തെലങ്കാന: ആരോഗ്യ രംഗത്തെ വലിയ വിപ്ലവത്തിനാണ് ഹൈദരാബാദിലെ ഒസ്‌മാനിയ മെഡിക്കല്‍ കോളജ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. പൊളളലേറ്റ് ഇരുട്ടിലേക്ക് വീണുപോയ ജീവനുകള്‍ക്ക് പ്രകാശത്തിന്‍റെ പുതുജീവന്‍ നല്‍കുകയാണ് ഒസ്‌മാനിയ ആശുപത്രിയിലെ സ്‌കിന്‍ ബാങ്ക്. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയില്‍ 34 പേരുടെ ജീവിതമാണ് ഇവിടെ തിരുത്തി എഴുതപ്പെട്ടത്. 18 പേരില്‍ നിന്ന് ശേഖരിച്ച ചര്‍മ്മം ആണ് ചികിത്സയ്‌ക്കായി ഉപയോഗിച്ചത്.
എങ്ങനെയാണ് സ്‌കിന്‍ ബാങ്ക് പ്രവര്‍ത്തിക്കുന്നത്?:രണ്ടര വര്‍ഷം മുമ്പാണ് ഒസ്‌മാനിയ ആശുപത്രിയില്‍ ചര്‍മ്മ ബാങ്ക് സ്ഥാപിക്കുന്നത്. പൂനെയിലെ നാഷണൽ ബേൺസ് സെൻ്ററിലെ ഡോക്‌ടര്‍മാരില്‍ നിന്ന് പരിശീലനം ലഭിച്ച ഡോക്‌ടര്‍മാരാണ് ഒസ്‌മാനിയ ആശുപത്രിയില്‍ സേവനം അനുഷ്‌ഠിക്കുന്നത്. മരിച്ച ആളുകളുടെ ചര്‍മമാണ് വീട്ടുകാരുടെ സമ്മതത്തോടെ ചര്‍മ്മ ബാങ്കില്‍ ശേഖരിക്കുന്നത്.
തുട, കാല്‍, പുറം എന്നീ ഭാഗങ്ങളിലെ ചര്‍മ്മമാണ് ശേഖരിക്കുക. ചര്‍മ്മം അഞ്ച് വര്‍ഷം വരെ സൂക്ഷിക്കാന്‍ കഴിയും. ഈ ചര്‍മ്മം താത്‌കാലിക കവചങ്ങളായാണ് ഉപയോഗിക്കുന്നത്. പുതിയ ചര്‍മം വരുന്നത് വരെ ഈ ചര്‍മം ശരീര ഭാഗങ്ങള്‍ക്ക് സംരക്ഷണം നല്‍കും.
തീപിടിത്തം മൂലം പൊളളലേറ്റവര്‍ക്കാണ് ചര്‍മ്മം വച്ചുപിടിപ്പിക്കുക. ശരീരത്തില്‍ 30 മുതല്‍ 40 ശതമാനം വളരെ പൊളളല്‍ ഏല്‍ക്കുന്നത് ജീവന് തന്നെ ഭീഷണിയാണ്. എന്നാല്‍ 60 ശതമാനം വരെ പൊളളലേറ്റവരെയും ഒസ്‌മാനിയ മെഡിക്കല്‍ കോളജ് ജീവിതത്തിലേക്ക് കൈപിടിച്ചിട്ടുണ്ട്. ആറ് മാസം പ്രായമായ കുട്ടികള്‍ മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്കാണ് ആശുപത്രിയില്‍ നിന്നും കൂടുതലായും ഈ ചികിത്സ ലഭിച്ചിട്ടുള്ളത്.