കികിർദ (ഛത്തീസ്‌ഗഡ്) : ജഞ്ച്ഗിർ-ചമ്പ ജില്ലയിൽ കിണറിനുള്ളിൽ വിഷവാതകം ശ്വസിച്ച് അഞ്ച് പേർ മരിച്ചു. ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടം നടന്നതെന്ന് സബ് ഡിവിഷണൽ പൊലീസ് ഓഫിസർ പറഞ്ഞു. രാംചന്ദ് ജയ്‌സ്വാൾ, അയൽവാസികളായ രമേഷ് പട്ടേൽ അദ്ദേഹത്തിന്‍റെ രണ്ട് മക്കൾ രാജേന്ദ്ര, ജിതേന്ദ്ര, ടികേഷ് ചന്ദ്ര എന്നിവരാണ് മരിച്ചത്.
രാംചന്ദ് ജയ്‌സ്വാൾ തന്‍റെ വീട്ടുവളപ്പിലെ കിണറ്റിൽ വീണ ഒരു തടി എടുക്കാൻ വേണ്ടിയാണ് കിണറ്റിൽ ഇറങ്ങിയത്. കിണറ്റില്‍ ഇറങ്ങിയ ശേഷം ഇയാള്‍ കിണർ വൃത്തിയാക്കാൻ തുടങ്ങി. ഏറെ നേരം കഴിഞ്ഞിട്ടും രാംചന്ദ് കിണറ്റില്‍ നിന്ന് കയറാതായതോടെ വീട്ടുകാര്‍ പരിഭ്രാന്തിയിലായി. ഇവര്‍ അയല്‍ക്കാരെ വിവരം അറിയിക്കുകയായിരുന്നു.
അയൽക്കാരായ നാലുപേർ അദ്ദേഹത്തെ രക്ഷിക്കാന്‍ കിണറ്റില്‍ ഇറങ്ങി. എന്നാല്‍ ഇവര്‍ക്കും തിരിച്ചുകയാറാനായില്ല. പിന്നാലെയാണ് സംസ്ഥാന ദുരന്തനിവാരണ സേന എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്. ദുരന്തനിവാരണ സേന സ്ഥലത്തെത്തിയപ്പോഴേക്ക് അഞ്ചുപേരും മരണത്തിന് കീഴടങ്ങിയിരുന്നു.