ETV Bharat Kerala

കേരളം

kerala

KALOLSAVAM-2025

ETV Bharat / bharat

ഇവിടെ സാധനങ്ങള്‍ വാങ്ങാന്‍ പണം വേണ്ട!!!; വ്യത്യസ്‌തം ഈ ജോണ്‍ബീല്‍ മേള, കൈമാറപ്പെടുന്നത് സ്‌നേഹവും - UNIQUE MELA OF ASSAM

സംസ്‌കാരിക കൂടിച്ചേരലിന് ബാര്‍ട്ടര്‍ സമ്പ്രദായം അനുവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഏക ഗ്രാമത്തെപ്പറ്റി വായിക്കാം...

JONBEEL MELA OF ASSAM  BARTER SYSTEM PRACTICING MELA  ബാര്‍ട്ടര്‍ സമ്പ്രദായം  അസം ജോണ്‍ബീല്‍ മേള
Jonbeel Mela Of Assam (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 18, 2025, 6:54 PM IST

ജോൺബീൽ (അസം): മാര്‍ക്കറ്റുകള്‍ ഒട്ടുമിക്ക എല്ലായിടങ്ങളിലുമുണ്ട്. സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരും വെറുതേ കാണാന്‍ വരുന്നവരുമൊക്കെയായി മാര്‍ക്കറ്റുകള്‍ എപ്പോഴും തിരക്കുപിടിച്ച ഓട്ടത്തിലായിരിക്കും. അസം മോറിഗാവ് ജില്ലയിലെ ഒരു ചെറിയ ഗ്രാമമായ ജോൺബീലിലും വെള്ളിയാഴ്‌ച ഒരു മാര്‍ക്കറ്റ് തുറന്നു. വര്‍ഷത്തില്‍ ഒരിക്കലാണ് ഈ മാര്‍ക്കറ്റ്.

മുളകള്‍ നാട്ടി, അതിന് മുകളില്‍ ടാർപോളിന്‍ വലിച്ചുകെട്ടി കീഴെ സാധനങ്ങളെല്ലാം നിരത്തിയിട്ടുണ്ടാകും. പഴം പച്ചക്കറി ഭക്ഷണ സാധനങ്ങള്‍ തുടങ്ങി നിരവധിയിനങ്ങള്‍ കച്ചവടത്തിനായി നിരത്തിയിട്ടുണ്ട്. പുലർച്ചെ 5 മണി മുതൽ തന്നെ മാര്‍ക്കറ്റ് പ്രവർത്തനം ആരംഭിക്കും. ഇത് തന്നെയല്ലേ എല്ലാ മാര്‍ക്കറ്റിലും നടക്കുന്നത്?

എന്നാല്‍ ജോണ്‍ബീലിലെ മാര്‍ക്കറ്റിന് ഒരു ചെറിയ വ്യത്യാസമുണ്ട്, മറ്റേതു മാര്‍ക്കറ്റില്‍ നിന്നും ജോണ്‍ബീലിനെ വേറിട്ടു നിര്‍ത്തുന്ന വ്യത്യാസം. ഇവിടെ പണമല്ല സാധനങ്ങള്‍ക്ക് പകരമായി നല്‍കുക. ഏകദേശം 500 വർഷം മുമ്പ് ഇന്ത്യയില്‍ നിലനിന്നിരുന്ന ബാര്‍ട്ടര്‍ സമ്പ്രദായമാണ് ഇവിടെ. ആളുകള്‍ സാധനങ്ങള്‍ കൊടുത്ത് സാധനങ്ങള്‍ വാങ്ങും.

നാടൻ ഇഞ്ചി, കുരുമുളക്, മഞ്ഞൾ എന്നിവയുമായി എത്തിയവര്‍ അത് കൊടുത്ത് പിത്ത (അരി ദോശ), ലാരു (മധുരമുള്ള മാംസം), ഉണക്കമീന്‍ എന്നിവ വാങ്ങുന്നത് കാണാം. ടിൽ പിത്തകളും (എള്ള് കൊണ്ട് ഉണ്ടാക്കിയ അരി ദോശ) മത്സ്യവും കൊടുത്ത് കാച്ചിളും മഞ്ഞളും ഇഞ്ചിയും വാങ്ങുന്നവരെ കാണാം.

