കേരളം

kerala

ETV Bharat / automobile-and-gadgets

സിരി ഉപയോക്താക്കളുടെ സ്വകാര്യത ലംഘിച്ചോ? ഒത്തുതീർപ്പിനായി 814 കോടി നൽകാൻ ആപ്പിൾ തയ്യാറായതിന് പിന്നിൽ? വിശദാംശങ്ങൾ - SIRI CASE EXPLANATION IN MALAYALAM

ആപ്പിളിന്‍റെ വിർച്വൽ അസിസ്റ്റന്‍റായ സിരി നടത്തിയ സ്വകാര്യത ലംഘനത്തിനെതിരെയുള്ള കേസിന്‍റെ വിശദാംശങ്ങൾ.

APPLE SIRI CASE  സിരി കേസ്  ആപ്പിൾ സ്വകാര്യത ലംഘനം  SIRI LEAKED PRIVATE CONVERSATION
File Photo: Craig Federighi speaks about Siri during an announcement of new Apple products (AP Photo)

By ETV Bharat Tech Team

Published : Jan 6, 2025, 6:38 PM IST

ഹൈദരാബാദ്:വിർച്വൽ അസിസ്റ്റന്‍റായ സിരി ഉപയോഗിച്ച്ഉപയോക്താക്കളുടെ സ്വകാര്യ സംഭാഷണങ്ങൾ സമ്മതമില്ലാതെ ചോർത്തിയ കേസിൽ ഒത്തുതീർപ്പിന് തയ്യാറായിരിക്കുകയാണ് ആപ്പിൾ. 95 മില്യൺ ഡോളർ (ഏകദേശം 814 കോടി) നൽകിയാണ് ഒത്തുതീർപ്പിനൊരുങ്ങുന്നത്. തുക പണമായി തന്നെ നൽകാമെന്ന് ആപ്പിൾ സമ്മതിച്ചതായാണ് റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തത്.

ഉപയോക്താക്കളുടെ സമ്മതമില്ലാതെ സിരി സംഭാഷണങ്ങൾ റെക്കോർഡ് ചെയ്‌ത് തേർഡ് പാർട്ടി കമ്പനികൾക്കും പരസ്യദാതാക്കൾക്കും നൽകിയതിനാണ് ആപ്പിളിനെതിരെ കേസ്. ആപ്പിൾ ഒത്തുതീർപ്പിന് തയ്യാറായതിന് പിന്നിലെന്തായിരിക്കും? ആർക്കൊക്കെ തീർപ്പാക്കൽ തുക ലഭിക്കും? ഓരോ ഉപഭോക്താവിനും എത്ര വീതം ലഭിക്കും? കേസിനെക്കുറിച്ചും അതിൽ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചും അറിയേണ്ട ചില കാര്യങ്ങൾ ഇതാ.

കേസിന്‍റെ വിശദാംശങ്ങൾ:

ഉപയോക്താക്കളുടെ സംഭാഷണങ്ങൾ സിരി അവരുടെ സമ്മതമില്ലാതെ റെക്കോർഡ് ചെയ്‌ത് സ്വകാര്യത ലംഘിക്കുന്നതായി ആരോപിച്ച് 'ദി ഗാർഡിയൻ' പത്രം ആപ്പിളിനെതിരെ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഉപയോക്താക്കളുടെ അറിവില്ലാതെ സിരിയുടെ മൈക്രോഫോൺ രഹസ്യമായി ഓണാക്കിയെന്നായിരുന്നു ആരോപണം. 2014 സെപ്റ്റംബറിലെ ആപ്പിളിന്‍റെ സോഫ്‌റ്റ്‌വെയർ അപ്‌ഡേഷന് ശേഷം "ഹേയ് സിരി" എന്ന് പറഞ്ഞാൽ മാത്രമേ വെർച്വൽ അസിസ്റ്റൻ്റ് സിരി സജീവമാകൂ എന്നായിരുന്നു ആപ്പിൾ ഉപഭോക്താക്കളെ അറിയിച്ചിരുന്നത്. എന്നാൽ തങ്ങളുടെ സാങ്കേതികവിദ്യ മെച്ചപ്പെടുത്താനായി സിരി മറ്റ് സമയങ്ങളിലും ഉപയോക്താക്കളുടെ സംഭാഷണങ്ങൾ കേൾക്കുകയും റെക്കോർഡുചെയ്യുകയും ചെയ്യുന്നുണ്ടെന്നാണ് ഗാർഡിയൻ ലേഖനത്തിൽ പറയുന്നത്. ഇതിനുപിന്നാലെയാണ് വുഡ് ലോ ആപ്പിളിനെതിരെ 2019 ആഗസ്റ്റിൽ പരാതി രജിസ്റ്റർ ചെയ്യുന്നത്. പിന്നീടാണ് ആപ്പിളിനെതിരെ കാലിഫോർണിയയിലെ ഓക്ക്‌ലാൻഡ് കോടതിയിൽ കേസെടുക്കുന്നത്.

ആപ്പിൾ നിയമം ലംഘിച്ചോ? ഒത്തുതീർപ്പിന് തയ്യാറായതിന് പിന്നിൽ?

ആപ്പിളിനെതിരെ പുറത്തുവന്ന ആരോപണങ്ങൾ ശരിയാണെങ്കിൽ, യുഎസ് പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായുള്ള ഫെഡറൽ വയർടാപ്പിങ് നിയമങ്ങളും മറ്റ് ചട്ടങ്ങളും പ്രകാരം ആപ്പിൾ സ്വകാര്യതാ ലംഘനം നടത്തിയിട്ടുണ്ട്. ആപ്പിൾ കമ്പനി കേസ് നടത്താതെ എന്തിന് ഒത്തുതീർപ്പ് നടത്തിയെന്നതാണ് മറ്റൊരു ചോദ്യം. കേസ് പരാജയപ്പെട്ടിരുന്നെങ്കിൽ കമ്പനിക്ക് 1.5 ബില്യൺ ഡോളർ നഷ്‌ട്ടപരിഹാരം നൽകേണ്ടിവരുമായിരുന്നു. നിയമപരമായ ചിലവും ചീത്തപ്പേരും കുറയ്‌ക്കാമെന്ന് കരുതി കമ്പനി യുക്തിസഹജമായി എടുത്ത തീരുമാനമായിരിക്കണം ഈ ഒത്തുതീർപ്പ്.

ആപ്പിൾ ഒത്തുതീർപ്പിന് നൽകാമെന്ന് പറഞ്ഞ തുക കമ്പനിയെ സംബന്ധിച്ചിടത്തോളം തുച്ഛമായ തുകയാണ്. 2014 സെപ്‌തംബർ മുതലുള്ള കമ്പനിയുടെ മൊത്തം ലാഭം 700 ബില്യൺ ഡോളർ കടന്നിട്ടുണ്ട്. അതിനാൽ തന്നെ നഷ്‌ടപരിഹാരത്തുക നൽകി കേസ് ഒത്തുതീർപ്പാക്കുന്നത് തന്നെയാണ് ആപ്പിളിനെ സംബന്ധിച്ചിടത്തോളം നല്ലത്.

ആർക്കൊക്കെ നഷ്‌ടപരിഹാരം ലഭിക്കും?

യുഎസിൽ 2014 സെപ്റ്റംബർ 17 മുതൽ 2024 അവസാനം വരെ ഐഫോണുകളും സിരി ഘടിപ്പിച്ച മറ്റ് ഉപകരണങ്ങളും വാങ്ങിയവർക്കാണ് നഷ്‌ടപരിഹാരം ആവശ്യപ്പെടാൻ അവകാശമുള്ളത്.

ഓരോ ഉപഭോക്താവിനും എത്ര പണം ലഭിക്കും?

ഓരോ ഉപഭോക്താവിനും പരമാവധി 20 ഡോളർ (1,713 രൂപ) വരെ നൽകി ഒത്തുതീർപ്പാക്കണമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. ക്ലെയിമുകളുടെ എണ്ണത്തിനും നിയമവിദഗ്‌ധന് നൽകേണ്ട ഫീസിനും അനുസരിച്ച് സെറ്റിൽമെന്‍റ് തുകയിൽ വ്യത്യാസം വരും. ഉപഭോക്താക്കളിൽ 3 ശതമാനം മുതൽ 5 ശതമാനം പേർ മാത്രമേ ഒത്തുതീർപ്പ് വഴി ലഭിക്കുന്ന തുകയ്‌ക്കായി ക്ലെയിം ചെയ്യൂ എന്നാണ് ഒരു ക്ലെയിം അഡ്‌മിനിസ്ട്രേറ്റർ കണക്കാക്കുന്നത്. എന്നാൽ ഫീസും ചെലവും ഉൾപ്പെടെ കേസിലെ അഭിഭാഷകർ 30 മില്യൺ ഡോളറാണ് നിലവിൽ ആവശ്യപ്പെടുന്നത്. ഒത്തുതീർപ്പുമായി ബന്ധപ്പെട്ട നിബന്ധനകൾ പുനഃപരിശോധിക്കാൻ ഫെബ്രുവരി 14ന് കോടതി വാദം കേൾക്കും.

മറ്റ് ഉപകരണങ്ങളിലെ മൈക്രോഫോണുകൾ സ്വകാര്യതാ ലംഘനങ്ങൾ നടത്തുന്നുണ്ടോ?

സിരിക്കെതിരെ ഫയൽ ചെയ്‌തതിന് സമാനമായ കേസ് കാലിഫോർണിയയിലെ സാൻ ജോസിലെ ഫെഡറൽ കോടതിയിൽ ഗൂഗിളിനും അതിൻ്റെ ആൻഡ്രോയിഡ് സോഫ്‌റ്റ്‌വെയറിലെ വെർച്വൽ അസിസ്റ്റൻ്റിനുമെതിരെ നിലവിലുണ്ട്. അതിനാൽ തന്നെ മറ്റ് ഉപകരണങ്ങളിലെ മൈക്രോഫോണുകളും സ്വകാര്യതാ ലംഘനങ്ങൾ നടത്തുന്നുണ്ടോ എന്നത് പരിശോധിക്കേണ്ട കാര്യമാണ്.

എങ്ങനെ സിരി പ്രവർത്തനരഹിതമാക്കും?

ആപ്പിളിൻ്റെ വെർച്വൽ അസിസ്റ്റൻ്റ് സിരി ഓഫ് ചെയ്യണമെങ്കിൽ ചുവടെ നൽകിയിരിക്കുന്ന നടപടിക്രമങ്ങൾ പാലിക്കാം.

  • 'സെറ്റിങ്‌സ്' എടുക്കുക
  • 'സിരി ആൻഡ് സെർച്ച്' ക്ലിക്ക് ചെയ്യുക
  • 'ലിസൺ ഫോർ ഹേയ് സിരി' ഓഫ്‌ ചെയ്യുക
  • തുടർന്ന് 'ടേൺ ഓഫ്‌ സിരി' ക്ലിക്ക് ചെയ്യുക

ഏതെങ്കിലും ആപ്പുകൾക്ക് മൈക്രോഫോൺ ആക്‌സസ് നൽകിയത് ഒഴിവാക്കണമെങ്കിൽ 'സെറ്റിങ്‌സ്' എടുത്ത് ആപ്പ് സെലക്‌ട് ചെയ്‌ത ശേഷം മൈക്രോഫോൺ ഓഫ്‌ ചെയ്‌താൽ മതി.

Also Read:

  1. ഇന്ത്യക്കാർക്ക് പ്രിയം വിലകൂടിയ സ്‌മാർട്ട്ഫോണുകളോട്: മുൻഗണന ആപ്പിളിനും സാംസങിനും
  2. ഐഫോൺ 16 സീരീസിന് ചൈനയിൽ വൻ വിലക്കിഴിവ്: ആപ്പിൾ ഇത്രയും വലിയ ഡിസ്‌കൗണ്ട് നൽകുന്നതിന് പിന്നിലെന്ത്‌?
  3. അൾട്രാ സ്ലിം ഡിസൈനിൽ പുതിയ ബജറ്റ് സ്‌മാർട്ട്‌ഫോൺ: എഐ പവേർഡ് ക്യാമറയുമായി ഷവോമിയുടെ റെഡ്‌മി 14 സി അവതരിപ്പിച്ചു
  4. ഐഫോൺ 17 നോൺ-പ്രോ മോഡലുകളിൽ എൽടിപിഒ ഡിസ്‌പ്ലേയും ഉയർന്ന റിഫ്രഷ്‌ റേറ്റും: ചോർന്ന ഏറ്റവും പുതിയ വിവരങ്ങൾ
  5. കിടിലൻ പെർഫോമൻസ്: സാംസങ് ഗാലക്‌സി എസ്‌ 25 സീരീസിൽ പുതിയ പ്രോസസർ; ചോർന്ന ഏറ്റവും പുതിയ വിവരങ്ങൾ

ABOUT THE AUTHOR

...view details