കേരളം

kerala

ETV Bharat / bharat

കോണ്‍ഗ്രസില്‍ ചൂടേറിയ ചര്‍ച്ച: പ്രതിപക്ഷ നേതാവ്, പിഎസി ചെയര്‍പേഴ്‌സണ്‍ എന്നിവരെ ഉടന്‍ നിശ്ചയിക്കും - Congress Decide Opposition Leader - CONGRESS DECIDE OPPOSITION LEADER

കോണ്‍ഗ്രസില്‍ പ്രതിപക്ഷ നേതാവിനെയും പാര്‍ലമെന്‍ററി അക്കൗണ്ട്സ് സമിതി അധ്യക്ഷനെയും തെരഞ്ഞെടുക്കാനുള്ള ചര്‍ച്ച പുരോഗമിക്കുന്നു. പാര്‍ലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം തുടങ്ങാനിരിക്കേയാണ് ചര്‍ച്ചകള്‍. സമ്മേളനം ജൂണ്‍ 24ന്.

CONGRESS  CHAIRPERSON OF PAC  പ്രതിപക്ഷ നേതൃത്വ സ്ഥാനം  കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗം
കോണ്‍ഗ്രസ് പതാക (ETV Bharat)

By ETV Bharat Kerala Team

Published : Jun 22, 2024, 10:53 PM IST

ന്യൂഡല്‍ഹി: ജൂണ്‍ 24ന് പാര്‍ലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം തുടങ്ങാനാരിക്കെ പ്രതിപക്ഷ നേതാവിനെയും പാര്‍ലമെന്‍ററി അക്കൗണ്ട്സ് സമിതി അധ്യക്ഷനെയും കണ്ടെത്താനുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ ചൂടുപിടിച്ച് കഴിഞ്ഞു. ഒരുപതിറ്റാണ്ടിന് ശേഷമാണ് പ്രതിപക്ഷ നേതൃത്വ സ്ഥാനം കോണ്‍ഗ്രസിന് ലഭിക്കുന്നത്. 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ കേവലം 44 സീറ്റുകളും 2019ല്‍ 52 സീറ്റുകളുമാണ് കോണ്‍ഗ്രസിന് നേടാന്‍ സാധിച്ചിരുന്നുള്ളൂ.

ലോക്‌സഭയുടെ മൊത്തം അംഗബലത്തിന്‍റെ പത്ത് ശതമാനം നേടുന്ന ഒറ്റകക്ഷിയാണ് പ്രതിപക്ഷ സ്ഥാനം നേടുന്നത്. അതായത് ലോക്‌സഭയുടെ 543 എന്ന അംഗസംഖ്യയുടെ പത്ത് ശതമാനമായ 54 സീറ്റുകള്‍ എങ്കിലും ഒരു കക്ഷി നേടിയിരിക്കണം. ഇക്കുറി കോണ്‍ഗ്രസിന് 99 സീറ്റുകള്‍ സ്വന്തമാക്കാന്‍ സാധിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ പാര്‍ലമെന്‍റിലെ രണ്ട് സുപ്രധാന തസ്‌തികകള്‍ കോണ്‍ഗ്രസിന് ഇക്കുറി ലഭിക്കും.

ലോക്‌സഭ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണോ വേണ്ടയോ എന്ന് റായ്‌ബറേലിയില്‍ നിന്നുള്ള ജനപ്രതിനിധി രാഹുല്‍ ഗാന്ധി തീരുമാനിക്കേണ്ടി വരും. നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തിന്‍റെ പ്രമേയം രാഹുലിനെ പ്രതിപക്ഷ നേതാവാക്കാന്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യത്തില്‍ പക്ഷേ രാഹുല്‍ ഇനിയും പച്ചക്കൊടി കാട്ടിയിട്ടില്ല. രാഹുല്‍ ഗാന്ധി തന്നെ പ്രതിപക്ഷ നേതാവാകണമെന്നാണ് തങ്ങള്‍ എല്ലാവരും ആഗ്രഹിക്കുന്നതെന്ന് ലോക്‌സഭാംഗം ഹൈബി ഈഡന്‍ ഇടിവി ഭാരതിനോട് പറഞ്ഞു.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് പിന്നാലെ തന്നെ ഈ സുപ്രധാന തസ്‌തികകളിലേക്കുള്ള ആളുകളെയും പ്രഖ്യാപിച്ചേക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. രാഹുല്‍ പ്രതിപക്ഷ നേതാവായാല്‍ ഗൗരവ് ഗോഗോയ് ആയിരിക്കും പ്രതിപക്ഷ ഉപനേതാവ്. രാഹുല്‍ പ്രതിപക്ഷ നേതൃത്വ സ്ഥാനം സ്വീകരിച്ചില്ലെങ്കില്‍ ഗൗരവ് ആ സ്ഥാനത്തേക്ക് വരാനും സാധ്യതയുണ്ട്.

പാര്‍ലമെന്‍റ് അക്കൗണ്ട്സ് സമിതി അധ്യക്ഷ സ്ഥാനം സംബന്ധിച്ച് താരിഖ് അന്‍വര്‍, ശശി തരൂര്‍, കെ സി വേണുഗോപാല്‍ തുടങ്ങിയ പേരുകളൊക്കെ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. എന്നാല്‍ ചണ്ഡിഗഢ് എംപി മനീഷ് തിവാരിക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. നേരത്തെ പഞ്ചാബിലെ ലുധിയാനയിലും അനന്തപൂര്‍ സാഹിബില്‍ നിന്നും ലോക്‌സഭയിലെത്തിയിട്ടുള്ള തിവാരിക്ക് സമാജിക, ഭരണ പരിചയവും വേണ്ടുവോളം ഉണ്ട്. മുന്‍ യുപിഎ സക്കാരിലെ മന്ത്രിയുമായിരുന്നു അദ്ദേഹം.

ലോക്‌സഭയില്‍ നിരവധി മുതിര്‍ന്ന-കഴിവുറ്റ അംഗങ്ങള്‍ ഉണ്ട്. പാര്‍ട്ടി എത്രയും വേഗം ശരിയായ തീരുമാനം കൈക്കൊള്ളുമെന്നും ലോക്‌സഭാംഗം മുഹമ്മദ് ജാവേദ് ഇടിവി ഭാരതിനോട് പറഞ്ഞു. സുപ്രധാന വിഷയങ്ങളില്‍ എന്‍ഡിഎ സര്‍ക്കാരിനെ പ്രതിപക്ഷം ഒറ്റക്കെട്ടായി എതിര്‍ക്കുമെന്നും ഹൈബി ഈഡന്‍ വ്യക്തമാക്കി.

പ്രോടെം സ്‌പീക്കറിന്‍റെ നിയമന കാര്യത്തില്‍ ബിജെപി എല്ലാ കീഴ്‌വഴക്കങ്ങളും ലംഘിച്ചു. പാര്‍ട്ടി കണക്കിലെടുക്കാതെ സഭയിലെ മുതിര്‍ന്ന അംഗത്തിനാണ് പുതിയ അംഗങ്ങളെ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാനുള്ള അധികാരം നല്‍കാറുള്ളത്. ഇത് ഇക്കുറി കൊടിക്കുന്നില്‍ സുരേഷിനാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇത് ബിജെപി അനുവദിച്ചില്ല. അദ്ദേഹം പിന്നാക്കക്കാരനായതിനാലാകും ഇതെന്നും ഹൈബി പറഞ്ഞു. ഇതിനെതിരെ തങ്ങള്‍ സഭയില്‍ പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലാക്കിയ നീറ്റ്-യുജി, യുജിസി-നെറ്റ്, അടക്കമുള്ള പരീക്ഷകളിലെ തട്ടിപ്പും തങ്ങള്‍ സഭയില്‍ തുറന്ന് കാട്ടും. പൊതുജനങ്ങളെ ബാധിക്കുന്ന മറ്റ് വിഷയങ്ങളും ഉന്നയിക്കും. സര്‍ക്കാരിന്‍റെ വിശ്വാസ്യത തങ്ങള്‍ ഉറപ്പാക്കും. എന്‍ഡിഎയെ വെറുതെ വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഹൈബി കൂട്ടിച്ചേര്‍ത്തു.

Also Read:പ്രിയങ്ക ഗാന്ധി പാര്‍ലമെന്‍റിലെ കരുത്തുറ്റ ശബ്‌ദമാകും, തീരുമാനം വളരെ മികച്ചത്': ശശി തരൂര്‍

ABOUT THE AUTHOR

...view details