ബാർട്ടർ സമ്പ്രദായം ഇപ്പോഴും പ്രബലമായി നിലനിൽക്കുന്ന ഒരേയൊരു സ്ഥലമാണ് ജോൺബീൽ മേള. കേവലം കൈമാറ്റങ്ങള്‍ മാത്രമല്ല ഇവിടെ നടക്കുന്നത്. ഗ്രാമത്തിലെ കുന്നുകളിൽ നിന്നുള്ളവരും സമതലങ്ങളിൽ നിന്നുള്ളവരും കണ്ടുമുട്ടുകയും അവര്‍ ബന്ധം വളര്‍ത്തുകയും ചെയ്യുന്ന വേദി കൂടിയാണ് ജോണ്‍ബീല്‍ മേള.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന മേള ഗ്രാമത്തിലെ വിവിധ ഗോത്ര സമൂഹങ്ങളുടെ ഒത്തുചേരലിന് വഴിയൊരുക്കുന്ന അപൂര്‍വ സംഗമം കൂടിയാണെന്ന് നാട്ടുകാർ ഒരേ സ്വരത്തില്‍ പറഞ്ഞു. സാധനങ്ങള്‍ കൈമാറുന്നതിനൊപ്പം ആളുകള്‍ തമ്മില്‍ വെടിപറച്ചിലുകളും മേളയില്‍ സജീവം.

അസമീസിൽ 'ജോൺ' എന്നാൽ 'ചന്ദ്രൻ' എന്നാണ് അര്‍ഥം. 'ബീൽ' എന്നാൽ 'തണ്ണീർത്തടം' എന്നും. ചന്ദ്രക്കലയുടെ ആകൃതിയിലുള്ള ഒരു തണ്ണീർത്തടത്തിന്‍റെ തീരത്ത് ഒരുകാലത്ത് നടന്നിരുന്നതിനാലാണ് ജോൺബീൽ മേളയ്ക്ക് ഈ പേര് ലഭിച്ചത് എന്നാണ് ചരിത്രം.

അഹോം രാജാവായ രുദ്ര സിംഹയുടെ ഭരണകാലത്ത് ആദ്യമായി സംഘടിപ്പിച്ച ജോൺബീൽ മേള അഹോം രാജാക്കന്മാരും ഗോത്ര മേധാവികളും തമ്മിലുള്ള വാർഷിക ഒത്തുചേരലായിരുന്നു. പ്രദേശത്തിന്‍റെ രാഷ്‌ട്രീയം ചർച്ച ചെയ്യുന്നതിനായിരുന്നു ഈ ഒത്തു ചേരല്‍.

അയൽ കുന്നുകളിലും മറ്റുമായി താമസിക്കുന്ന ആളുകൾക്കിടയിൽ സാഹോദര്യവും ഐക്യവും വളർത്തുന്നതിനായി അഹോം രാജാക്കന്മാരും ഗോത്ര മേധാവികളും തങ്ങളുടെ പ്രജകളെക്കൂടെ മേളയിലേക്ക് കൊണ്ടുവന്നതായി ചരിത്രം പറയുന്നു. നാണയങ്ങൾ അക്കാലത്ത് നിലവിലുണ്ടായിരുന്നെങ്കിലും സമൂഹങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് വേണ്ടി ബാർട്ടർ സമ്പ്രദായമാണ് ഇവര്‍ അനുവര്‍ത്തിച്ചു പോന്നത്. ഇതിന്‍റെ ചുവടുപിടിച്ചാണ് ഗ്രാമവാസികള്‍ ഇന്നും ഈ ആഘോഷം കൊണ്ടാടുന്നത്.

ഗോഭ രാജാവ് (പുരാതന ഗോഭ രാജ്യത്തിന്‍റെ രാജാവ്) അഗ്നിദേവന് സമർപ്പിച്ച പവിത്ര ആരാധനയായ അഗ്നി പൂജയ്ക്ക് ശേഷമാണ് മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നത്. തുടർന്ന് ജോൺബീല്‍ തടാകത്തില്‍ എല്ലാവരും ചേര്‍ന്ന് മീൻപിടിക്കുന്ന ചടങ്ങുമുണ്ട്.

Also Read:മനുഷ്യനെ വഴിതെറ്റിക്കുന്ന ഒരു കാട്ടുചെടി!!!; ഒരു ഗ്രാമം പേര് പറയാന്‍ പോലും പേടിക്കുന്ന ഭൂലന്‍ ബേല്‍

ABOUT THE AUTHOR

...view details