ന്യൂഡൽഹി:പുതിയതായി മൂന്ന് ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ വന്നതോടെ കേന്ദ്ര സർക്കാരിനെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. ശരിയായ സംവാദങ്ങളൊ ചർച്ചകളോ ഒന്നും നടത്താതെ നിലവിലുളള നിയമങ്ങളെ പുതിയ മൂന്ന് ബില്ലുകൾകൊണ്ട് തകർക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനയ്ക്കും ക്രിമിനൽ നിയമത്തിൻ്റെ ആധുനിക തത്വങ്ങൾക്കും അനുസൃതമായി മൂന്ന് നിയമങ്ങളിലും കൂടുതൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രിട്ടീഷ് കാലഘട്ടത്തിലെ ഇന്ത്യൻ പീനൽ കോഡ്, കോഡ് ഓഫ് ക്രിമിനൽ പ്രൊസീജ്യർ, ഇന്ത്യൻ എവിഡൻസ് ആക്‌ട് എന്നീ നിയമങ്ങൾക്ക് പകരമാണ് ഭാരതീയ ന്യായ് സംഹിത, ഭാരതീയ നാഗരിക സുരക്ഷ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം നിയമങ്ങൾ വന്നത്.
'പുതിയ നിയമങ്ങൾ എന്ന് വിളിക്കപ്പെടുന്നവയിൽ 90 മുതൽ 99 ശതമാനം നിയമങ്ങൾ വെട്ടിയും തിരുത്തിയും പകർത്തിയെഴുന്നവയുമാണ്. നിലവിലുള്ള മൂന്ന് നിയമങ്ങളിൽ കുറച്ച് ഭേദഗതികൾ വരുത്തിയാൽ അത് പുതിയ നിയമമായി. പുതിയ നിയമങ്ങളിൽ കുറച്ച് മെച്ചപ്പെടുത്തലുകൾ ഉണ്ട്, ഞങ്ങൾ അവയെ സ്വാഗതം ചെയ്യുന്നു.
എന്നാൽ അവയെ ഭേദഗതികളായി അവതരിപ്പിച്ചാൽ മതിയായിരുന്നു. എന്നാൽ മറുവശത്ത് നിരവധി പിന്തിരിപ്പൻ വ്യവസ്ഥകൾ ഉണ്ട്. ചില മാറ്റങ്ങൾ പ്രഥമദൃഷ്ട്യാ ഭരണഘടനാ വിരുദ്ധമാണ്'- അദ്ദേഹം സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചു.