കേരളം

kerala

By ETV Bharat Kerala Team

Published : May 28, 2024, 2:29 PM IST

ETV Bharat / bharat

ഒരുമിക്കാം ആര്‍ത്തവ സൗഹൃദ ലോകത്തിനായി; ആർത്തവ ശുചിത്വ ദിനത്തില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ - MENSTRUAL HYGIENE DAY

എല്ലാ വർഷവും മെയ് 28 ആർത്തവ ശുചിത്വ ദിനമായി ആചരിക്കുന്നു. ആർത്തവ ആരോഗ്യത്തെ കുറിച്ചുള്ള അവബോധം വളർത്തുക എന്നതാണ് ആർത്തവ ശുചിത്വ ദിനത്തിന്‍റെ ലക്ഷ്യം.

ആർത്തവ ശുചിത്വ ദിനം  MENSTRUAL HYGIENE  MENSTRUAL HYGIENE AWARENESS  ആർത്തവ ആരോഗ്യം
Representative image (ETV Bharat)

ന്യൂഡൽഹി: ആർത്തവ ആരോഗ്യം, ആർത്തവ ഉൽപന്നങ്ങളുടെ ഉചിതമായ ഉപയോഗം, ലൈംഗിക ആരോഗ്യ പ്രശ്‌നങ്ങൾ എന്നിവയെകുറിച്ചുള്ള അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും മെയ് 28 ന് ആർത്തവ ശുചിത്വ ദിനം ആചരിക്കുന്നു. ആർത്തവമുള്ള സ്ത്രീകളെ തെറ്റിദ്ധരിപ്പിക്കുകയും വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുകയും ചെയ്യുന്ന മിഥ്യാധാരണകള്‍ക്കെതിരെയുമാണ് ഈ ദിനം നിലകൊള്ളുന്നത്.

ആര്‍ത്തവ ശുചിത്വ ദിനത്തിന്‍റെ പ്രാധാന്യം:2013ൽ ജർമ്മനി ആസ്ഥാനമായുള്ള വാഷ് യുണൈറ്റഡ് എന്ന സന്നദ്ധസംഘടനയാണ് ആർത്തവ ശുചിത്വത്തിനു വേണ്ടി പ്രസ്ഥാനം ആരംഭിച്ചത്. ആർത്തവത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി 28 ദിവസത്തെ സോഷ്യൽ മീഡിയ ക്യാമ്പയ്‌നിലൂടെയായിരുന്നു ഇതിന്‍റെ തുടക്കം. 2014 മെയ് 28 ന് ആർത്തവ ശുചിത്വ ദിനം സ്ഥാപിക്കുന്നതിലേക്ക് ഈ സോഷ്യൽ മീഡിയ ക്യാമ്പയ്‌ന്‍ നയിച്ചു.

'ആര്‍ത്തവ സൗഹൃദ ലോകത്തിനായി ഒരുമിക്കാം' എന്നതാണ് 2024 ലെ ആർത്തവ ശുചിത്വ ദിനത്തിൻ്റെ സന്ദേശം. ആർത്തവ ശുചിത്വ ദിനം ആചരിക്കുന്നതിലൂടെ, ആളുകള്‍ക്ക് അവരുടെ ആർത്തവവുമായി ബന്ധപ്പെട്ട വെല്ലുവിളികളെ മറികടക്കാനും സാധിക്കുന്നു.

ഇന്ത്യയിലെ ആർത്തവ ശുചിത്വത്തെക്കുറിച്ചുള്ള പഠനം:ഡൽഹിയിലെ മൗലാന ആസാദ് മെഡിക്കൽ കോളജ് നടത്തിയ ആർത്തവ ശുചിത്വ രീതികളെക്കുറിച്ചുള്ള ഒരു പഠനത്തിൽ, ഇന്ത്യയിലെ സ്‌കൂളുകളിലെ കൗമാരപ്രായക്കാരായ പെൺകുട്ടികളെ ആര്‍ത്തവവുമായി ബന്ധപ്പെട്ട മിത്തുകളും പല തെറ്റിദ്ധാരണകളും വലിയ രീതിയില്‍ സ്വാധീനിക്കുന്നു എന്ന് കണ്ടെത്തി. പഠനം നടത്തിയവരില്‍ 84.2 ശതമാനം പേരും ആർത്തവ സമയത്ത് ഒരു പെൺകുട്ടിക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാനോ പ്രാർത്ഥിക്കാനോ കഴിയില്ലെന്ന് റിപ്പോർട്ട് ചെയ്‌തു. പലർക്കും ആർത്തവ സമയത്ത് അടുക്കളയിൽ കയറാനോ ഭക്ഷണം പാകം ചെയ്യാനോ കഴിയില്ലെന്നും പഠനം കണ്ടെത്തി.

സ്‌കൂൾ അധ്യാപകർക്ക് ആർത്തവ സംബന്ധമായ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ശരിയായ അറിവില്ല, ഇത് ആർത്തവ ശുചിത്വത്തെക്കുറിച്ച് അവബോധം നേടാനുള്ള വിദ്യാർഥികളുടെ കഴിവിനെയും ദുർബലപ്പെടുത്തുന്നു എന്നും പഠനത്തില്‍ പറയുന്നു. എല്ലാ അധ്യാപകർക്കും ആർത്തവ ശുചിത്വം എന്ന വിഷയത്തിൽ പ്രത്യേക പരിശീലനം ആവശ്യമാണെന്ന് ഇടിവി ഭാരതിനോട് സംസാരിച്ച മൗലാന ആസാദ് മെഡിക്കൽ കോളജ് എക്‌സലൻസ് പ്രൊഫസർ ഡോ.സുനീല ഗാർഗ് പറഞ്ഞു.

ആർത്തവം ഒരു സാധാരണ മനഃശാസ്ത്രപരമായ പ്രക്രിയയെന്ന നിലയിൽ കൗമാരക്കാരായ ആൺകുട്ടികളെ ബോധവത്കരിക്കുന്നതിൽ പുരുഷ അധ്യാപകർക്ക് പങ്കാളികളാകാമെന്നും അദ്ദേഹം പറഞ്ഞു. പുരുഷ അധ്യാപകർ അവരുടെ വിദ്യാർഥികളുമായി ആർത്തവ ശുചിത്വ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ഭയപ്പെടുന്നുവെന്നും പലപ്പോഴും ആർത്തവ ശുചിത്വ രീതികളെക്കുറിച്ച് ശരിയായ അറിവ് അവര്‍ക്ക് ഇല്ലെന്നും ഡോ.സുനീല ഗാർഗ് പറഞ്ഞു.

ഇന്ത്യയിലെ കൗമാരപ്രായക്കാരായ 71 ശതമാനം പെൺകുട്ടികൾക്കും ആർത്തവം ഉണ്ടാകുന്നത് വരെ ആർത്തവത്തെക്കുറിച്ച് അറിവില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം ഓരോ വർഷവും 23 ദശലക്ഷം പെൺകുട്ടികൾ ആർത്തവം ആരംഭിക്കുന്നതോടെ സ്‌കൂൾ വിട്ടുപോകുകയും അവരിൽ പലരും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ അഭിമുഖീകരിക്കുകയും ചെയ്യുന്നു. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിൻ്റെ കണക്കുകൾ പ്രകാരം, ഇന്ത്യയിൽ ഏകദേശം 355 ദശലക്ഷം ആർത്തവമുള്ള സ്ത്രീകളും പെൺകുട്ടികളും ഉണ്ട്. അവർക്ക് സാമൂഹികവും സാമ്പത്തികവുമായ വിവിധ ഘടകങ്ങൾ കാരണം ഫലപ്രദമായ ആർത്തവ ശുചിത്വ പരിപാലനത്തിന് സാധിക്കാതെ വരുന്നു.

ആർത്തവത്തെ സംബന്ധിച്ച വെല്ലുവിളികൾ:ആർത്തവത്തെക്കുറിച്ചുള്ള അറിവില്ലായ്‌മയും അവബോധമില്ലായ്‌മയും ഉൾപ്പെടെ നിരവധി വെല്ലുവിളികൾ ഇന്ത്യയിലെ ആർത്തവമുള്ള സ്‌ത്രീകള്‍ അഭിമുഖീകരിക്കുന്നുണ്ട്. ആർത്തവത്തെ ചുറ്റിപ്പറ്റി സാമൂഹികമായ പല അവഹേളനങ്ങളും വിലക്കുകളും നിലനില്‍ക്കുന്നു. സ്‌കൂളുകളിലും പൊതുസ്ഥലങ്ങളിലും കൃത്യമായ ശുചീകരണ സൗകര്യങ്ങള്‍ ഇല്ല. ഉപയോഗിച്ച സാനിറ്ററി ഉൽപന്നങ്ങൾക്ക് അനുയോജ്യമായ സംസ്‌കരണ രീതികളും പലയിടത്തും ഇല്ല. ആർത്തവ ഉൽപന്നങ്ങൾ, വെള്ളം, ശുചിത്വം, സംസ്‌കരണ സൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള അറിവുണ്ടാകുമ്പോഴാണ് ആർത്തവ ആരോഗ്യമുണ്ടാകുന്നത്.

കേന്ദ്ര സർക്കാരിൻ്റെ സംരംഭം:ഗ്രാമീണ മേഖലയിലെ 10-19 വയസ് പ്രായമുള്ള കൗമാരക്കാരായ പെൺകുട്ടികൾക്കിടയിൽ ആർത്തവ ശുചിത്വം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2011-ൽ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ആർത്തവ ശുചിത്വ പദ്ധതി ആരംഭിച്ചു. കൗമാരക്കാരായ പെൺകുട്ടികളിൽ ആർത്തവ ശുചിത്വത്തെക്കുറിച്ച് അവബോധം വർധിപ്പിക്കുക, ഗ്രാമപ്രദേശങ്ങളിലെ കൗമാരക്കാരായ പെൺകുട്ടികൾക്ക് ഉയർന്ന നിലവാരമുള്ള സാനിറ്ററി നാപ്‌കിനുകളുടെ ലഭ്യത ഉറപ്പാക്കുക അവയുടെ ഉപയോഗവും വർധിപ്പിക്കുക, പരിസ്ഥിതി സൗഹൃദമായ രീതിയിൽ സാനിറ്ററി നാപ്‌കിനുകൾ സുരക്ഷിതമായി നശിപ്പിക്കുക എന്നിവയായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. ആർത്തവ ശുചിത്വ പദ്ധതിയുടെ നിലവിലുള്ള മാർഗനിർദേശങ്ങൾ അനുസരിച്ച്, കൗമാരക്കാരായ പെൺകുട്ടികൾക്ക് ആറ് നാപ്‌കിനുകളുള്ള പായ്ക്ക് 6 രൂപയ്ക്ക് വിൽക്കുന്നതും തുടരുന്നു.

ALSO READ:'ആര്‍ത്തവ ദാരിദ്ര്യ'വും ബഹുമുഖ ആഘാതങ്ങളും

ABOUT THE AUTHOR

...view details