ്‌ട്രമാക്കി മാറ്റാനുള്ള സർക്കാരിന്‍റെ ശ്രമങ്ങൾക്ക് നവോന്മേഷം നൽകുന്നതിനുള്ള വേദിയായി ആഘോഷങ്ങൾ മാറുമെന്ന് ബുധനാഴ്‌ച (ഓഗസ്റ്റ് 14) പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‌താവനയിൽ പറയുന്നു.
6,000 പ്രത്യേക അതിഥികള്‍:ദേശീയ ആവേശത്തിന്‍റെ ഈ ഉത്സവത്തിൽ ജനകീയ പങ്കാളിത്തം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈ വർഷം ചെങ്കോട്ടയിൽ നടക്കുന്ന ആഘോഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ 6,000 പ്രത്യേക അതിഥികളെ ക്ഷണിച്ചിട്ടുണ്ട്. യുവാക്കൾ, ആദിവാസി സമൂഹങ്ങൾ, കർഷകർ, സ്‌ത്രീകൾ, മറ്റ് വിശിഷ്‌ടാതിഥികൾ എന്നിങ്ങനെ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരാണ് പ്രത്യേക ക്ഷണിതാക്കള്‍. വിവിധ സർക്കാർ പദ്ധതികളുടെ/സംരംഭങ്ങളുടെ സഹായത്തോടെയാണ് ഇവര്‍ വിവിധ മേഖലകളിൽ മികവ് തെളിയിച്ചിട്ടുള്ളത്.
കുട്ടികള്‍ മുതല്‍ ഗോത്രവര്‍ഗ സംരംഭകര്‍ വരെ:അടൽ ഇന്നൊവേഷൻ മിഷൻ, പിഎം ശ്രീ (പ്രൈം മിനിസ്റ്റേഴ്‌സ് സ്‌കൂൾ ഫോർ റൈസിങ് ഇന്ത്യ) പദ്ധതിയിലെ വിദ്യാർഥികളും 'മേരി മാതി മേരാ ദേശ്' എന്നതിന് കീഴിലുള്ള മേരാ യുവ ഭാരത് (MY ഭാരത്), നാഷണൽ സർവീസ് സ്‌കീമിന്‍റെ വോളണ്ടിയർമാരും പരിപാടിയിൽ പങ്കെടുക്കും. അതിഥികളിൽ ആദിവാസി കരകൗശല വിദഗ്‌ധർ/വൻ ധന്‍ വികാസ് അംഗങ്ങൾ, ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപറേഷൻ ധനസഹായം നൽകുന്ന ഗോത്രവര്‍ഗ സംരംഭകർ എന്നിവരും ഉൾപ്പെടുന്നു. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി, പ്രധാൻ മന്ത്രി ഫസൽ ബീമായോജന എന്നിവയുടെ ഗുണഭോക്താക്കൾ, കർഷക ഉത്‌പാദക സംഘടനകളുടെ പ്രതിനിധികൾ.
അംഗീകൃത സോഷ്യൽ ഹെൽത്ത് ആക്‌ടിവിസ്റ്റ് (ആശ), ഓക്‌സിലറി നഴ്‌സ് മിഡ്‌വൈഫ് (എഎൻഎം), അംഗൻവാടി പ്രവർത്തകർ, തെരഞ്ഞെടുക്കപ്പെട്ട വനിത പ്രതിനിധികൾ, സങ്കൽപിന്‍റെ ഗുണഭോക്താക്കൾ, സ്‌ത്രീ ശാക്തീകരണത്തിനുള്ള ഹബ്, ലഖ്‌പതി ദീദി, ഡ്രോൺ ദീദി സംരംഭങ്ങൾ, സഖി കേന്ദ്ര പദ്ധതി, ചൈൽഡ് വെൽഫെയർ കമ്മിറ്റിയിലെയും ജില്ല ശിശു സംരക്ഷണ യൂണിറ്റുകളിലെയും പ്രവർത്തകരും ചടങ്ങിന് സാക്ഷ്യം വഹിക്കും.
ഒളിമ്പിക്‌സ് താരങ്ങളും സ്വാതന്ത്ര്യദിനാഘോഷ വേദിയില്‍:അടുത്തിടെ സമാപിച്ച പാരിസ് ഒളിമ്പിക്‌സിൽ പങ്കെടുത്ത ഇന്ത്യൻ സംഘത്തെയും ആഘോഷങ്ങളിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട്. ആസ്‌പിറേഷണൽ ബ്ലോക്ക് പ്രോഗ്രാമിന്‍റെ ഓരോ ബ്ലോക്കിൽ നിന്നും ഒരു അതിഥി, ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്‍റെ ജീവനക്കാര്‍, PRERANA സ്‌കൂൾ പ്രോഗ്രാമിലെ വിദ്യാർഥികൾ, മുൻഗണന മേഖലയിലെ പദ്ധതികള്‍ പൂര്‍ത്തിയാക്കിയ ഗ്രാമപഞ്ചായത്തുകളിലെ സർപഞ്ചുമാരും പരിപാടിയിൽ പങ്കെടുക്കും.
വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള 2000ത്തോളം ആളുകളെ പരമ്പരാഗത വസ്‌ത്രം ധരിച്ച് മഹത്തായ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ക്ഷണിച്ചിട്ടുണ്ട്. പ്രതിരോധ മന്ത്രാലയം MyGov, ആകാശവാണി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച വിവിധ ഓൺലൈൻ മത്സരങ്ങളിൽ വിജയിച്ച മൂവായിരം (3,000) പേരും ആഘോഷങ്ങളുടെ ഭാഗമാകും.
പ്രധാനമന്ത്രി ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കും:ചെങ്കോട്ടയിൽ എത്തുന്ന പ്രധാനമന്ത്രിയെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത്, പ്രതിരോധ സെക്രട്ടറി ഗിരിധർ അര്‍മാനെ എന്നിവർ ചേർന്ന് സ്വീകരിക്കും. ജനറൽ ഓഫിസർ കമാൻഡിങ് (GoC), ഡൽഹി ഏരിയ ലെഫ്റ്റനന്‍റ് ജനറൽ ഭവ്നിഷ് കുമാറിനെ പ്രതിരോധ സെക്രട്ടറി പ്രധാനമന്ത്രിക്ക് പരിചയപ്പെടുത്തും. അദ്ദേഹം പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സല്യൂട്ടിങ് ബേസിലേക്ക് കൊണ്ടുപോകും. അവിടെ ഇന്‍റര്‍-സർവീസുകളും ഡൽഹി പൊലീസ് ഗാർഡും സംയുക്തമായി പ്രധാനമന്ത്രിക്ക് സല്യൂട്ട് നൽകും. തുടർന്ന് പ്രധാനമന്ത്രി ഗാർഡ് ഓഫ് ഓണർ പരിശോധിക്കും.