ന്യൂഡല്‍ഹി : ഇക്കൊല്ലത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഐഎസ്ആര്‍ഒയുടെ നിശ്ചലദൃശ്യവും. ചന്ദ്രയാന്‍ 3 ആകും ഐഎസ്ആര്‍ഒ അവതരിപ്പിക്കുക(ISRO tableau in Republic Day Parade). ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ ചന്ദ്രയാന്‍ മൂന്ന് വിജയകരമായി ഇറങ്ങിയതും ശിവശക്തി പോയിന്‍റും നിശ്ചല ദൃശ്യത്തില്‍ ആവിഷ്‌കരിക്കും( ISRO will showcase the Chandrayaan-3). ഓഗസ്റ്റ് 23നാണ് ചന്ദ്രയാന്‍ ശിവശക്തി പോയിന്‍റില്‍ ഇറങ്ങിയത്. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ കാലുകുത്തുന്ന ആദ്യ രാജ്യമെന്ന ബഹുമതിയാണ് ഇതിലൂടെ ഇന്ത്യ സ്വന്തമാക്കിയത്.
2023ല്‍ ഇന്ത്യ ഐഎസ്ആര്‍ഒയിലൂടെ നടത്തിയ ചരിത്രപരമായ രണ്ട് നേട്ടങ്ങളാണ് റിപ്പബ്ലിക് ദിന പരേഡിലെ നിശ്ചല ദൃശ്യ പ്രദര്‍ശനത്തില്‍ അവതരിപ്പിക്കുക. ചന്ദ്രയാനെ ദക്ഷിണധ്രുവത്തിലെത്തിച്ചതും രാജ്യത്തെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍1ന്‍റെ വിജയകരമായ വിക്ഷേപണവും 2023ലെ ഐഎസ്ആര്‍ഒയുടെ മികച്ച നേട്ടങ്ങളാണ്(Gaganyaan Mission in 2024-2025).
2024-2025ലെ ഗഗന്‍യാന്‍ ദൗത്യവും 2035ഓടെ ബഹിരാകാശ കേന്ദ്രമായ ഭാരതീയ അന്തരീക്ഷ ഭവന്‍റെ സ്ഥാപനവുമാണ് ഐഎസ്ആര്‍ഒയുടെ അടുത്ത രണ്ട് ചരിത്ര ലക്ഷ്യങ്ങള്‍. 2040ഓടെ ഇന്ത്യയില്‍ നിന്ന് ആദ്യത്തെ മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം നടന്ന അയോധ്യ പ്രതിഷ്‌ഠയാണ് ഉത്തര്‍പ്രദേശില്‍ നിന്ന് റിപ്പബ്ലിക് ദിനത്തില്‍ അവതരിപ്പിക്കുന്നത്. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മണിക്കൂറുകള്‍ നീണ്ട ചടങ്ങുകള്‍ക്കൊടുവിലാണ് പ്രതിഷ്‌ഠ നടന്നത്. പ്രതിഷ്‌ഠയുടെ ആദ്യ പുലരി മുതല്‍ ക്ഷേത്രത്തില്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
രാം ലല്ലയ്ക്ക് പുറമെ ഉത്തര്‍പ്രദേശിലെ വികസന പ്രവര്‍ത്തനങ്ങളും സംസ്ഥാനം റിപ്പബ്ലിക് ദിന പരേഡില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മീററ്റ് റാപ്പിഡ് റെയില്‍ മാതൃകയും പരേഡില്‍ ഉത്തര്‍പ്രദേശ് അവതരിപ്പിക്കും. അടുത്ത തലമുറ ബ്രഹ്മോസ് മിസൈലുകളുടെ നിര്‍മ്മാണത്തിനുള്ള ഒരു പ്ലാന്‍റ് ഉത്തര്‍പ്രദേശില്‍ ഒരുങ്ങുന്നുണ്ട്. അതിന്‍റെ പശ്ചാത്തലത്തില്‍ പരേഡില്‍ ബ്രഹ്മോസ് മിസൈലിന്‍റെ മാതൃകയും ഉത്തര്‍പ്രദേശ് അവതരിപ്പിക്കുന്നു.
Also Read: പുതുവർഷത്തിൽ നിർണായക വിക്ഷേപണത്തിനൊരുങ്ങി ഐഎസ്ആർഒ; കേരളത്തിനും അഭിമാന നിമിഷം
25 നിശ്ചല ദൃശ്യങ്ങളാണ് റിപ്പബ്ലിക് ദിന പരേഡില്‍ അവതരിപ്പിക്കുന്നത്. ഇതില്‍ 16 എണ്ണം വിവിധ സംസ്ഥാനങ്ങളുടേതാണ്. കേന്ദ്രസര്‍ക്കാരിന്‍റെ വിവിധ വകുപ്പുകള്‍ അവതരിപ്പിക്കുന്നത് ആണ് ബാക്കിയുള്ള ഒന്‍പത് നിശ്ചല ദൃശ്യങ്ങള്‍. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണാണ് ഇക്കൊല്ലത്തെ റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥി.