ന്യൂഡൽഹി :ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തിന് ഒരു ദിവസം മുൻപ് വാർത്താസമ്മേളനം നടത്തി തെരഞ്ഞെടുപ്പ് കമ്മിഷൻ. ലോക്‌സഭ തെരഞ്ഞെടുപ്പിൽ 31.2 കോടി സ്‌ത്രീകൾ ഉൾപ്പടെ 64.2 കോടി പേര്‍ വോട്ട് രേഖപ്പെടുത്തി ലോക റെക്കോർഡ് സൃഷ്‌ടിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ അറിയിച്ചു. ഇതാദ്യമായാണ് തെരഞ്ഞെടുപ്പ് ഫലത്തിന് തൊട്ടുമുൻപ് കമ്മിഷൻ മാധ്യമങ്ങളെ കാണുന്നത്.
1952 മുതൽ ഒരു ലോക്‌സഭ തെരഞ്ഞെടുപ്പിലും കമ്മിഷൻ വോട്ടെടുപ്പിന് ശേഷമോ ഫലത്തിന് മുമ്പോ പത്രസമ്മേളനം നടത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് പ്രക്രിയ ചരിത്രപരമായിരുന്നുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു. 4 ദശകങ്ങളിലെ ഏറ്റവും ഉയർന്ന പോളിങ്ങാണ് ജമ്മു കശ്‌മീരിൽ രേഖപ്പെടുത്തിയത്. 58.58% ആണ് ജമ്മു കശ്‌മീരിലെ മൊത്തം പോളിങ്. ഇതൊരു വ്യത്യസ്‌തമായ വിജയഗാഥയാണ്.
ഞങ്ങൾക്ക് എവിടെയെങ്കിലും എന്തെങ്കിലും പിഴവ് സംഭവിച്ചാൽ, ദയവായി ഞങ്ങളെ അറിയിക്കുക. പക്ഷേ വോട്ടെണ്ണൽ കേന്ദ്രത്തിൽ അക്രമസംഭവങ്ങൾക്ക് ഇടവരുത്തരുത്. കൗണ്ടറിൽ ഇരിക്കുന്നവർക്കും മത്സരിക്കുന്നവർക്കും ഇതുവരെ പരാതിയുണ്ടായിട്ടില്ല. പിന്നെ പരാതി എവിടെ നിന്നാണെന്ന് അറിയില്ല. എല്ലാം സുതാര്യതയോടെ തന്നെ ചെയ്യും.
70 വർഷമായി ഈ പ്രക്രിയ തുടരുന്നു. കൗണ്ടിംഗ് ഏജൻ്റുമാർ, ആർഒമാർ, സ്ഥാനാർഥികൾ എന്നിവരുൾപ്പെടെ എല്ലാവർക്കും ഞങ്ങൾ കൃത്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇന്നലെ ചേർന്ന സര്‍വകക്ഷി യോഗത്തിൽ സിസിടിവി, ദിവസവും തീയതിയും കാണിക്കണം, ഓരോ റൗണ്ടിൻ്റെയും ഫലം പ്രദർശിപ്പിക്കണം തുടങ്ങിയ ചില ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. ഞങ്ങൾ ഇതെല്ലാം നടപ്പിലാക്കും.