കേരളം

kerala

പ്രശാന്ത് കിഷോറിനെ ബിജെപി വക്താവായി നിയമിച്ചോ? ഫാക്‌ട് ചെക്ക് - FACT CHECK

By ETV Bharat Kerala Team

Published : May 24, 2024, 9:37 PM IST

തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ ഭരണകക്ഷിയായ ബിജെപിയുടെ വക്താവായി നിയമിച്ചെന്ന പേരില്‍ പ്രചരിക്കുന്ന നിയമനക്കത്ത് വ്യാജം. നിയമനക്കത്ത് വ്യാജമായി സൃഷ്‌ടിച്ചതാണെന്ന് ബിജെപിയും പ്രശാന്ത് കിഷോറിന്‍റെ ഓഫീസും സ്ഥിരീകരിച്ചു.

PRASHANT KISHOR  BJP SPOKESPERSON  FAKE APPOINTMENT LETTER  FACT CHECK
- (ETV Bharat)

തെരഞ്ഞെടുപ്പ് നയതന്ത്രജ്ഞനും രാഷ്‌ട്രീയപ്രവര്‍ത്തകനും ജന്‍ സൂരജ് സംഘടനയുടെ നേതാവുമായ പ്രശാന്ത് കിഷോറിനെ ബിജെപിയുടെ ദേശീയ വക്താവായി നിയമിച്ച് കൊണ്ടുള്ള ഒരു കത്ത് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടിരുന്നു. എന്നാല്‍ ഈ നിയമനക്കത്ത് തികച്ചും വ്യാജമാണെന്ന് പ്രശാന്ത് കിഷോറിന്‍റെ ഓഫീസും ജന്‍ സൂരജും എക്‌സിലൂടെ വ്യക്തമാക്കി.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നൂറ് സീറ്റുകള്‍ ലഭിക്കുമെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ പ്രശാന്ത് കിഷോര്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് പ്രതിപക്ഷത്ത് നിന്ന് കടുത്ത വിമര്‍ശനങ്ങളാണ് ഇദ്ദേഹത്തിന് നേരിട്ടത്. ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്. കാരണം ഇത് ശരീരത്തെയും മനസിനെയും ഉര്‍വ്വരമാക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറുമായുള്ള തന്‍റെ അഭിമുഖം പരാമര്‍ശിച്ച് കൊണ്ട് അദ്ദേഹം ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു. തന്‍റെ തെരഞ്ഞെടുപ്പ് അവലോകനം ആരെയെങ്കിലും അസ്വസ്ഥമാക്കുന്നെങ്കില്‍ അവര്‍ ജൂണ്‍ നാലിന് ധാരാളം വെള്ളം സംഭരിച്ച് വയ്ക്കുന്നത് നന്നായിരിക്കും. 2021 മെയ് രണ്ടും ബംഗാളും ഓര്‍ക്കുക എന്നും അദ്ദേഹം കുറിച്ചു.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ പ്രശാന്ത് കിഷോറിനെ ബിജെപിദേശീയ വക്താവായി നിയമിച്ചെന്നാണ് വൈറലായ കത്തിന്‍റെ ഉള്ളടക്കം. നിയമനം ഉടന്‍ പ്രാബല്യത്തിലാകുമെന്നും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. പരിഹാസ അഭിനന്ദന കുറിപ്പോടെ ഒരു ഫെയ്‌സ്ബുക്ക് ഉപയോക്താവാണ് കത്ത് പങ്കുവച്ചത്. ജന്‍ സൂരജ് പ്രസ്ഥാനത്തിന്‍റെ കാപട്യക്കാരനായ പ്രശാന്ത് കിഷോറിന് അഭിനന്ദനം... ബീഹാറിനെ മാറ്റാന്‍ ഇറങ്ങിത്തിരിച്ച അദ്ദേഹം സ്വയം മാറിയിരിക്കുന്നു. തുടങ്ങിയിടത്ത് തന്നെ അയാള്‍ തിരിച്ചെത്തിയിരിക്കുന്നു എന്ന് പറഞ്ഞാണ് കത്ത് പങ്കുവച്ചിരിക്കുന്നത്.

വ്യാജ കത്തിന്‍റെ സ്ക്രീന്‍ഷോട്ട് (ETV Bharat)

ഞങ്ങളുടെ ഫാക്‌ട് ചെക്ക് സംഘം കത്ത് വ്യാജമാണെന്നും പ്രശാന്ത് കിഷോര്‍ ബിജെപിയില്‍ ചേര്‍ന്നിട്ടില്ലെന്നും കണ്ടെത്തി. ഇത്തരം വിശ്വസനീയമായ ഒരു കത്തും ഞങ്ങള്‍ക്ക് ഗൂഗിള്‍ പരിശോധനയില്‍ കണ്ടെത്താനായില്ല.

പ്രശാന്ത് കിഷോറിന്‍റെ ജന്‍ സൂരജിന്‍റെ എക്‌സ് ഹാന്‍ഡിലും ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ കമ്മ്യൂണിക്കേഷന്‍ ഇന്‍ ചാര്‍ജ് ജയറാം രമേഷ് ഈ കത്ത് പങ്കുവച്ചതിനെയും അവര്‍ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്.

ജന്‍ സൂരജിന്‍റെ എക്‌സ് ഹാന്‍ഡില്‍ ഡല്‍ഹി പൊലീസിനെയും കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും ജയറാം രമേഷിനെയും ടാഗ് ചെയ്‌തിട്ടുള്ള പോസ്‌റ്റില്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു- ഈ വൈരുധ്യം നോക്കൂ, കോണ്‍ഗ്രസും രാഹുലും വ്യാജ വാര്‍ത്തകളെ കുറിച്ച് പരിതപിക്കുന്നു. തങ്ങള്‍ അതിന് ഇരകളാണെന്ന് അവകാശപ്പെടുന്നു. ഇപ്പോഴിതാ കോണ്‍ഗ്രസിന്‍റെ കമ്യൂണിക്കേഷന്‍ ഇന്‍ചാര്‍ജ് ജയറാം രമേഷ്, മുതിര്‍ന്ന ഒരു കോണ്‍ഗ്രസ് നേതാവ് തന്നെ വ്യാജ രേഖ പങ്കിട്ടിരിക്കുന്നു. ഇതിനൊപ്പം ജയറാം രമേഷിന്‍റെ വാട്സ് ആപ്പ് സ്‌റ്റാറ്റസിന്‍റെ സ്ക്രീന്‍ ഷോട്ടും അവര്‍ പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ഈ സ്ക്രീന്‍ ഷോട്ടിന്‍റെ ആധികാരികത ഞങ്ങള്‍ക്ക് കണ്ടെത്താനായിട്ടില്ല.

ഞങ്ങളുടെ ഫാക്‌ട് ചെക്ക് സംഘം പ്രശാന്ത് കിഷോറിന്‍റെ ഓഫീസ് ചുമതലയുള്ള ഹര്‍ഷ് വര്‍ദ്ധന്‍ സിങ്ങുമായി ബന്ധപ്പെട്ടിരുന്നു. കത്ത് വ്യാജമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപിയുമായി പ്രശാന്ത് കിഷോറിന് യാതൊരു ബന്ധവുമില്ല. ജന്‍സൂരജ് ദൗത്യത്തെ ശാക്തീകരിക്കാനാണ് അദ്ദേഹം ഇപ്പോള്‍ ശ്രദ്ധിക്കുന്നത്. പ്രശാന്ത് കിഷോര്‍ ബിജെപിയില്‍ ചേര്‍ന്ന വാര്‍ത്ത ജന്‍സൂരജ് ഔദ്യോഗിക ഹാന്‍ഡില്‍ തന്നെ തള്ളിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന്‍റെ ജയറാം രമേഷാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്.

വൈറല്‍ വ്യാജ കത്തില്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്ങിന്‍റെ ഒപ്പും ഉണ്ട്. ഞങ്ങളുടെ ഫാക്‌ട് ചെക്ക് സംഘം അദ്ദേഹവുമായും ബന്ധപ്പെട്ടു. കത്ത് വ്യാജമാണെന്ന് അദ്ദേഹവും വ്യക്തമാക്കി.

Also Read:നാല് ദിവസത്തിനിടെ മൂന്നാം തവണ; പ്രശാന്ത് കിഷോറുമായി വീണ്ടും കൂടിക്കാഴ്‌ച നടത്തി സോണിയ ഉൾപ്പെടെയുള്ള നേതാക്കൾ

ABOUT THE AUTHOR

...view details