ന്യൂഡൽഹി : ഗൂഗിളിനെതിരെ പിഴ ചുമത്തി ഡൽഹി ഹൈക്കോടതി. തെറ്റായ വസ്‌തുതകൾ അവതരിപ്പിക്കുകയും യൂറോപ്യൻ പേറ്റന്‍റ് ഓഫിസ് (ഇപിഒ) പേറ്റന്‍റ് നിരസിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ പരാജയപ്പെടുകയും ചെയ്‌തതിനെ തുടർന്നാണ് ഹൈക്കോടതിയുടെ നടപടി. ഒരു ലക്ഷം രൂപ പിഴയാണ് ഡൽഹി ഹൈക്കോടതി ചുമത്തിയത്.
അതേസമയം അപേക്ഷ നിരസിച്ച പേറ്റന്‍റ് ആൻഡ് ഡിസൈൻ അസിസ്‌റ്റന്‍റ് കൺട്രോളറുടെ ഉത്തരവിനെതിരെ ഗൂഗിൾ നൽകിയ അപ്പീൽ ജസ്‌റ്റിസ് പ്രതിബ എം സിങ് തള്ളുകയും കേസ് പുനഃപരിശോധിച്ചപ്പോൾ, അസിസ്‌റ്റൻ്റ് കൺട്രോളറുടെ തീരുമാനം ഹൈക്കോടതി ശരിവയ്‌ക്കുകയുമായിരുന്നു. ഒന്നിലധികം ഉപകരണങ്ങളിൽ തൽക്ഷണ സന്ദേശമയയ്‌ക്കൽ സെഷനുകൾ നിയന്ത്രിക്കുന്നു എന്ന തലക്കെട്ടിൽ ഒരു പേറ്റന്‍റിന്‍റെ ഗ്രാന്‍റിനായി ഗൂഗിൾ ഒരു അപേക്ഷയുമായി മുന്നോട്ട് പോയിരുന്നു.
എന്നാൽ ഗൂഗിളിന്‍റെ അപേക്ഷ തള്ളിയത് വ്യക്തമായ നടപടിക്രമങ്ങളുടെ അഭാവം മൂലമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇപിഒയ്ക്ക് മുൻപ് ആപ്ലിക്കേഷൻ ഉപേക്ഷിച്ചതായി ഗൂഗിൾ അവകാശപ്പെട്ടു. ഗൂഗിൾ കോടതിയില്‍ വസ്‌തുതകൾ തെറ്റായി വ്യാഖ്യാനിച്ചു എന്നും കോടതി വ്യക്തമാക്കി.