പട്‌ന (ബിഹാർ) : നീറ്റ്-യുജി ക്രമക്കേട് കേസിൽ ബുധനാഴ്‌ച (ജൂൺ 03) അറസ്റ്റിലായ പ്രതിയെ ബിഹാറിലെ പ്രത്യേക സിബിഐ കോടതിയിൽ ഹാജരാക്കും. നീറ്റ് പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലെ മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്ന അമൻ സിങ്ങിനെ ബുധനാഴ്‌ച സിബിഐ പിടികൂടിയിരുന്നു. ജാർഖണ്ഡിലെ ധൻബാദിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്.
ക്രമക്കേടിൽ കേന്ദ്ര ഏജൻസിയുടെ ഏഴാമത്തെ അറസ്റ്റാണിത്. നേരത്തെ പരീക്ഷയിൽ സ്‌കോർ വർധിപ്പിക്കുന്നതിനായി ഉദ്യോഗാർഥികളിൽ നിന്ന് പണം ആവശ്യപ്പെട്ട ഗുജറാത്തിലെ ഗോധ്രയിലെ സ്വകാര്യ സ്‌കൂൾ ഉടമയെ സിബിഐ അറസ്റ്റ് ചെയ്‌തിരുന്നു. ഹിന്ദി മാധ്യമ സ്ഥാപനത്തിലെ മാർക്കറ്റിങ് പ്രൊഫഷണലിനെയും സിബിഐ അറസ്റ്റ് ചെയ്‌തു.
ജാർഖണ്ഡിലെ ഹസാരിബാഗിലെ ഒയാസിസ് സ്‌കൂൾ പ്രിൻസിപ്പാളും വൈസ് പ്രിൻസിപ്പാളുമായ ഡോ. ഇഹ്‌സാൻ ഉല്‍ ഹഖ്, ഇംതിയാസ് ആലം എന്നിവരെ കേന്ദ്ര ഏജൻസി കഴിഞ്ഞ വെള്ളിയാഴ്‌ച പിടികൂടിയിരുന്നു. പട്‌നയിൽ നിന്ന് മനീഷ് പ്രകാശ്, അശുതോഷ് എന്നീ രണ്ട് പേരെയും സിബിഐ അറസ്റ്റ് ചെയ്‌തിരുന്നു.