ശ്രീനഗർ : വരാനിരിക്കുന്ന ജമ്മു കശ്‌മീർ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവ് മെഹബൂബ മുഫ്‌തി. മുഖ്യമന്ത്രിയായിരുന്നിട്ടും പാർട്ടിയുടെ അജണ്ട മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന ആശങ്ക ചൂണ്ടിക്കാട്ടിയായിരുന്നു പ്രഖ്യാപനം. പാർട്ടി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കവേയാണ് മെഹബൂബ മുഫ്‌തി ഇക്കാര്യം പറഞ്ഞത്.
നിലവിലെ രാഷ്ട്രീയ കാലാവസ്ഥയിൽ മുഖ്യമന്ത്രിക്ക് നിയമങ്ങൾ നടപ്പാക്കുന്നതിലുളള അധികാരത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു മെഹബൂബയുടെ പ്രതികരണം. 2016ൽ താൻ ബിജെപി മുഖ്യമന്ത്രിയായിരുന്ന സമയത്ത് 12,000 പേർക്കെതിരായ എഫ്ഐആർ റദ്ദാക്കിയെന്നും ഇന്ന് അത്തരം നടപടികൾ സ്വീകരിക്കാൻ കഴിയുമോയെന്നും മെഹ്‌ബൂബ ചോദിച്ചു. എഫ്ഐആർ പിൻവലിക്കാൻ പോലുമുളള അധികാരം മുഖ്യമന്ത്രിക്ക് ഇല്ലെങ്കിൽ പിന്നെ ആ പദവിക്ക് എന്ത് വിലയുണ്ടെന്ന് അവർ ചോദിച്ചു.