ബെംഗളൂരു : നിംഹാന്‍സ് മെഡിക്കല്‍ കോളജില്‍ നിന്ന് ബയോപ്‌സി സാമ്പിളുകള്‍ മോഷ്‌ടിച്ച് വിറ്റ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മോഷണവും വില്‍പ്പനയും രണ്ട് വര്‍ഷമായി തുടരുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ജീവനക്കാര്‍ തന്നെയാണ് ഇവ മോഷ്‌ടിച്ച് വിറ്റതെന്നും കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രികളിലേക്കാണ് ഇവ വിറ്റിട്ടുള്ളതെന്നും കണ്ടെത്തി(Nimhans Medical college).
കഴിഞ്ഞ മാസം 23ന് ആശുപത്രി മേധാവി ഡോ. അനിത മഹാദേവന്‍ മോര്‍ച്ചറിയില്‍ നടത്തിയ മിന്നല്‍ പരിശോധനയാണ് മോഷണ വിവരങ്ങള്‍ പുറത്തെത്തിച്ചത്(Biopsy Sample Theft Case). തുടര്‍ന്ന് ആശുപത്രി ജീവനക്കാരായ മൂന്ന് പേര്‍ക്കെതിരെ സിദ്ദാപൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ആശുപത്രിയിലെ സാങ്കേതിക വിഭാഗം ജീവനക്കാരനായ ചന്ദ്രശേഖര്‍, മോര്‍ച്ചറിയിലെ സഹായിയായ അണ്ണാദുരൈ തുടങ്ങിയവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. നിംഹാന്‍സ് ആശുപത്രി രജിസ്ട്രാര്‍ ശങ്കര്‍ നാരായണ്‍ റാവുവിന്‍റെ പരാതിയിലാണ് നടപടി. വര്‍ഷങ്ങളായി കരാര്‍ അടിസ്ഥാനത്തില്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്നവരാണ് ഇവര്‍ (Medical Colleges in Kerala).
ഒളിവിലുള്ള മറ്റൊരു പ്രതി മലയാളിയായ രഘുറാം എന്ന ജീവനക്കാരന്‍ വഴിയാണ് സാമ്പിളുകള്‍ കേരളത്തിലെ മെഡിക്കല്‍ കോളജുകള്‍ക്ക് വിറ്റഴിക്കുന്നതെന്നും കണ്ടെത്തി. ഇയാള്‍ രണ്ടുവര്‍ഷമായി ഈ കച്ചവട മാഫിയയുടെ ഭാഗമാണെന്നും ഇതിനകം മുന്നൂറ് മുതല്‍ നാനൂറ് ബയോപ്‌സി സാമ്പിളുകള്‍ ഇയാള്‍ വിറ്റെന്നും കണ്ടെത്തിയിട്ടുണ്ട്.
ചന്ദ്രശേഖര്‍ പതിനാറ് വര്‍ഷമായി ആശുപത്രിയിലെ ന്യൂറോപ്പതി വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്ത് വരികയാണ്. മസ്‌തിഷ്‌കാര്‍ബുദം പോലെയുള്ള ന്യൂറോളജി രോഗങ്ങള്‍ കണ്ടെത്താനായി രോഗികളില്‍ നിന്ന് ശേഖരിക്കുന്ന സാമ്പിളുകള്‍ മോഷ്‌ടിക്കുന്നത് ഇയാളാണ്. പിന്നീട് ഇയാള്‍ ഇത് മോര്‍ച്ചറി ജീവനക്കാരനായ അണ്ണാദുരൈയ്ക്ക് കൈമാറും. മോര്‍ച്ചറിയിലെ കോള്‍ഡ് സ്റ്റോറേജിലാണ് ഇത് സൂക്ഷിക്കുക. പിന്നീട് കേസിലെ മൂന്നാം പ്രതിയായ രഘുറാം വഴി കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് വില്‍ക്കുകയാണ് പതിവ്. ഒരു സാമ്പിളിന് എന്ത് വിലയാണ് ഇയാള്‍ ഈടാക്കുന്നതെന്ന് വ്യക്തമായിട്ടില്ല. ഇയാളെ കൂടി കണ്ടെത്തിയാലേ ഈ അവിശുദ്ധ ഇടപാടിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്ന് നഗര്‍ സൗത്ത് ഡിവിഷന്‍ ഡിസിപി രാഹുല്‍കുമാര്‍ ഷഹ്‌പൂര്‍ പറഞ്ഞു.
Also Read:ഡെഡ് ലൈൻ പറഞ്ഞ് സ്വകാര്യ ആശുപത്രികൾ, കാരുണ്യ പദ്ധതിയിൽ നിന്ന് പിന്മാറാനൊരുക്കം
ശരീര ഭാഗങ്ങളില്‍ നിന്ന് കോശങ്ങളെടുത്തുള്ള പരിശോധനയാണ് ബയോപ്‌സി. മസ്‌തിഷ്‌കാര്‍ബുദവും ന്യൂറോളജിക്കല്‍ രോഗങ്ങളും മറ്റ് അര്‍ബുദങ്ങളും ഇത്തരത്തിലുള്ള പരിശോധനയിലൂടെയാണ് കണ്ടെത്തുന്നത്. മെഡിക്കല്‍ രംഗത്തെ ധാരാളം ഗവേഷണങ്ങള്‍ക്കായി ഈ ബയോപ്‌സി സാമ്പിളുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇതിന് വേണ്ടി നിംഹാന്‍സ് ഇവ സൂക്ഷിക്കുന്നുണ്ട്. ഇത്തരത്തില്‍ സൂക്ഷിച്ചിരുന്ന സാമ്പിളുകളുടെ എണ്ണത്തില്‍ വന്ന വ്യത്യാസമാണ് അധികൃതരെ അന്വേഷണത്തിന് പ്രേരിപ്പിച്ചതും ഇവ മോഷ്‌ടിക്കപ്പെട്ടതായി കണ്ടെത്തിയതും.
കേരളത്തിലെ വിവിധ സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ നടക്കുന്ന ഗവേഷണങ്ങള്‍ക്കായാകും ഇവ വിറ്റിരിക്കുന്നത് എന്നാണ് പൊലീസ് കരുതുന്നത്. രഘുറാമിനെ കണ്ടെത്തിയാല്‍ മാത്രമേ ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ.